ഗള്‍ഫ് പ്രതിസന്ധി മുതലെടുക്കാന്‍ ഇസ്രായേല്‍; ഖത്തറിനെതിരേ ആഞ്ഞടിക്കും, നീക്കം കരുതലോടെ!!
പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍ ഇസ്രായേലാണ് പ്രശ്‌നക്കാരെന്ന് കരുതിയിരുന്നു. സിറിയ, ഇറാഖ്, യമന്‍, തുടങ്ങിയ രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ അവരുടെ ശ്രദ്ധ ഇസ്രായേലില്‍ നിന്നു വിടുകയായിരുന്നു.
തെല്‍അവീവ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ ഇസ്രായേല്‍ കരുക്കള്‍ നീക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ ആയുധം മൂര്‍ച്ച കൂട്ടി മറ്റു ജിസിസി രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ് അവരുടെ നീക്കം.
ഇസ്രായേലിന്റെ മുഖ്യ ശത്രുവായ പാലസ്തീനിലെ ഹമാസിനെ പിന്തുണച്ചുവെന്ന ആരോപണവും ഖത്തറിനെതിരേ സൗദിയും മറ്റും ഉന്നയിച്ചിട്ടുണ്ട്. ഹമാസിനെ ഒതുക്കേണ്ടത് ഇസ്രായേലിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ഖത്തറിനെതിരായ നീക്കത്തോടൊപ്പം നില്‍ക്കാനാണ് ഇസ്രായേല്‍ തീരുമാനം.
ഖാലിദ് മിശ്അല്‍
ഹമാസിന്റെ നേതാവ് ഖാലിദ് മിശ്അല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ദോഹയിലാണ് താമസം. ഹമാസിന് കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തര്‍ പിന്തുണ നല്‍കുന്നുമുണ്ട്. 2012ല്‍ ഖത്തര്‍ അമീര്‍ ഗസ സന്ദര്‍ശിച്ച് കോടികളുടെ പുനരുദ്ധാരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
ഹമാസിനെ ഖത്തര്‍ കൈവിട്ടേക്കും
ഹമാസിന് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ഖത്തറാണെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഖത്തറിനെതിരേ ജിസിസിയില്‍ ഉയര്‍ന്നിരിക്കുന്ന സമ്മര്‍ദ്ദം ഹമാസിന് അവര്‍ നല്‍കുന്ന പിന്തുണ മരവിപ്പിക്കാന്‍ കാരണമാകുമെന്നും ഇസ്രായേല്‍ കരുതുന്നു. ഖത്തറിന് പുറമെ തുര്‍ക്കിയും ഹമാസിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ഇസ്രായേല്‍ നേരത്തെ ഉന്നയിക്കുന്ന ആരോപണമാണ്.
ഇറാനെതിരേയും വികാരം
മാത്രമല്ല, ഹമാസിനെ പോലെ തന്നെ ഇസ്രായേല്‍ എതിര്‍ക്കുന്ന മറ്റൊരു വിഭാഗമാണ് ഇറാന്‍. പുതിയ സാഹചര്യത്തില്‍ ഇറാനെതിരായ നീക്കവും ഗള്‍ഫ് രാജ്യങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൗദിക്കും യുഎഇക്കും ബഹ്‌റൈനും പിന്തുണ നല്‍കാനാണ് ഇസ്രായേലിന്റെ തീരുമാനം.
ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലിനൊപ്പം?
ഖത്തറിനെ എതിര്‍ക്കാനും ഹമാസിനെയും ഇറാനെയും നേരിടാനും ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലിനെ കൂട്ടുപിടിക്കുമെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇസ്രായേലുമായി അടുപ്പത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. നേരത്തെയുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ വിട്ടിട്ടുണ്ട്.
പുതിയ സഖ്യത്തിന് കളം
സൗദി അറേബ്യയുടെ അല്‍ അറബിയ്യ ചാനല്‍ ഇസ്രായേല്‍ അനുകൂലികളുമായി അഭിമുഖം വരെ നടത്താന്‍ തയ്യാറായിട്ടുണ്ട്. ഇതെല്ലാം ഗള്‍ഫില്‍ പുതിയ സഖ്യത്തിന് കളമൊരുങ്ങുന്നുവെന്നാണ് ഇസ്രായേല്‍ കരുതുന്നത്. അമേരിക്കയിലുണ്ടായ ഭരണമാറ്റവും ട്രംപ് അധികാരത്തില്‍ വന്നതും തങ്ങള്‍ക്ക് ഗുണമായെന്നും അവര്‍ കണക്കുകൂട്ടുന്നു.
ട്രംപിന്റെ സാന്നിധ്യം ആശ്വാസം
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു ഇസ്രായേലിന്. പ്രത്യേകിച്ചും ഇറാനുമായി വന്‍ശക്തി രാഷ്ട്രങ്ങള്‍ ആണവ കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍. ഇറാന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുമോ എന്നുപോലും ഇസ്രായേല്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയത് അവര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
സുരക്ഷിതത്വം പോരെന്ന്
ഇസ്രായേലിന് നിലവില്‍ സുരക്ഷിതത്വം പോരെന്നാണ് അവര്‍ പറയുന്നത്. സിനായ് മരുഭൂമിയില്‍ ഐസിസ്, ഗസയില്‍ ഹമാസ്, ഗൊലാന്‍ കുന്നുകളില്‍ ജിഹാദി സംഘങ്ങള്‍, ലബ്‌നാനില്‍ ഹിസ്ബുല്ല എന്നിവരുടെ സാന്നിധ്യമുള്ളത് അവരെ അലട്ടുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരം ശക്തികള്‍ക്കെതിരേ പോരാടുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മ വരണമെന്നും ഇസ്രായേല്‍ ആഗ്രഹിക്കുന്നു.
സഖ്യം ശക്തമാക്കും
ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങി സമാന ചിന്താഗതിക്കാരുമായി സഖ്യം ശക്തമാക്കാനാണ് ഇസ്രായേല്‍ തീരുമാനം. അടുത്തിടെ ഇസ്രായേല്‍ മന്ത്രിയുമായി ഇക്വഡോറില്‍ വച്ച് അറബ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മേഖലയിലെ തങ്ങളുടെ ആശങ്ക മന്ത്രി പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെതന്യാഹു പറഞ്ഞത്
ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അടുത്തകാലത്ത് ഇസ്രായേല്‍ പരസ്യമായി ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു അറബ് മുസ്ലിം രാജ്യങ്ങളുമായി അത്ര അടുത്ത ബന്ധമില്ല. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തലാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ പറഞ്ഞിരുന്നു.
ഇറാന്റെ ഭീഷണി
ഇറാന്റെ ഭീഷണി സംബന്ധിച്ച് ഇസ്രായേല്‍ ഏറെ കാലമായി പറയുന്നു. ഇപ്പോള്‍ ഇതേ വിഷയം അറബ് രാജ്യങ്ങള്‍ മൊത്തം പറായാന്‍ തുടങ്ങിയിരിക്കുന്നു. ഇറാനും ഖത്തറുമാകട്ടെ പാലസ്തീനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. ഈ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാണെന്നും അവസരം മുതലെടുക്കണമെന്നുമാണ് ഇസ്രായേലിലെ വലതുപക്ഷ സംഘങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന അഭിപ്രായം.
ഇസ്രായേല്‍ പ്രശ്‌നക്കാരല്ല
നേരത്തെ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍ ഇസ്രായേലാണ് പ്രശ്‌നക്കാരെന്ന് കരുതിയിരുന്നു. എന്നാല്‍ സിറിയ, ഇറാഖ്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ അവരുടെ ശ്രദ്ധ ഇസ്രായേലില്‍ നിന്നു വിടുകയായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് ഇസ്രായേല്‍ നീക്കം