പകരച്ചുങ്കം പൂർണമായും ഒഴിവാക്കണം; യുഎസിനോട് അഭ്യർത്ഥിച്ച് ചൈന
പകരച്ചുങ്കം പൂർണമായി ഒഴിവാക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന. സ്മാർട്ട് ഫോണുകൾ അടക്കമുള്ളവയ്ക്ക് മേലുള്ള പകരചുങ്കം യുഎസ് പിൻവലിച്ചതിന് പിന്നാലെയാണ് ചൈനയുടെ ആവശ്യം.
'തങ്ങളുടെ വലിയ തെറ്റ് തിരുത്തി പകരച്ചുങ്കം പൂർണമായി റദ്ദ് ചെയ്യാനും പരസ്പര ബഹുമാനത്തിന്റെ ശരിയായ പാതയിലേക്ക് മടങ്ങാനും ഞങ്ങൾ യുഎസിന് അഭ്യർത്ഥിക്കുകയാണ്.ഒരു കടുവയുടെ കഴുത്തിലെ മണി അത് കെട്ടിയ ആൾക്ക് മാത്രമേ അഴിക്കാൻ സാധിക്കൂ', ചൈനീസ് വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

യുഎസിന്റെ ഏകപക്ഷീയമായ നടപടികൾക്കും ഭീഷണിക്കുമെതിരെ മറ്റ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് ചൈന മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി വ്യാപാരബന്ധം ആരംഭിക്കണമെന്നും ചൈന അഭ്യർത്ഥിച്ചു. അതേസമയയം ചൈനയ്ക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന പകരച്ചുങ്കം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ചൈനയുടെ നിലപാട്. ' ഇനിയും ചുങ്കം ഉയർത്തിയാൽ യുഎസിനെ ഞങ്ങൾ പൂർണമായും അവഗണിക്കും. ഞങ്ങളുടെ താത്പര്യങ്ങളെ ആവർത്തിച്ച് ഹനിക്കുന്ന നപടികളാണ് യുഎസ് തുടരുന്നതെങ്കിൽ അതിശക്തമായി തന്നെ അവസാനം വരേയും പോരാടാൻ ഞങ്ങൾ തയ്യാറാണ് എന്നായിരുന്നു ചൈന വ്യക്തമാക്കിയത്.
അതേസമയം പ്രതിസന്ധിക്കിടെ പകരച്ചുങ്കം നടപടിയിൽ നിന്നും കഴിഞ്ഞ ദിവസം സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ട്രംപ് ഭരണകുടം ഒഴിവാക്കിയിരുന്നു. സെമി കണ്ടക്ടറുകൾ ഹൈടെക് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഹാർഡ് ഡ്രൈവുകൾ, പ്രോസസറുകൾ എന്നിവയും തീരുവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. .ഈ ഉത്പന്നങ്ങളെല്ലാം പ്രധാനമായും ചൈനയിൽ നിന്നാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്. ചൈനയ്ക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയരാൻ കാരണമാകും. ഇത് ടെക് കമ്പനികളെ ബാധിച്ചേക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
അതേസമയം പൂർണമായും ഇവയുടെ തീരുവ ഒഴിവാക്കിയോ എന്നത് വ്യക്തമല്ല. എന്നാൽ പകരച്ചുങ്കത്തിൽ നിന്നും പൂർണമായി പിന്നോട്ട് പോകേണ്ടതില്ലെന്നാണ് ട്രംപ് ആവർത്തികുന്നത്. പകരച്ചുങ്കം നടപടി ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉത്പാദനം യുഎസിൽ ആരംഭിക്കാൻ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ഇതിന് വർഷങ്ങൾ എടുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകരചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിട്ടുണ്ട്. അതേസമയം തീരുവ ഒഴിവാക്കാൻ അമേരിക്കയുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications