കസാഖിസ്ഥാനിൽ തകർന്നുവീണ അസർബൈജാൻ വിമാനം റഷ്യ വെടിവച്ചിട്ടതോ? നഷ്‌ടമായത് 38 ജീവനുകൾ
മോസ്‌കോ: ക്രിസ്‌മസ് ദിനത്തിൽ കസാഖിസ്ഥാനിലെ അക്തൗവിനടുത്ത് തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം റഷ്യ വെടിവച്ചിട്ടതാകാമെന്ന് റിപ്പോർട്ടുകൾ. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകർന്നുവീണത്. റഷ്യൻ ഉപരിതല മിസൈലോ വിമാനവിരുദ്ധ പ്രതിരോധ സംവിധാനമോ അബദ്ധവശാൽ ഇടിച്ചതാകാമെന്ന് സൈനിക വിദഗ്‌ധരെ ഉദ്ധരിച്ച് ഒന്നിലധികം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ ആകെ 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 38 പേർക്കാണ് ജീവൻ നഷ്‌ടമായത്. രക്ഷപ്പെട്ട 29 പേരിൽ 11ഉം പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ വാൾസ്ട്രീറ്റ് ജേർണൽ, യൂറോ ന്യൂസ്, വാർത്താ ഏജൻസിയായ എഎഫ്‌പി എന്നിവ ഉൾപ്പെടെയുള്ള ചില വിദേശ മാധ്യമ റിപ്പോർട്ടുകളിൽ റഷ്യൻ പങ്കാണ് സൂചിപ്പിക്കുന്നത്.

വിമാനത്തിന്റെ ഫ്യൂസ്‌ലേജിലെ ദ്വാരങ്ങളിലേക്കും വാൽ ഭാഗത്തെ അടയാളങ്ങളിലേക്കും മിസൈലുകളിൽ നിന്നുള്ള ഷ്‌റാപ്പ്‌നലിൽ നിന്നുള്ള ആക്രമണത്തിന് സമാനമായ കേടുപാടുകൾ ദൃശ്യമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിന് ശേഷം തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
അസർബൈജാൻ എയർലൈൻസ് വിമാനം യുക്രൈൻ ഡ്രോൺ പ്രവർത്തനം റിപ്പോർട്ട് ചെയ്‌ത പ്രദേശത്തേക്ക് പറക്കുകയായിരുന്നുവെന്നും റഷ്യയുമായുള്ള യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ചെച്നിയയുടെ തലസ്ഥാനവും കീവിന്റെ പ്രധാന ലക്ഷ്യവുമായ ഗ്രോസ്‌നി കനത്ത പ്രതിരോധത്തിലാണെന്നും ഇവിടെ റഷ്യ വിമാനവിരുദ്ധ ആയുധങ്ങൾ ഉപയോഗിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ കാണുന്ന (ചിത്രങ്ങളിൽ) ദ്വാരങ്ങൾ "വിമാനവേധ മിസൈൽ സംവിധാനം" ഉണ്ടാക്കുന്ന കേടുപാടുകൾക്ക് സമാനമാണെന്ന് ഒരു റഷ്യൻ സൈനിക ബ്ലോഗറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് വിമാനം വ്യോമ പ്രതിരോധ സംവിധാനത്തിൽ ഇടിച്ചതാവാനുള്ള സാധ്യത പലരും പങ്കുവയ്ക്കുന്നു.
റഷ്യൻ മാധ്യമമായ മെഡൂസയും സമാനമായ റിപ്പോർട്ട് തന്നെയാണ് പങ്കുവയ്ക്കുന്നത്. അസർബൈജാൻ എയർലൈൻസ് വിമാനം ഡ്രോൺ ആണെന്ന് തെറ്റിദ്ധരിച്ച് എംബ്രയർ 190 ജെറ്റ് ഉപയോഗിച്ചതാകാമെന്നാണ് റഷ്യൻ വ്യോമ പ്രതിരോധ വിഭാഗങ്ങൾ പറയുന്നത്. എന്നാൽ ഇത് റഷ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഗ്രോസ്‌നി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അഭ്യർത്ഥന നിരസിച്ചതിന് തൊട്ടുപിന്നാലെ വിമാനത്തിന് പുറത്ത് വലിയ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി അവകാശപ്പെട്ടിരുന്നു. എന്നാൽ വിമാനത്തിന്റെ ഓക്‌സിജൻ ടാങ്കുകൾ വായുവിൽ വച്ച് പൊട്ടിത്തെറിച്ചതാണ് ഈ സ്ഫോടനങ്ങൾക്ക് കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications