യുഎസിൽ ജനിച്ചുവീഴുന്ന 'എല്ലാവർക്കും' ഇനി പൗരത്വമില്ല; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യക്കാർക്ക് തിരിച്ചടി? കാരണം
ന്യൂയോർക്ക്: ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ആശങ്കയിലാഴ്ത്തി കൊണ്ട് പൗരത്വ നിയമങ്ങളിൽ വലിയ മാറ്റം നടപ്പാക്കാൻ ഒരുങ്ങുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ നിലവിലുള്ള ജന്മാവകാശ പൗരത്വ നിയമത്തിൽ കാതലായ മാറ്റം കൊണ്ടുവരുമെന്നാണ് ട്രംപ് പറയുന്നത്. ജനുവരിയിൽ അധികാരമേറ്റെടുത്ത ശേഷം ആദ്യം നടപ്പാക്കുന്ന മാറ്റങ്ങളിൽ ഒന്നാവും ഇതെന്നും ട്രംപ് അറിയിക്കുന്നു.
യുഎസ് ഭരണഘടനയിൽ കഴിഞ്ഞ 150 വർഷത്തോളമായി നിലനിൽക്കുന്ന നിർണായക വകുപ്പുകളിൽ ഒന്നാണ് എടുത്തുകളയാൻ ട്രംപ് ഒരുങ്ങുന്നത്. യുഎസിൽ ജനിക്കുന്ന വ്യക്തി യുഎസ് പൗരനായി കണക്കാക്കപ്പെടും എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. തന്റെ ഒന്നാം ഭരണ കാലത്ത് തന്നെ ഇതിനുള്ള നീക്കങ്ങൾ ട്രംപ് ആരംഭിച്ചിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.

എന്നാൽ ട്രംപിന്റെ പുതിയ നീക്കം യുഎസിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ഇന്ത്യൻക്കാരെയും ഇന്ത്യൻ വംശജരെയും ഒക്കെ പ്രതിസന്ധിയിലാക്കും. കൂടുതൽ കടുത്ത നടപടികളിലേക്ക് തന്നെ താൻ കടക്കുമെന്ന സൂചനയാണ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. ജന്മാവകാശ പൗരത്വത്തെ പരിഹാസ്യമായ ആശയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
യുഎസിലെ ജന്മാവകാശ പൗരത്വ നിയമം
ജന്മാവകാശ പൗരത്വം എന്നാൽ യുഎസിൽ ജനിച്ചവർ സ്വയമേവ ഒരു അമേരിക്കൻ പൗരനാകും എന്നതാണ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി രാജ്യത്ത് ഈ നിയമം നിലവിലുണ്ട്. 1868-ൽ അംഗീകരിച്ച 14-ാം ഭേദഗതിയിലാണ് ഈ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് അടിമകളായി ഇവിടെ എത്തിയ ആളുകൾക്കും അവരുടെ പിൻഗാമികൾക്കും പൗരത്വം നൽകുന്നതിനാണ് ഈ വ്യവസ്ഥ ആദ്യം രൂപകൽപ്പന ചെയ്‌തിരുന്നത് എന്നതാണ് യാഥാർഥ്യം.
ഇന്ത്യക്കാരെ ബാധിക്കുക എങ്ങനെ?
യുഎസിലാകെ 5.4 ദശലക്ഷത്തിലധികം ഇന്ത്യൻ അമേരിക്കക്കാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അവർ ആകെ ജനസംഖ്യയുടെ 1.47 ശതമാനത്തോളം വരും. ഇതിലാവട്ടെ മൂന്നിൽ രണ്ട് പേരും കുടിയേറ്റക്കാരും 34 ശതമാനം പേർ യുഎസിൽ ജനിച്ചവരുമാണ്. ഇത്രയധികം ഇന്ത്യക്കാർ യുഎസിൽ വസിക്കുമ്പോൾ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകും എന്നുറപ്പാണ്.
2019ൽ രാജ്യത്തെ മൈഗ്രേഷൻ പോളിസി ഇൻസ്‌റ്റിറ്റ്യൂട്ട് 18 വയസിന് താഴെയുള്ള 5.5 ദശലക്ഷം കുട്ടികൾ രാജ്യത്ത് അനധികൃത കുടിയേറ്റക്കാരായി കുറഞ്ഞത് ഒരു രക്ഷിതാവിനോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് യുഎസിലെ പ്രായപൂർത്തിയാവാത്തവരുടെ എണ്ണത്തിന്റെ 7 ശതമാനത്തോളം വരുമെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് കണക്കിലെടുമ്പോൾ ജന്മാവകാശ പൗരത്വത്തിലെ ഏത് ഭേദഗതിയും ഗ്രീൻ കാർഡും എച്ച്-1 ബി വിസയുമുള്ള ഇന്ത്യക്കാർക്ക് യുഎസിൽ ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളി തന്നെ സൃഷ്‌ടിക്കും. അതായത് നിലവിലുള്ളത് പോലെ അവർ നേരിട്ട് യുഎസ് പൗരന്മാർ ആവില്ല, പകരം പല സങ്കീർണമായ നിയമ പ്രക്രിയകളിലൂടെയും കടന്നുപോവേണ്ടി വരും. ഇതാണ് ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്ന കാര്യം.












Click it and Unblock the Notifications