'നിജ്ജാർ വധത്തിൽ മോദിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയവർ ക്രിമിനലുകൾ'; വിമർശനവുമായി ജസ്‌റ്റിൻ ട്രൂഡോ
ഒട്ടാവോ: സ്വന്തം രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. നിരന്തരം വ്യാജ വാർത്തകൾ ചോർത്തി നൽകുകയും തെറ്റായ റിപ്പോർട്ടുകൾ പങ്കിടുകയും ചെയ്‌ത ഉദ്യോഗസ്ഥരെ ക്രിമിനലുകൾ എന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ട ഖാലിസ്ഥാനി വിഭാഗം നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യയിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ മാധ്യമങ്ങൾ നൽകിയതിന് പിന്നാലെയാണ് ട്രൂഡോയുടെ വിമർശനം.
നിർഭാഗ്യവശാൽ, മാധ്യമങ്ങൾക്ക് അതീവരഹസ്യമായ വിവരങ്ങൾ ചോർത്തി നൽകുന്ന കുറ്റവാളികളെ നാം കണ്ടു, അതിൽ നിരന്തരം തെറ്റായ വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും ബ്രാംപ്ടണിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ട്രൂഡോ ആഞ്ഞടിച്ചു. അതുകൊണ്ടാണ് തങ്ങൾ വിദേശ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തിയതെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി.

ഒരിക്കലും വിശ്വാസയോഗ്യമല്ലാത്ത ഉന്നത സ്ഥാനത്തിരിക്കുന്ന ക്രിമിനലുകളാണ് ഈ വിവരങ്ങൾ ചോർത്തി നൽകുന്നത് എന്നും ട്രൂഡോ വിമർശിച്ചിരുന്നു. നേരത്തെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാനഡയിലെ ഒരു പ്രമുഖ പത്രം ദേശീയ തലത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് നിജ്ജാർ വധത്തിൽ ഇന്ത്യൻ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വാർത്ത നൽകിയിരുന്നു.
ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഈ ഗൂഢാലോചനയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും അറിവുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യ കടുത്ത ഭാഷയിൽ ഇതിനെതിരെ രംഗത്ത് വന്നു.
എന്നാൽ കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം ആരോപണങ്ങൾ നിഷേധിച്ചു രംഗത്ത് വന്നിരുന്നു. ട്രൂഡോയുടെ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ഡ്രൂയിൻ തന്നെ റിപ്പോർട്ടുകൾ തള്ളിയിരുന്നു. പ്രധാനമന്ത്രി മോദി, മന്ത്രി ജയശങ്കർ, അല്ലെങ്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിവരങ്ങളും കനേഡിയൻ സർക്കാരിന്റെ പക്കൽ ഇല്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
2023 ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമേ വിഘടനവാദ ശക്തികൾക്കു കാനഡ താവളമൊരുക്കുന്ന എന്ന ഗുരുതരമായ ആരോപണവും ഇന്ത്യൻ ഉയർത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പഴയ നിലയിൽ എത്തിയിട്ടില്ല.












Click it and Unblock the Notifications