'വ്യാപാരയുദ്ധത്തിൽ വിജയികളില്ല, അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം'; ട്രംപിന്റെ തീരുവയിൽ ചൈന
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതികരിച്ച് ചൈന. പരസ്യമായി വ്യാപാര യുദ്ധത്തിന് ട്രംപ് തന്നെ തുടക്കമിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചൈന ഈ നീക്കത്തെ അപലപിച്ചു രംഗത്ത് വന്നത്. വിഷയത്തിൽ തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നാണ് ചൈന ഇപ്പോൾ വ്യക്തമാക്കിയത്.
യുഎസ് താരിഫ് ആഗോള വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള മരുന്ന് നിയന്ത്രണ മേഖലയിലെ സഹകരണം തടസപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി. "വ്യാപാര, തീരുവ യുദ്ധങ്ങൾക്ക് വിജയികളില്ല" എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് അവരുടെ മറുപടി വന്നിരിക്കുന്നത്. ഇത്തരം നടപടികൾ യുഎസിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ബെയ്‌ജിംഗ് ട്രംപിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
യുഎസിലെ അമിത ഡോസ് മരണവുമായി ബന്ധപ്പെട്ട സിന്തറ്റിക് ഒപിയോയിഡ് ഫെന്റനൈലിനെ ക്കുറിച്ചുള്ള ആശങ്കകളും ചൈന മറുപടിയിൽ അഭിസംബോധന ചെയ്‌തു. ഇതിനെ നിയന്ത്രിക്കാൻ ബെയ്‌ജിംഗ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വാഷിംഗ്‌ടണുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മാനവികതയുടെയും സൗഹാർദ്ദത്തിന്റെയും മനോഭാവത്തിൽ, ഈ വിഷയത്തിൽ യുഎസിന്റെ പ്രതികരണത്തിന് ചൈന പിന്തുണ നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരുന്ന് നിയന്ത്രണത്തിൽ യുഎസുമായി വിശാലമായ സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ യുക്തിസഹമായ സമീപനത്തിന് ആഹ്വാനം ചെയ്‌തുവെന്നും ചൈന പറഞ്ഞു.
യുഎസിന്റെ ഏകപക്ഷീയമായ താരിഫ് വർധന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നുവെന്നും ചൈന ചൂണ്ടിക്കാണിച്ചു. രണ്ടാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ഭീഷണി പലവട്ടം മുഴക്കിയിരുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ ട്രംപ് അത് നടപ്പാക്കുകയായിരുന്നു. കനേഡിയൻ, മെക്‌സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് ഡൊണാൾഡ് ട്രംപ് ഒപ്പ് വച്ചത്. ഇതിന് പിന്നാലെ ഈ രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. കാനഡയാവട്ടെ ഒരുപടി കൂടി യുഎസിന് മേൽ തീരുമാ ചുമത്താനും നീക്കങ്ങൾ തുടങ്ങി.












Click it and Unblock the Notifications