പ്രവീണ്‍ നൊട്ടാരുവിന്റെ കൊലപാതകം: ആറ് പേര്‍ കൂടി അറസ്റ്റില്‍, എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നൊട്ടാരുവിന്റെ കൊലപാതകത്തില്‍ ആറ് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അറസ്റ്റിലായ എല്ലാവരും എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. സംഭവത്തിന്റെ അന്വേഷണം കര്‍ണാടക പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമികള്‍ കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് എത്തിയതെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ മംഗളൂരു പൊലീസ് കാസര്‍കോട്ടേക്ക് എത്തും. അന്വേഷണത്തിനായി കര്‍ണാടക കമാന്‍ഡോ സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. കേസിലെ പ്രതിഷേധം വൈകുന്നതില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

അതേസമയം, കൊലയുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലാ പോലീസ് പരിധിയില്‍ സെക്ഷന്‍ 144 പ്രകാരം വെള്ളിയാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കെ വി രാജേന്ദ്ര അറിയിച്ചു. പുത്തൂര്‍, സുള്ള്യ, കടബ താലൂക്കുകളില്‍ ഹിന്ദുത്വ സംഘടനകള്‍ നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരുന്നു.
സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം കട അടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ബി.ജെ.പി യുവ പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 19 ന് കലഞ്ജ ഗ്രാമത്തില്‍ മസൂദ് എന്ന വ്യക്തിയെ എട്ടംഗ സംഘം ആക്രമിച്ചതിനെ തുടര്‍ന്ന് സുള്ള്യയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയിലാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ മസൂദ് രണ്ട് ദിവസത്തിന് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. മസൂദിന്റെ മരണത്തിനുള്ള പ്രതികാരമായാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം.
അതിനിടെ, പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കേസില്‍ നീതി ഉറപ്പാക്കുമെന്നും കര്‍ണാടക ബിജെപി അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മണിക്കൂറില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കും. ചില യുവ നേതാക്കള്‍ ചിക്കമംഗളൂരുവില്‍ രോഷവും നിരാശയും കൊണ്ടാണ് കൂട്ട രാജി നല്‍കിയതെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ അവരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, മരിച്ച നേതാവിന്റെ ബന്ധുക്കളെ കാണാനെത്തിയ കട്ടീലിന്റെ കാര്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.












Click it and Unblock the Notifications