ചാറ്റ്ജിപിടിയെ കൈപ്പിടിയിലാക്കാൻ മസ്‌ക്; 97.4 ബില്യൺ ഡോളറിന്റെ ഓഫർ, എക്‌സിന് വില പറഞ്ഞ് സാം ആൾട്ട്മാൻ
ന്യൂയോർക്ക്: ആഗോള തലത്തിൽ എഐയുടെ വളർച്ച വളരെ വേഗത്തിൽ തുടരുകയാണ്. ചാറ്റ്ജിപിടി പോലെയുള്ള സംവിധാനങ്ങൾക്ക് ഒപ്പം ഡീപ്പ്സീക്ക് അടക്കമുള്ള പുതിയ സംരംഭങ്ങൾ ഉയർന്നു വരുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ എഐക്ക് വലിയ സ്വാധീനമുള്ള ലോകമാവും ഉണ്ടാവുക എന്ന പ്രചാരണവും ശക്തമാണ്. ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന ചില സ്ഥിതിവിശേഷങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ മുൻനിര എഐ കമ്പനികളിൽ ഒന്നായ ചാറ്റ്ജിപിടിയെ നോട്ടമിട്ടിരിക്കുകയാണ് ഇലോൺ മസ്‌ക്.
അതും ചെറിയ നീക്കമൊന്നുമല്ല മസ്‌ക് നടത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചാറ്റ്ജിപിടിയെ വിലയ്ക്ക് വാങ്ങാൻ വമ്പൻ ഓഫറാണ് മസ്‌ക് മുന്നോട്ട് വച്ചിരിക്കുന്നത്. 97.4 ബില്യൺ ഡോളർ വിലയാണ് മസ്‌ക് ചാറ്റ്ജിപിടിക്ക് ഇട്ടിരിക്കുന്നത്. ഇലോൺ മസ്‌ക് നേരിട്ടല്ല മറിച്ച് അദ്ദേഹം നേതൃത്വം നൽകുന്ന ഒരു കൺസോർഷ്യമാണ് ചാറ്റ്ജിപിടിക്ക് വില പറഞ്ഞത്.

ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ മുൻനിരയിലുള്ള ചാറ്റ്ജിപിടി നിർമ്മാതാവിന്റെ ഭാവിയെക്കുറിച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായുള്ള ദീർഘകാല ഭിന്നതകൾ മസ്‌ക്കിന്റെ ഈ നീക്കത്തോടെ കൂടുതൽ ശക്തമാകും എന്നാണ് വിലയിരുത്തുന്നത്. ഇതിനെ ശരിവയ്ക്കുന്ന പ്രതികരണമാണ് ആൾട്ട്മാനുമാന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
മസ്‌കിന്റെ ഓഫർ നിരസിച്ച അദ്ദേഹം എക്‌സിന് വില പറയുകയും ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല മസ്‌ക് ചാറ്റ്ജിപിടിക്ക് ഇട്ടതിന്റെ പത്തിലൊന്ന് വില മാത്രമാണ് ആൾട്ട്മാൻ എക്‌സിന് ഇട്ടിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം. 'വേണ്ട നന്ദി, പക്ഷേ നിങ്ങൾക്ക് വേണമെങ്കിൽ 9.74 ബില്യൺ ഡോളറിന് ഞങ്ങൾ ട്വിറ്റർ വാങ്ങാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മസ്‌ക് 2015-ൽ ആൾട്ട്‌മാനുമായി ചേർന്നാണ് ഓപ്പൺഎഐ ഒരു ലാഭേച്ഛയില്ലാതെ സ്ഥാപിച്ചത്, പക്ഷേ കമ്പനിയിൽ നിന്ന് പിന്നീട് അദ്ദേഹം പിൻവാങ്ങിയിരുന്നു. മാത്രമല്ല 2023ൽ എക്‌സ്എഐ എന്ന പേരിൽ മസ്‌ക് മറ്റൊരു എഐ കമ്പനി സ്ഥാപിച്ചിരുന്നു. ടെസ്‌ലയുടെ സിഇഒയും ടെക്, സോഷ്യൽ മീഡിയ കമ്പനിയായ എക്‌സിന്റെ ഉടമയുമായ മസ്‌ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയാണ്.
ട്രംപിനെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമായും സഹായിച്ചത് മസ്‌ക് ആണെന്നാണ് പറയപ്പെടുന്നത്. കാൽ ബില്യൺ ഡോളറിലധികം ചെലവഴിച്ചു കൊണ്ടാണ് മസ്‌ക് പ്രചാരണത്തിന് ഇറങ്ങിയത്. കൂടാതെ ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിനെ അദ്ദേഹം നയിക്കുകയും ചെയ്യുന്നു. എന്നാൽ ട്രംപ് വൈറ്റ് ഹൗസിൽ പ്രഖ്യാപിച്ച 500 ബില്യൺ ഡോളറിന്റെ ഓപ്പൺഎഐയുടെ നേതൃത്വത്തിലുള്ള പദ്ധതിയെ മസ്‌ക് അടുത്തിടെ വിമർശിച്ചിരുന്നു.
നേരത്തെ 2022 അവസാനത്തോടെ 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്, എന്നാൽ അതിനുശേഷം കമ്പനിയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. സമാനമായി ഓപ്പൺഎഐ കൂടി ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ് മസ്‌ക്. ഇതിന്റെ ആദ്യ പടിയായാണ് ഈ വിലപറയൽ.












Click it and Unblock the Notifications