'തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കും'; ഞെട്ടിക്കുന്ന പ്രവചനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ, കാരണമറിയാം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് വിജയം പ്രവചിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ക്രിസ്‌റ്റോഫ് ബറോഡ്. ലോകത്തിലെ തന്നെ ഏറ്റവും കൃത്യത പുലർത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ബറോഡ് ഒട്ടേറെ ഘടകങ്ങളും മാനദണ്ഡങ്ങളും ഒക്കെ പരിഗണിച്ചു കൊണ്ടാണ് കമല ഹാരിസിന് മുകളിൽ ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഇരു സ്ഥാനാർത്ഥികളും പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് ബറോഡിന്റെ ഈ പ്രവചനം വന്നിരിക്കുന്നത്. ബെറ്റിങ് വിപണികൾ, പോളുകൾ, തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധരുടെ അഭിപ്രായം, സാമ്പത്തിക വിപണി എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിച്ചു കൊണ്ടാണ് പ്രവചനമെന്ന് അദ്ദേഹം പറയുന്നു.

സാധാരണ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പ്രവചനത്തിന് അപ്പുറം ബറോഡിന്റെ വാക്കുകൾ ഡമോക്രാറ്റിക് ക്യാമ്പിന് ആശങ്കയുളവാക്കുന്നതാണു എന്ന് നിസംശയം പറയാം. കാരണം കഴിഞ്ഞ 12 വർഷങ്ങളിൽ 11 തവണയും ബ്ലൂംബെർഗിന്റെ സാമ്പത്തിക പ്രവചന റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ബറോഡ്. നിലവിൽ മാർക്കറ്റ് സെക്യൂരിറ്റീസ് മൊണാക്കോയിലെ ചീഫ് ഇക്കണോമിസ്‌റ്റും സ്ട്രാറ്റജിസ്‌റ്റുമായാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത്.
റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരും എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം സൂചിപ്പിക്കുന്നത്. കൂടാതെ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രസിഡന്റാവുകയും റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലേറുകയും ചെയ്‌താൽ അത് സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നും ജിഡിപി വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
മറ്റ് സാമ്പത്തിക വിഷയങ്ങളിലും അദ്ദേഹം പ്രവചനകൾ നടത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ, യുഎസ് ജിഡിപി 2024ൽ 2.6 ശതമാനവും 2025ൽ 1.8 ശതമാനവും വളർച്ച കണക്കാക്കിയ പ്രവചനങ്ങളെ മറികടക്കുമെന്നാണ് ബറോഡ് പറയുന്നത്. ട്രംപിന്റെ വരവ് യുഎസ് സാമ്പത്തിക മേഖലയ്ക്ക് ഉണർവേകും എന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
നേരത്തെ മറ്റൊരു സ്‌റ്റാറ്റിസ്‌റ്റിക്കൽ വിദഗ്‌ധനായ നേറ്റ് സിൽവറും ട്രംപിന്റെ വിജയമാണ് പ്രവചിച്ചത്. കടുത്ത മത്സരത്തിന് ഒടുവിലാണ് കമല ഹാരിസിനെ ട്രംപ് മറികടക്കുക എന്നാണ് പ്രവചനം. 53 ശതമാനമേ വിജയ സാധ്യത ട്രമ്പിനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാറോഡും ട്രംപിന് അനുകൂലമായ പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ ഏറ്റവും ഒടുവിൽ വന്ന രണ്ട് സർവേകളും ഡെമോക്രാറ്റിക് എതിരാളിയായ കമല ഹാരിസിന് നേരിയ മുൻതൂക്കമാണ് പ്രവചിച്ചത്. വിജയത്തിന്റെ ഗതി തീരുമാനിക്കുന്ന എട്ടോളം സംസ്ഥാനങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ട് ക്യാമ്പുകളും പ്രതീക്ഷയിലാണ്.












Click it and Unblock the Notifications