വനിതാ സംവരണ ബിൽ; കേന്ദ്രം ലക്ഷ്യമിടുന്നത് ടിഎംസി, ഡിഎംകെ കക്ഷികളെയോ? മുന്നിൽ തിരഞ്ഞെടുപ്പും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ 33 ശതമാനം വനിതാ സംവരണ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതിനായുള്ള ഗസറ്റ് വിജ്ഞാപനം നിയമ മന്ത്രാലയം പുറത്തിറക്കി. 2023-ൽ പാസാക്കിയ ഈ നിയമം നടപ്പിലാക്കാൻ ഒരു പ്രത്യേക വിജ്ഞാപനം ആവശ്യമായിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഒരു ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കാൻ മതിയായ പിന്തുണ നേടാൻ കേന്ദ്രം ബുദ്ധിമുട്ടുകയാണ്.
എന്നാൽ കേന്ദ്രം നടത്തിയ ഈ നീക്കത്തിന്റെ സമയം ഏറെ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട് എന്നതാണ് വാസ്‌തവം. സമാനമായ വിഷയത്തിൽ പുതിയ ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഇത്. അതോടെ ബിൽ പാസാകില്ലെന്ന ആശങ്ക സർക്കാരിനുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ സർക്കാരിന് പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്- അതായത്, ഹാജരായി വോട്ട് ചെയ്യുന്ന എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗം എന്നതാണ് കണക്ക്. ലോക്‌സഭയിൽ എല്ലാ അംഗങ്ങളും ഹാജരായാൽ ഏകദേശം 360 വോട്ടുകൾ വേണ്ടിവരുമെന്ന് അർത്ഥം. നിലവിൽ എൻഡിഎയ്ക്ക് 293 എംപിമാരാണുള്ളത്, ഇത് മതിയായ സംഖ്യയല്ല.
ബിൽ അവതരിപ്പിച്ചപ്പോഴുണ്ടായ വോട്ടെടുപ്പ് ഈ വോട്ട് വ്യത്യാസം വ്യക്തമാക്കുന്നുവെന്നാണ് കണക്കാക്കുന്നത്. 251 എംപിമാർ ബില്ലിനെ പിന്തുണച്ചപ്പോൾ, 185 പേർ എതിർത്തുവന്നതാണ് കാണുന്നത്. സർക്കാരിന് ഏതാനും ചില വഴികളാണ് മുൻപിൽ ഉള്ളത്: വോട്ടെടുപ്പുമായി മുന്നോട്ട് പോകുകയും പരാജയ സാധ്യത നേരിടുകയും ചെയ്യുക.
അല്ലെങ്കിൽ ബില്ലിൽ മാറ്റങ്ങൾ വരുത്തി ആശങ്കകൾ പരിഹരിക്കുക (പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവ), അതുമല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടുക. കോൺഗ്രസ്, എസ്‌പി, ടിഎംസി, ഡിഎംകെ എന്നിവയുൾപ്പെടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർക്കുന്നു. ചില ചെറിയ പാർട്ടികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബിൽ പരാജയപ്പെട്ടാൽ, വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് ടിഎംസിയുടെയും ഡിഎംകെയുടെയും നിലപാട് ഉയർത്തിക്കാട്ടുമെന്ന് ബിജെപി പറയുന്നു. രാജ്യത്തുടനീളമുള്ള സ്ത്രീകൾ എംപിമാരുടെ വോട്ടുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധി വിലയിരുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇത് കേന്ദ്രത്തിന്റെ നയത്തേക്കാൾ കൂടുതൽ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിജെപി ഇലക്ഷൻ അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിലെ ടിഎംസി, തമിഴ്‌നാട്ടിലെ ഡിഎംകെ തുടങ്ങിയ പാർട്ടികളെ ലക്ഷ്യമിടാൻ ശ്രമിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ക്ഷേമപദ്ധതികൾ കാരണം ഈ രണ്ട് പാർട്ടികൾക്കും വനിതാ വോട്ടർമാർക്കിടയിൽ വലിയ പിന്തുണയുണ്ട്. അതിനെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം.
ഈ ബിൽ മുന്നോട്ട് വെക്കുന്നതിലൂടെ ബിജെപി ഈ പാർട്ടികളെ വിഷമകരമായ അവസ്ഥയിലാക്കാനും അവരുടെ പ്രതിച്ഛായ തകർക്കാനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ. കാരണം വനിതാ സംവരണ ബില്ലിനെ എതിർക്കുമ്പോൾ അത് അവരുടെ സ്ത്രീ വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തുമോ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
നിലവിലെ സാഹചര്യത്തിൽ വനിതാ സംവരണ ബില്ലിൽ എല്ലാവരും ഉറ്റുനോക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും ബംഗാളിലെയും ഭരണകക്ഷികളുടെ നിലപാടുകളിലാണ്. അവരെ വരിഞ്ഞുമുറുക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ചില കേന്ദ്രങ്ങൾ അവകാശപ്പെടുമ്പോൾ അത് ഒരുപരിധിവരെ ശരിയാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്‌ധരും അഭിപ്രായപ്പെടുന്നു.














Click it and Unblock the Notifications