'നമ്മൾ ശരിയായ പാതയിലാണ്'; സെലൻസ്‌കിയുമായി ഒരു മണിക്കൂർ സംസാരിച്ചെന്ന് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുമായി സംസാരിച്ചുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലൻസ്‌കിയുമായി ഒരു മണിക്കൂറോളം നീണ്ട നല്ല ചർച്ച നടത്തിയെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന ശ്രമങ്ങളുടെ ഭാഗമായി വ്ളാഡിമിർ പുടിനുമായി സംസാരിച്ചതിന് പിന്നാലെയാണ് ട്രംപ് സെലൻസ്‌കിയുമായി സംസാരിച്ചത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വേളയിലാണ് ഈ നിർണായക ചർച്ച. "റഷ്യയുടെയും യുക്രൈനിന്റെയും അഭ്യർത്ഥനകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇരു കക്ഷികളെയും യോജിപ്പിക്കുക" എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ ട്രംപ് പറയുന്നു.

"നമ്മള്‍ ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നത്" എന്നും ട്രംപ് കുറിച്ചു. ഈ ചർച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത പ്രസ്‌താവനയിലൂടെ നല്‍കാൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോടും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്കല്‍ വാള്‍ട്ട്സിനോടും ആവശ്യപ്പെട്ടതായി ഡൊണാൾഡ് ട്രംപ് തന്റെ പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പുടിനുമായുള്ള ട്രംപിന്റെ ചർച്ചയിൽ, യുദ്ധത്തിൽ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടില്ലെന്ന് റഷ്യൻ നേതാവ് സമ്മതിച്ചെങ്കിലും 30 ദിവസത്തെ പൂർണ വെടിനിർത്തലിനെ പിന്തുണയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സെലൻസ്‌കി പുടിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു.
ഊർജ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും ഡ്രോൺ ആക്രമണം ഉണ്ടായതായാണ് സെലൻസ്‌കി ആരോപിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം സെലൻസ്‌കി ഇത്തിരി മയപ്പെട്ടാണ് പ്രതികരിച്ചത്. യുദ്ധത്തിന്റെ അവസാനത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ മറുവശത്ത് യുക്രൈൻ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിച്ചതായി ക്രെംലിൻ വാദിച്ചു. റഷ്യൻ പൈപ്പ്‌ലൈനിന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങളെ കീവ് ആക്രമിച്ചതായും അവർ ആരോപിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് യുക്രൈൻ പിന്തുണ നൽകുന്നില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറയുന്നു.
അതേസമയം, 2022 ഫെബ്രുവരി 24നാണ് യുക്രൈൻ നഗരങ്ങളിൽ ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങളോടെ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. മൂന്ന് വർഷം പിന്നിടുമ്പോൾ ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്‌ടമാവുകയും അതിലും എത്രയോ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications