നാടകീയമായ തിരിച്ചുവരവ്; കാനഡയിൽ മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്?
ഒട്ടാവോ: നിർണായകമായ കനേഡിയൻ തിരഞ്ഞെടുപ്പിൽ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരത്തിലേക്കെന്ന് സൂചന. പിയറി പൊയ്‌ലിവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി ലിബറൽ പാർട്ടി നാടകീയമായ ഒരു രാഷ്ട്രീയ തിരിച്ചുവരവിലൂടെ അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും അവർ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമോ എന്നത് ഇപ്പോൾ തീർത്തും പറയാൻ കഴിയാത്ത കാര്യമാണ്.
അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പാർട്ടി, നേപ്പിയൻ റൈഡിംഗ് നിയോജകമണ്ഡലത്തിൽ നിന്ന് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. നിലവിൽ കാനഡയിൽ വോട്ടിങ് തുടരുകയാണ്. കനേഡിയൻ പബ്ലിക് ബ്രോഡ്‌കാസ്‌റ്ററിന്റെ കണക്കനുസരിച്ച്, മാർക്ക് കാർണി നിലവിൽ 4,000-ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

കാനഡയിലുടനീളം വോട്ടെടുപ്പ് അവസാനിച്ചതോടെ രാജ്യത്തെ മാധ്യമങ്ങൾ വിജയികളെ പ്രവചിക്കാൻ തുടങ്ങിയിരിക്കുന്നു. മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ് ഭൂരിഭാഗം മാധ്യമങ്ങളും പ്രവചിച്ചത്. പാർട്ടി ശക്തമായ പ്രവണതകൾ നിലനിർത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സിടിവിയും സിബിസിയും ഈ പ്രവചനം നടത്തിയത്. എന്നാൽ പാർട്ടി ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമോ അതോ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുമോ എന്നത് വ്യക്തമല്ല.
ആദ്യഫല സൂചനകൾ ഇങ്ങനെ
സിടിവി ന്യൂസും സിബിസിയും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 155 ഇലക്ടറൽ ഡിസ്ട്രിക്റ്റുകളിൽ ലിബറലുകൾ മുന്നിലാണ് അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ റിപ്പോർട്ട് പ്രകാരം 149 സീറ്റുകൾ നേടിയ കൺസർവേറ്റീവുകൾ രണ്ടാം സ്ഥാനത്താണ്. യെവ്സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് ക്യൂബെക്കോയിസ് 26 സീറ്റുകൾ നേടുമെന്ന് പ്രവചനം. അതേസമയം ജഗ്മീത് സിംഗിന്റെ എൻഡിപി 11 സീറ്റുകളിൽ മുന്നിലാണ്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിടിച്ചെടുക്കൽ ഭീഷണികളും കാനഡയുമായുള്ള വ്യാപാര യുദ്ധവും ദേശീയവാദ പ്രതികരണത്തിന് കാരണമായതോടെ ലിബറലുകൾ പരാജയപ്പെടാൻ സാധ്യതയുണ്ടായിരുന്നിട്ടും വോട്ടെണ്ണൽ പ്രവണതകൾ അവരുടെ അത്ഭുതകരമായ തിരിച്ചുവരവിന്റെ സൂചനയാണ് നൽകുന്നത്.
343 അംഗ പാർലമെന്റിൽ പ്രതിപക്ഷമായ കൺസർവേറ്റീവുകളേക്കാൾ കൂടുതൽ സീറ്റുകൾ ലിബറലുകൾ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. എങ്കിലും ഭൂരിപക്ഷ സംഖ്യയായ 172ലേക്ക് എത്താൻ അവർക്ക് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെ എത്തിയില്ലെങ്കിൽ മറ്റ് പാർട്ടികളുടെ സഹായത്തോടെ ഭരണം നിലനിർത്തുകയാവും അവരുടെ ലക്ഷ്യം.
ജനുവരി 6ന്, പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ദിവസം, മിക്ക പോളുകളിലും കൺസർവേറ്റീവുകൾ ലിബറലുകളെക്കാൾ 20 പോയിന്റിൽ കൂടുതൽ മുന്നിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ട്രൂഡോയ്ക്ക് പകരമെത്തിയ മാർക്ക് കാർണി, ട്രംപിന്റെ ഭീഷണിയുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടെ വരുതിയിലാക്കിയാണ് വോട്ടുകൾ പെട്ടിയിലാക്കുന്നത്.












Click it and Unblock the Notifications