ആദ്യം ആക്രമണം പിന്നെ ചർച്ച; ഇറാനുമായി അടുത്ത ആഴ്‌ച തന്നെ ആണവ കാര്യങ്ങളിൽ ചർച്ച നടത്തുമെന്ന് ട്രംപ്
ന്യൂയോർക്ക്: വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാന്റെ ആണവ സ്വപ്‌നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത തേടാൻ അടുത്ത ആഴ്‌ച തന്നെ ചർച്ചകൾ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ ടെൽ അവീവും ടെഹ്‌റാനും തമ്മിലുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ വളരെയധികം സഹായിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ നടന്ന ആക്രമണത്തിൽ വലിയ ബങ്കർ തകർക്കുന്ന ബോംബുകൾ പ്രയോഗിക്കാനുള്ള തന്റെ തീരുമാനം ഇറാന്റെ ആണവ പദ്ധതിയെ തകർത്തുവെന്നും അതിന്റെ ഫലമായി എല്ലാവർക്കും വിജയം ഉണ്ടായതായും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിലേക്ക് നീങ്ങുന്ന ട്രംപിന്റെ നീക്കം എല്ലാവരും അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. നേരത്തെയും യുഎസ് ഇറാനെ വിഷയത്തിൽ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.

'അത് വളരെ കഠിനമായിരുന്നു. അത് ഒരു വലിയ പരാജയമായിരുന്നു' എന്നാണ് ഇറാന്റെ ആണവായുധ നിർമ്മാണ പാത മാസങ്ങൾ മാത്രം പിന്നോട്ട് പോയിരിക്കാമെന്ന യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ പ്രാരംഭ വിലയിരുത്തലിനെ തള്ളിക്കളിഞ്ഞു കൊണ്ട് അദ്ദേഹം പറയുകയുണ്ടായി. നേരത്തെയും ഈ റിപ്പോർട്ടിനെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
'ഇറാനുമായി അടുത്ത ആഴ്‌ച നമ്മൾ സംസാരിക്കാൻ പോകുന്നു. നമ്മൾ ഒരു കരാറിൽ ഒപ്പുവെച്ചേക്കാം. എനിക്കറിയില്ല. എനിക്ക് അത് അത്ര അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ നിങ്ങളോട് പറയും, അവർ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം എന്തിനെയും സമ്പന്നമാക്കുക എന്നതാണ്. അവർ എല്ലാം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു' ട്രംപ് പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും തീവ്രമായ ഏറ്റുമുട്ടലിനൊടുവിൽ ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വന്ന വെടിനിർത്തലിനും ശേഷം ഇറാനികളും ഇസ്രായേലികളും സാധാരണ ജീവിതം പുനരാരംഭിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇരുഭാഗത്തും കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായി എന്നതാണ് ഇതുവരെയുള്ള വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
ഹേഗിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ട്രംപ്, ഇറാൻ വീണ്ടും ആണവായുധ വികസനത്തിൽ ഏർപ്പെടുന്നത് താൻ കാണുന്നില്ലെന്നാണ് പറഞ്ഞത്. ആണവായുധങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന പാശ്ചാത്യ നേതാക്കളുടെ ആരോപണങ്ങൾ ഇറാൻ പതിറ്റാണ്ടുകളായി നിഷേധിച്ചു വരികയാണ്.
നേരത്തെ വന്ന മാധ്യമ വാർത്തകൾ നിഷേധിച്ചുകൊണ്ട് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫ് യുഎസ് വ്യോമാക്രമണം ഇറാന്റെ ആണവ പദ്ധതിയെ സാരമായി തകർത്തുവെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ പദ്ധതി പൂർണമായി നശിപ്പിക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹവും തയ്യാറായില്ല.
അതിനിടെ യുഎസ് ആക്രമണം ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ വർഷങ്ങളോളം പിന്നോട്ട് നയിച്ചുവെന്നാണ് എന്നാണ് ഇസ്രായേലിന്റെ ആണവ ഏജൻസി വിലയിരുത്തിയത്. ഇസ്രായേലിന്റെ ഈ വിലയിരുത്തൽ വൈറ്റ് ഹൗസ് വ്യാപകമായി പ്രചരിച്ചിപ്പിച്ചെങ്കിലും എന്നിരുന്നാലും ഇസ്രായേലി ഇന്റലിജൻസിനെ ആശ്രയിക്കുന്നില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.












Click it and Unblock the Notifications