അടുത്തത് നീ..; കൊളംബിയൻ സർക്കാരിനെതിരെ സൈനിക നടപടി ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയൻ സർക്കാരിനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരം ഒരു നീക്കം തനിക്ക് നന്നായി തോന്നുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നിക്കോളാസ് മഡൂറോയെ ബന്ദിയാക്കുകയും വെനസ്വേലയ്ക്ക് എതിരെ ആക്രമണം നടത്തുകയും ചെയ്‌തതിന് ശേഷം ട്രംപിനെതിരെ പ്രതിഷേധം ഉയരുന്ന വേളയിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
'കൊളംബിയ തീർത്തും രോഗാതുരമാണ്, കൊക്കെയ്ൻ ഉണ്ടാക്കി അമേരിക്കയ്ക്ക് വിൽക്കുന്ന ഒരു രോഗിയായ മനുഷ്യനാണ് ഇത് ഭരിക്കുന്നത്. എന്നാൽ അധികകാലം ഇത് തുടരില്ല' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയെ ലക്ഷ്യമിട്ടാണ് ട്രംപ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് ഈ വാക്കുകൾ പ്രയോഗിച്ചതെന്ന് വ്യക്തം.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സാഹസികമായ സൈനിക നടപടിയിലൂടെ അമേരിക്ക പിടികൂടി മയക്കുമരുന്ന് കടത്ത് കുറ്റങ്ങളിൽ വിചാരണ നേരിടാൻ ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ അഭിപ്രായങ്ങൾ. കരീബിയൻ മേഖലയിലെ യുഎസ് സൈനിക ശക്തി വർധിപ്പിക്കൽ ഉൾപ്പെടെ, അമേരിക്കയും കൊളംബിയയും തമ്മിൽ മാസങ്ങളായി പിരിമുറുക്കം നിലനിൽക്കുന്നു.
മാത്രമല്ല ട്രംപിന്റെ കടുത്ത അന്താരാഷ്ട്ര വിമർശകനാണ് ഗുസ്‌താവോ പെട്രോ. കഴിഞ്ഞ മാസം, ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദകരായ കൊളംബിയയിലേക്ക് ട്രംപിനെ ഗുസ്‌താവോ പെട്രോ ക്ഷണിച്ചിരുന്നു. തന്റെ സർക്കാരിന്റെ മയക്കുമരുന്ന് ലാബുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ കാണിക്കുക എന്നതായിരുന്നു ക്ഷണത്തിന്റെ ലക്ഷ്യം.
അതേസമയം, വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക നീക്കങ്ങളെയും കരീബിയൻ, പസഫിക് സമുദ്രങ്ങളിലെ ചെറിയ ബോട്ടുകളെ ലക്ഷ്യമിടുന്നതിനെയും പെട്രോ നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് ഉത്പാദനത്തെയും അതിന്റെ അമേരിക്കയിലേക്കുള്ള കടത്തിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡൊണാൾഡ് ട്രംപ് ആവട്ടെ പെട്രോക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള ഒരു ആക്രമണമാണിതെന്നും അത് ഒരു മാനുഷിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും പെട്രോ യുഎസ് നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് നടപടിക്ക് പിന്നാലെ കൊളംബിയ-വെനിസ്വേല അതിർത്തിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം വെനിസ്വേലയിലുടനീളം യുഎസ് ഏകോപിത സൈനിക ആക്രമണങ്ങൾ നടത്തുകയും രാജ്യത്തിന്റെ ദീർഘകാലം സേവനമനുഷ്ഠിച്ച പ്രസിഡന്റായ നിക്കോളാസ് മഡൂറോയെ പിടികൂടുകയും ചെയ്‌തിരുന്നു. ഈ ഓപ്പറേഷനുശേഷം യുഎസ് താൽക്കാലികമായി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് ശേഷവും യുഎസിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വെനിസ്വേലയുടെ ഇടക്കാല നേതാവ് ഡെൽസി റോഡ്രിഗസിന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. മഡൂറോ നേരിട്ടതിനെക്കാൾ കൂടുതൽ അവർ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
മഡൂറോയുടെ അറസ്‌റ്റിലേക്ക് നയിച്ച സംഭവത്തെ സായുധ യുഎസ് ഇടപെടൽ എന്ന് വിശേഷിപ്പിച്ച റോഡ്രിഗസിന്റെ നടപടി താൻ സഹിക്കില്ലെന്ന് ട്രംപ് ദി അറ്റ്ലാന്റിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയ്ക്ക് പൂർണ പ്രവേശനം നൽകണമെന്നത് തന്റെ ആവശ്യമാണെന്നും ട്രംപ് റോഡ്രിഗസിനോട് പറഞ്ഞു.












Click it and Unblock the Notifications