അവിടെ ഉണ്ടെങ്കിൽ ഇവിടെയും ആവാം; ഇന്ത്യയ്‌ക്കെതിരെ മറുതീരുവ ചുമത്തുമെന്ന് ട്രംപ്, ചൈനയ്ക്കും ഭീഷണി
ന്യൂയോർക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ തീരുവ ചുമത്തുന്ന കാര്യത്തിൽ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങളിൽ ഉടൻ തന്നെ മറു തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിൽ ഈ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും അവിടേക്കുള്ള ഇറക്കുമതിയിൽ ഈടാക്കുമെന്ന നിലപാട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
"ഞങ്ങൾ ഉടൻ തന്നെ മറു തീരുവകൾ ചുമത്തും. അവർ ഞങ്ങളിൽ നിന്ന് ഈടാക്കുന്നു, ഞങ്ങൾ അത് അവരിൽ നിന്നും ഈടാക്കുന്നു. ഇന്ത്യയോ ചൈനയോ പോലെയുള്ള രാജ്യങ്ങളോ അല്ലെങ്കിൽ ഒരു കമ്പനിയോ ഈടാക്കുന്നത് എന്തുതന്നെയായാലും, അത് ന്യായമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; അതിനാൽ അത് പരസ്‌പരം ചുമത്തുന്നതും ആയിരിക്കണം' ട്രംപ് അറിയിച്ചു.

ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്‌തിട്ടില്ല. കോവിഡ് ബാധിക്കുന്നതിന് മുൻപ് ഞങ്ങൾ അത് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു; ട്രംപ് തുടർന്നു. കഴിഞ്ഞയാഴ്‌ച യുഎസ് സന്ദർശിച്ച നരേന്ദ്ര മോദിയോട് ട്രംപ് ഈ വിഷയം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ഈടാക്കുന്നത് ഉയർന്ന നികുതിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം, ഇത് കച്ചവടത്തെ ബാധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.
തീരുവ വിഷയത്തിൽ സംസാരിച്ച ട്രംപ്, അമിതമായ ഇറക്കുമതി തീരുവ മറികടക്കാൻ വിദേശത്ത് ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ അമേരിക്കൻ കമ്പനികൾ നിർബന്ധിതരായതിന്റെ ഉദാഹരണമായി ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളുടെ കാര്യം ഉദ്ധരിച്ച് ഇന്ത്യയുടെ മുൻകാല വ്യാപാര നയങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.
നേരത്തെയും ഇന്ത്യയും യുഎസും തമ്മിൽ മറുതീരുവ ചുമത്തൽ നടന്നിരുന്നു. 2018ൽ ചില സ്‌റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ ചുമത്തിയപ്പോൾ, 29 യുഎസ് ഉൽപന്നങ്ങൾക്കുമേലുള്ള തീരുവ വർധിപ്പിച്ച് തത്തുല്യമായ വരുമാനം തിരിച്ചുപിടിച്ചു കൊണ്ട് ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് ചൈനയുമായി വലിയ വ്യാപാര അസന്തുലിതാവസ്ഥയാണ് അമേരിക്കയ്ക്ക് ഉള്ളത്. ഇന്ത്യയുമായും ഇത്തരം പ്രശ്‌നങ്ങൾ യുഎസിനുണ്ട്. 2023-24 ൽ ചരക്കുകളിൽ 35.31 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര കമ്മി യുഎസിനുണ്ട്. ഈ വിടവ് നികത്താനാണ് അമേരിക്കൻ പ്രസിഡന്റ് തീരുവ ഉയർത്തുന്ന കാര്യം പരിഗണിക്കുന്നത്.
അതേസമയം, ട്രംപിന്റെ തീരുവ വർധന ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നാണ് സൂചന. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആഭ്യന്തര ഡിമാൻഡ് അനുസരിച്ചാണ് മുന്നോട്ട് പോവുന്നത്, കൂടാതെ ഗണ്യമായ സേവന കയറ്റുമതി ഉള്ളതിനാൽ, യുഎസ് താരിഫ് നീക്കം ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications