ഇന്ത്യ ആഗ്രഹിച്ച പ്രവചനം നടത്തി മസ്‌ക്; കാനഡയിൽ ആര് ജയിക്കും? ട്രൂഡോയുടെ ഭാവി ഇങ്ങനെയാവും
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിനും ഡൊണാൾഡ് ട്രംപിനും ഇടയിലെ പ്രധാന വ്യത്യാസം ഇലോൺ മസ്‌ക് എന്ന അതിസമ്പന്നനായ വ്യക്തിയുടെ സാന്നിധ്യമായിരുന്നു. ഒരുപരിധിവരെ ഇക്കാര്യത്തിൽ ഒരു തർക്കത്തിന് ഇടയില്ല. കാരണം തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മസ്‌കിനെ കുറിച്ച് ട്രംപ് പറഞ്ഞ വാക്കുകൾ ഇതിനെ സാധൂകരിക്കുന്നതാണ്. എന്നാൽ രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടൽ മസ്‌ക് അവിടെ നിർത്തുന്നില്ല.
ഇപ്പോഴിതാ കാനഡയിൽ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ഭാവി എന്താവുമെന്ന് പ്രവചിക്കുകയാണ് ഇലോൺ മസ്‌ക് ഇപ്പോൾ. തന്റെ സ്വന്തം മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു യൂസറുടെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു ഇലോൺ മസ്‌ക്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജസ്‌റ്റിൻ ട്രൂഡോ തോൽക്കുമെന്നായിരുന്നു മസ്‌ക് പ്രവചിച്ചത്.

'വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകും' എന്നായിരുന്നു മസ്‌ക് നൽകിയ മറുപടി. യുഎസ് തിരഞ്ഞെടുപ്പിലെ മസ്‌കിന്റെ ഇടപെടൽ ലോകം മുഴുവൻ ഉറ്റുനോക്കുന്നതിന് ഇടയിലാണ് കാനഡയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം മസ്‌ക് വെട്ടിത്തുറന്ന് പറയുന്നത്. ഇത് ട്രൂഡോയ്ക്കും കൂട്ടർക്കും ഒട്ടും ആശാവഹമല്ലെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
കാനഡയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിയറി പൊയിലേവറിന്റെ കൺസർവേറ്റീവ് പാർട്ടിയും ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന ആശങ്കകൾ നിലനിൽക്കുന്നതിന് ഇടയിലാണ് മത്സരം തുടങ്ങും മുൻപേ മസ്‌ക് തോൽവി പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നേരത്തെയും കനേഡിയൻ സർക്കാരിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കും എതിരെ ആഞ്ഞടിച്ച വ്യക്തി കൂടിയാണ് ഇലോൺ മസ്‌ക്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ ട്രൂഡോ സർക്കാർ നടത്തുന്ന കടന്നുകയറ്റം മുൻപ് തന്നെ മസ്‌ക് എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ ട്രൂഡോ സർക്കാർ നിലംപൊത്തുമെന്ന് ടെസ്ല സിഇഒ കൂടിയായ അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നിലവിൽ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ല കാനഡ എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിരന്തരം ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാനഡയുമായി നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. അതുകൊണ്ട് തന്നെ മസ്‌കിന്റെ പ്രവചനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
കൂടാതെ മസ്‌കിന്റെ അഭിപ്രായപ്രകടനത്തിന് പിന്നിൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് വിലയിരുത്തൽ. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയും തമ്മിലുള്ള ബന്ധവും അത്ര സുഖകരമല്ല. നേരത്തെ ട്രൂഡോയുടെ അമ്മയ്ക്ക് ക്യൂബൻ കമ്മ്യൂണിസ്‌റ്റ് നേതാവ് ഫിദൽ കാസ്ട്രോയുമായി ബന്ധമുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇത് ഇരുവരും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.












Click it and Unblock the Notifications