സൗദിക്ക് ഇന്ത്യയിലേക്ക് പുതുവഴി തുറന്ന് 'അദാനി': ഖത്തറും യുഎഇയും പിന്നിട്ട് കപ്പല്‍ ഗുജറാത്തിലെത്തും
ദില്ലി: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ ഗുജറാത്തിലെ കച്ച് ജില്ലയില്‍ പ്രവർത്തിക്കുന്ന ഇന്ത്യയുടെ മുന്ദ്ര തുറമുഖം സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്നു. സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് തുറമുഖങ്ങളുടെ ഒരു വലിയ ശൃംഖലയുമായിട്ടായിയിരിക്കും മുന്ദ്ര തുറമുഖവും ബന്ധിപ്പിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച കണ്ടെയ്‌നർ ഗേറ്റ്‌വേയായ മുന്ദ്ര തുറമുഖം ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖവുമായിട്ടായിരിക്കും ബന്ധിപ്പിക്കുക. ഓരോ രണ്ടാഴ്ച കൂടുമ്പോഴും 1,740 കണ്ടയ്നറുകള്‍ വഹിക്കാനുള്ള ശേഷിയുള്ള "ഗ്രീൻ എയ്‌സ്" എന്ന കപ്പൽ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിനും ഗുജറാത്തിനും ഇടയില്‍ ചരക്ക് നീക്കം നടത്തും.

ജബൽ അലി (യുഎഇ), ഖലീഫ ബിൻ സൽമാൻ (ബഹ്‌റൈൻ), ഹമദ് (ഖത്തർ) തുടങ്ങിയ തുറമുഖങ്ങള്‍ക്കിടയില്‍ "ഗ്രീൻ എയ്‌സ്" കപ്പല്‍ ചരക്ക് നീക്കം നടത്തും. ഗൾഫ്-ഇന്ത്യ എക്സ്പ്രസ് 2 (GIX2) എന്ന് ബ്രാൻഡ് ചെയ്ത പുതിയ സേവനം ദുബായ് ആസ്ഥാനമായുള്ള ഓപ്പറേറ്റർ അലാഡിനാണ് ആരംഭിച്ചത്. മുന്ദ്രയെ സോഹാർ, ജബൽ അലി, അജ്മാൻ, റാസൽഖൈമ എന്നിവയുമായി ബന്ധിപ്പിച്ച് അലാഡിൻ എക്സ്പ്രസ് ഏപ്രിലില്‍ തന്നെ മറ്റൊരു സർവ്വീസ് ആരംഭിച്ചിരുന്നു.

മുന്ദ്ര അദാനി ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന ചരക്ക് കപ്പല്‍ സർവ്വീസ് സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസിലേയ്ക്ക് പോയി അവിടെ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാന്‍ തുറമുഖത്തിലേക്ക് യാത്ര തിരിക്കും. അതിന് ശേഷം ഖത്തറിലെ ഹമദ്, യുഎഇയിലെ ജബൽ അലി എന്നീ തുറമുഖങ്ങളും പിന്നിട്ട് വീണ്ടും മുന്ദ്ര തുറമുഖത്ത് എത്തും.

ഖത്തറും സൌദിയും ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ പുതിയ കപ്പൽ സർവീസ് സഹായിക്കും. ഈ വർഷം ഏപ്രിലില്‍ ആരംഭിച്ച ഗൾഫ്-ഇന്ത്യ എക്സ്പ്രസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ സർവ്വീസും സമാനമായ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ മുദ്ര തുറമുഖം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖവും സ്പെഷ്യൽ ഇക്കണോമിക് സോൺ (SEZ) ലിമിറ്റഡും നടത്തിയിരുന്ന തുറമുഖം പിന്നീട് നിരവധി തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡായി വികസിപ്പിക്കപ്പെടുകയായിരുന്നു.

ഡ്രൈ കാർഗോ, ലിക്വിഡ് കാർഗോ, ക്രൂഡ് കാർഗോ, കണ്ടെയ്‌നറുകൾ എന്നിവ കൈകാര്യം ചെയ്യാൻ സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖവും ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖവുമാണ് ഇന്ന് മുന്ദ്ര. ഹെറോയിന്‍ വേട്ടയ്ക്കും പ്രശസ്തമാണ് മുദ്ധ തുറമുഖം. ഏകദേശം മൂവായിരം കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തുനിന്ന് മാത്രം കഴിഞ്ഞ തവണ പിടിച്ചെടുത്തത്.












Click it and Unblock the Notifications