ഉക്രൈനില്‍ വാക്‌സിന്‍ വിരുദ്ധ റാലി, വാക്‌സിനേഷന്‍ എടുത്തത് 20 ശതമാനം, കൊവിഡ് കേസുകള്‍ ഉയരുന്നു
കീവ്: ഉക്രൈനില്‍ കൊവിഡ് വാക്‌സിനെതിരെ വ്യാപക ക്യാമ്പയിന്‍. ആയിരക്കണക്കിന് ആളുകളാണ് കീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ഇറങ്ങിയത്. കൊവിഡ് കേസുകള്‍ പിടിവിട്ട് കുതിക്കുന്ന വേളയിലാണ് ഇങ്ങനൊരു ക്യാമ്പയിന് ഉക്രൈന്‍ സാക്ഷിയാവുന്നത്. പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒപ്പം വാക്‌സിനേഷന്‍ നയത്തെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. ജനസംഖ്യയുടെ 20 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയും കൊവിഡ് മരണങ്ങളും കേസുകളും ഒരുപോലെ ഉയരുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പിലെ ഏറ്റവും മോശം വാക്‌സിനേഷന്‍ നിരക്കാണ് ഉക്രൈനിലുള്ളത്.

അതേസമയം ജനങ്ങളെ ഭയപ്പെടുത്തി വാക്‌സിനേഷന് വേഗം കൂട്ടാനാണ് അധികൃതരുടെ തീരുമാനം. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ നിങ്ങള്‍ മരിച്ച് പോകുമെന്ന് പരസ്യ ക്യാമ്പയിനും തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ പരസ്യം രാജ്യത്തെ മുപ്പതോളം ടിവി ചാനലുകളില്‍ കാണിക്കാനാണ് തീരുമാനം. പലയുവാക്കളും പാര്‍ട്ടികളിലും തിരക്കുള്ള മറ്റ് കാര്യങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങള്‍ ഭയപ്പെടുമെന്നാണ് കരുതുന്നത്. യുവാക്കളിലും പലരും വാക്‌സിനെടുത്തില്ലെങ്കില്‍ പ്രശ്‌നമില്ലെന്ന് കരുതിയവരാണ്. എന്നാല്‍ ഈ പരസ്യത്തിനൊപ്പം യുവാക്കള്‍ കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും വിഡ്ഢികളാക്കാം. എന്നാല്‍ കൊവിഡിനെ വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ഉക്രൈന്‍ അധികൃതര്‍ പറയുന്നു. വാക്‌സിനേഷന്‍ വേഗം വര്‍ധിക്കുമെന്ന് പ്രസിഡന്റ് വള്ാദിമിര്‍ സെലനിസ്‌കി നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും സോഷ്യല്‍ മീഡിയ പൂട്ടിക്കെട്ടി, സ്വന്തം ബുദ്ധി ഒന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാവണമെന്ന് സെലനിസ്‌കി പറഞ്ഞു. നിത്യേനയുള്ള കേസുകള്‍ 20000ത്തിന് മുകലിലാണ്. ഏഴുന്നൂറോളം മരണങ്ങളും സംഭവിക്കുന്നു. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ നിത്യേനയുള്ള മരണനിരക്കില്‍ ഉക്രൈനാണ് മുന്നിലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കേസുകളുടെ കാര്യത്തില്‍ ആദ്യ പത്തിലുണ്ട്.
കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന കൊവിഡ് പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയെന്ന് പറഞ്ഞത്. ഒരു ലക്ഷത്തില്‍ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉക്രൈന്‍ ലോകരാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ്. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. കിടക്കാന്‍ ബെഡ് പോലുമില്ല. മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം ശക്തമായിരിക്കുകയാണ്. യുഎസ് നേരത്തെ അതിതീവ്ര മേഖലയായി ഉക്രൈനെ പ്രഖ്യാപിച്ചിരുന്നു. ഇനിയും മോശമാകും കാര്യങ്ങള്‍ എന്നാണ് അധികൃതര്‍ പറയുന്നു. ദിവസേനയുള്ള മരണം ആയിരം എന്ന നിലയിലെത്തിയേക്കും. ഉക്രൈനില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളില്‍ 90 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്.
റഷ്യക്കുള്ളില്‍ നിന്ന് വരുന്ന വ്യാജ വാര്‍ത്തകളും ക്യാമ്പയിനുകളുമാണ് വാക്‌സിന്‍ വിരുദ്ധതയ്ക്ക് പ്രധാന കാരണം. അതാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങാനും കാരണം. ഉക്രൈനില്‍ അസ്ഥിരതയ്ക്ക് റഷ്യ ശ്രമിക്കുന്നില്ലെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. റഷ്യയ അനുകൂലിക്കുന്ന വിഘടനവാദികളുടെ കേന്ദ്രമായി ഉക്രൈനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഫൈജി സാങ്കേതികവിദ്യയിലൂടെ കൊവിഡ് പടര്‍ത്തുന്നുവെന്നും, കൊവിഡിന് പിന്നില്‍ ബില്‍ ഗേറ്റ്‌സാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. മനുഷ്യര്‍ക്ക് ജനിതകമാറ്റം വാക്‌സിനെടുത്താല്‍ സംഭവിക്കുമെന്ന് വരെ പ്രചാരണത്തിലുണ്ട്.












Click it and Unblock the Notifications