ഇന്ത്യയേയും ചൈനയേയും നരകതുല്യമെന്ന് വിശേഷിപ്പിച്ച പോസ്‌റ്റ് പങ്കിട്ട് ഡൊണാൾഡ് ട്രംപ്; പിന്നാലെ വിവാദം
ന്യൂയോർക്ക്: ഇന്ത്യയേയും ചൈനയേയും 'നരകതുല്യമായ പ്രദേശം' എന്ന് വിശേഷിപ്പിക്കുന്ന ഒരു പോസ്‌റ്റ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചതിനെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും കടുത്ത വിമർശനം ശക്തമാവുകയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചുള്ള ഈ സന്ദേശം അതിവേഗം ഓൺലൈനിൽ പ്രചരിക്കുകയും ഇന്ത്യക്കാരിൽ നിന്നും ആഗോളതലത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്‌തിരിക്കുകയാണ്.
യുഎസ് റേഡിയോ അവതാരകനായ മൈക്കിൾ സാവേജിന്റെതായിരുന്നു വിവാദമായ ഈ കുറിപ്പ്. അമേരിക്കയിലെ 'ബർത്ത്റൈറ്റ് സിറ്റിസൺഷിപ്പ്' (ജന്മാവകാശ പൗരത്വം) എന്ന നിയമത്തെ അദ്ദേഹത്തിന്റെ കത്ത് രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗർഭിണികൾ പ്രസവത്തോടടുക്കുമ്പോൾ അമേരിക്കയിലേക്ക് വരികയും, അവിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മുഴുവൻ കുടുംബത്തിനും യുഎസ് പൗരത്വം ഉറപ്പാക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു സന്ദേശം. ട്രംപ് ഈ സന്ദേശം പങ്കുവെച്ചുകൊണ്ട് വിവാദം ആളിക്കത്തിച്ചു.

സാവേജിന്റെ കത്തിൽ ഇന്ത്യയെയും ചൈനയെയും 'നരകതുല്യമായ കുഴികൾ' എന്നാണ് വിശേഷിപ്പിച്ചത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ 'ലാപ്‌ടോപ്പുകളുള്ള ഗുണ്ടകൾ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തൊഴിലില്ലായ്‌മയ്ക്ക് അവരെ കുറ്റപ്പെടുത്തി. കാലിഫോർണിയയിലെ ടെക് കമ്പനികളിൽ ഇന്ത്യൻ, ചൈനീസ് തൊഴിലാളികൾക്ക് ആധിപത്യമുണ്ടെന്നും, ഇത് വെള്ളക്കാരായ അമേരിക്കക്കാർക്ക് അവസരങ്ങൾ ലഭിക്കാൻ പ്രയാസമുണ്ടാക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.
ഈ കുടിയേറ്റക്കാർ മാഫിയാ സംഘങ്ങളെക്കാൾ അമേരിക്കയ്ക്ക് ദോഷകരമാണെന്നും, അവർ ദേശീയ പതാകയെ അപമാനിക്കുകയും വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു എന്നും കത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ കുറിപ്പ് പങ്കുവെക്കാനുള്ള ട്രംപിന്റെ തീരുമാനം വംശീയ വിദ്വേഷം നിറഞ്ഞ ഭാഷകളെയും കുടിയേറ്റ വിരുദ്ധ നിലപാടുകളെയും പിന്തുണയ്ക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടി.
പൗരത്വത്തെക്കുറിച്ചുള്ള ട്രംപിന്റെ അഭിമുഖത്തിന് പിന്നാലെയാണ് ഈ വിവാദം കൂടുതൽ ശ്രദ്ധേയമായത്. അമേരിക്കയിലല്ലാതെ മറ്റൊരു രാജ്യത്തും ജന്മാവകാശ പൗരത്വമില്ലെന്ന് അദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദത്തെ നിയമ വിദഗ്‌ധർ ഉടൻ തന്നെ ചോദ്യം ചെയ്‌തു. കാനഡ, മെക്സിക്കോ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
കുടിയേറ്റ നിയമജ്ഞരും വിശകലന വിദഗ്‌ധരും സാവേജിന്റെ വാദങ്ങളിലെ വസ്‌തുതാപരമായ പിഴവുകൾ എടുത്തുപറഞ്ഞു. ഗർഭത്തിന്റെ അവസാന ഘട്ടങ്ങളിലെ യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടുള്ളതും നിയന്ത്രിതവുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ, ബന്ധുക്കളെ കുടിയേറ്റത്തിനായി സ്പോൺസർ ചെയ്യുന്നതിന് കർശനമായ പരിശോധനകൾ ആവശ്യമാണെന്നും പല കുടുംബങ്ങൾക്കും ഈ നടപടിക്രമം പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.
യുഎസ് രാഷ്ട്രീയ നിരീക്ഷകരായ ഇന്ത്യക്കാർ ഈ പങ്കുവെക്കലിനെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. വിദേശത്തുള്ള ഇന്ത്യൻ പ്രൊഫഷണലുകളെക്കുറിച്ചുള്ള പ്രതികൂല മുൻധാരണകളെ ഇത് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചിലർ മുന്നറിയിപ്പ് നൽകി. വിസ അനിശ്ചിതത്വം നിലവിൽത്തന്നെ നേരിടുന്നവരാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ. ഇത്തരം സന്ദേശങ്ങൾ പൊതുജനാഭിപ്രായത്തെയും ഭാവിയിലെ കുടിയേറ്റ നയങ്ങളെയും സ്വാധീനിക്കുമോയെന്ന് അവർ ഭയപ്പെടുന്നു.
ട്രംപിന്റെ വിമർശകർ ഈ സംഭവത്തെ അദ്ദേഹത്തിന്റെ മുൻകാല വിവാദങ്ങളുമായി ബന്ധപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ച് അദ്ദേഹം മുമ്പ് മോശം ഭാഷ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ അവർ ഓർമ്മിപ്പിച്ചു. ഇന്ത്യയെയും ചൈനയെയും 'നരകതുല്യം' എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പൊതുവായ ശൈലിയുടെ ഭാഗമാണെന്ന് അവർ വിലയിരുത്തി. മാത്രമല്ല ഇത് പ്രധാന പങ്കാളികളുമായുള്ള ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അവർ വാദിച്ചു.
എന്നാൽ ഇന്ത്യയിലെ നയതന്ത്ര നിരീക്ഷകർ ഈ വിഷയത്തെ വിശാലമായ കാഴ്‌ചപ്പാടോടെയാണ് കണ്ടത്. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയിലും സാങ്കേതികവിദ്യയിലും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ പൗരന്മാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രശ്‌നവനകളോ സന്ദേശങ്ങളോ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾക്ക് കാരണമാകും. യുഎസുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകൾക്ക് ഇത് ആക്കം കൂട്ടുമെന്ന ആശങ്കയും അവർക്കുണ്ട്.












Click it and Unblock the Notifications