'എന്റെ ജീവിതവും പോരാട്ടങ്ങളും നിങ്ങൾക്ക് അറിയില്ല', വിജയുടെ പരിഹാസത്തിന് തിരിച്ചടിച്ച് സ്റ്റാലിൻ
തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ നീണ്ട പ്രസംഗം വൈറലായതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിച്ചതിന് സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനവും നേരിടുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. രണ്ട് ദിവസം മുന്‍പാണ് വിജയ് നിയമസഭയിലെ പ്രസംഗത്തിനിടെ താടിയില്‍ കൈ തട്ടിക്കൊണ്ടുളള വിവാദ ആംഗ്യം കാണിച്ചത്. ഇത് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നു.
എന്നാല്‍ അത് മനപ്പൂര്‍വ്വം ചെയ്തത് അല്ലെന്നും സ്റ്റാലിനെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് വിജയുടെ വിശദീകരണം. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്ന മര്‍ദ്ദനങ്ങളുടെ ഭാഗമായാണ് സ്റ്റാലിന് താടിക്ക് പരിക്കേറ്റത്. വിവാദമായതോടെ വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുകയാണ്.
1975ല്‍ അധികാരത്തില്‍ വന്ന കരുണാനിധി നയിച്ചിരുന്ന ഡിഎംകെ സര്‍ക്കാരിനെ 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് പിരിച്ച് വിട്ടിരുന്നു. അന്ന് 20കളുടെ തുടക്കത്തിലായിരുന്ന സ്റ്റാലിന്‍ ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ജയിലില്‍ നിരവധി ക്രൂരതകള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ സ്റ്റാലിന്‍ പറയുന്നു.

''കുഷ്ടരോഗികള്‍ക്കൊപ്പമായിരുന്നു ഞങ്ങളെ പാര്‍പ്പിച്ചിരുന്നത്. ഒരു ചെറിയ മുറിയില്‍ ഞങ്ങള്‍ പത്തുപേരെ ഇട്ടടച്ചു. മൂത്രമൊഴിക്കാന്‍ ആ സെല്ലില്‍ ഒരു ചെറിയ സ്ഥലമേ ഉണ്ടായിരുന്നുളളൂ. ചുറ്റിലും ദുര്‍ഗന്ധം ആയിരുന്നു. അവിടെ വേണമായിരുന്നു കിടന്നുറങ്ങാന്‍. എന്നാല്‍ രാത്രി പോലീസ് ഉറങ്ങാന്‍ സമ്മതിക്കില്ല. അവര്‍ ലാത്തി കൊണ്ടും ബൂട്ട് കൊണ്ടും ആക്രമിക്കും. ജീവപര്യന്തം തടവുകാരെക്കൊണ്ട് ഞങ്ങളെ മര്‍ദ്ദിക്കും. എനിക്കൊപ്പമുണ്ടായിരുന്ന ചിട്ടി ബാബു എംപി ജയിലില്‍ വെച്ച് മരിച്ചു. അന്നത്തെ മര്‍ദ്ദനത്തിലാണ് എന്റെ താടിയെല്ല് പൊട്ടിയത്'', സ്റ്റാലിന്‍ പറഞ്ഞു.
''താടിക്ക് നേരെ നിങ്ങള്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചില്ലേ.. അന്നത്തെ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഇന്നും എനിക്കുണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. തമിഴര്‍ക്ക് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയും പോരാടിയവര്‍ക്ക് ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പൊരുതുന്നതും അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നതുമെല്ലാം ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. നിങ്ങള്‍ പ്രചോദനമായി കാണുന്ന അണ്ണാദുരൈയടെ കാലത്തെ ചരിത്രമാണിത്. അതാണ് ഡിഎംകെയുടെയും ചരിത്രം. അതിന്റെ ഭാഗമായതില്‍ അഭിമാനമേ ഉളളൂ. എന്റെ ജീവിതത്തേയും പോരാട്ടങ്ങളേയും കുറിച്ച് വായിച്ച് നോക്കൂ, നിങ്ങള്‍ക്ക് സത്യമെന്താണെന്ന് അറിയില്ല'', വിജയിയോട് എംകെ സ്റ്റാലിന്‍ പറയുന്നു.



Click it and Unblock the Notifications
