വെടിനിര്‍ത്തല്‍ പ്രമേയത്തിന് പുല്ലുവില; വ്യോമാക്രമണത്തോടൊപ്പം കരയാക്രമണവും നടത്തി സിറിയ
ദമസ്‌ക്കസ്: കിഴക്കന്‍ ഗൗത്തയില്‍ ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന സിറിയയില്‍ യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ച 30 ദിവസത്തെ വെടിനിര്‍ത്തലിന് പുല്ലുവില. വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി മണിക്കൂറുകള്‍ കടന്നുപോയെങ്കിലും വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയില്‍ വ്യോമാക്രമണവും അതോടൊപ്പം കരയാക്രമണവും തുടരുന്നതായി റിപ്പോര്‍ട്ട്. ദമസ്‌ക്കസിനു സമീപത്തുള്ള കിഴക്കന്‍ ഗൗത്തയെ സിറിയന്‍ സൈന്യത്തിന്റെ ടാങ്കുകള്‍ നാലുഭാഗത്തുകൂടിയും വളഞ്ഞതായും പ്രദേശത്തിനു മേല്‍ ഷെല്ലാക്രമണം തുടരുന്നതായും വിമത സൈനിക വക്താവ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായി എട്ടാംദിവസമാണ് പ്രദേശത്തിനെതിരേ ആക്രമണം നടക്കുന്നത്.
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: ഖത്തര്‍ അമീര്‍
അതേസമയം, പ്രദേശത്തെത്തിയ സിറിയന്‍ സൈനികരെ പിടികൂടി വധിച്ചതായി നേരത്തേ അന്നുസ്‌റ ഫ്രണ്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന വിമത സേന അറിയിച്ചു. സൈനികടാങ്കുകളില്‍ നാലുഭാഗത്തുനിന്നുമെത്തിയ സൈന്യം നഗരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇത്. യുഎന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തങ്ങള്‍ അംഗീകരിക്കുന്നതായും അതേസമയം, ആക്രമണങ്ങള്‍ക്കെതിരേ തിരിച്ചടി തുടരുമെന്നും വിമതര്‍ അറിയിച്ചു.

അതിനിടെ, യു.എന്‍ വെടിനിര്‍ത്തല്‍ പ്രമേയം സിറിയ അംഗീകരിക്കുന്നതായി ഇറാന്‍ സായുധസേനാ തലവന്‍ മുഹമ്മദ് അല്‍ ബക്രി പറഞ്ഞു. എന്നാല്‍ ഭീകരര്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപത്തുള്ള പ്രദേശമാണ് കിഴക്കന്‍ ദൗത്ത. 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഈ വിമത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷം പേര്‍ ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ പിന്തുണയോടെ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 123 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 2400ലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഇവരിലേറെയും സിവിലിയന്‍മാരാണ്. ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications