ജി-7 ഉച്ചകോടി; വിവിധ രാഷ്‌ട്രത്തലവൻമാരെ കണ്ട് നരേന്ദ്ര മോദി, മാർപാപ്പയുമായും കൂടിക്കാഴ്‌ച നടത്തി
ന്യൂഡൽഹി: ജി-7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിൽ വച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെ ക്ഷണപ്രകാരമാണ് മോദി ജി7 വേദിയിൽ എത്തിയത്. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ് മാർപാപ്പ എന്നിവരെയും കണ്ട അദ്ദേഹം പിന്നീട് അവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും മാർപാപ്പയും പരസ്‌പരം ആലിംഗനം ചെയ്‌തതും വാർത്തകളിൽ ഇടം നേടിയിരുന്നു.

സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യുക്രൈനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ താത്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ, ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയുമാണ് സമാധാനത്തിലേക്കുള്ള വഴിയെന്ന മുൻനിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി മോദി നടത്തിയ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ എക്‌സ് പോസ്‌റ്റിലൂടെ വിദേശകാര്യ മന്ത്രാലയമാണ് പങ്കുവച്ചത്. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും ആഗോള-പ്രാദേശിക വിഷയങ്ങളും ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാർ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി ഇതിന് പിന്നാലെ അറിയിക്കുകയും ചെയ്‌തിരുന്നു. ജി-7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയെ നരേന്ദ്ര മോദി ആലിംഗനം ചെയ്‌ത ചിത്രം ശ്രദ്ധ നേടുന്നുണ്ട്. ആദ്യമായാണ് ഒരു മാർപാപ്പ ജി-7 വേദിയിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനം ജി-7 ഉച്ചകോടിക്കായി ഇറ്റലിയിലേക്കായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പുറപ്പെടൽവേളയിലെ പ്രസ്‌താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇറ്റലിയിലെ ബോർഗോ എഗ്‌സനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.
അഞ്ചാം തവണയാണ് നരേന്ദ്ര മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി ഉൾപ്പെടെ അടങ്ങിയ ഉന്നതല സംഘവും പ്രധാനമന്ത്രിയെ ഉച്ചകോടിയിൽ അനുഗമിക്കുന്നുണ്ട്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ.












Click it and Unblock the Notifications