ഇന്ത്യ- പാക് പ്രശ്‌നങ്ങളില്‍ ഹാഫിസ് സയീദിന്റെ പങ്കെന്ത്, ഇന്ത്യാ വിരുദ്ധതയുടെ മുഖം
ഹാഫിസ് സയീദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു
ലാഹോര്‍: കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്റെ നിലപാടിനെ വിമര്‍ശിച്ച് ജമാഅത്ത് ഉദ് ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ്. കശ്മീരിലെ പീഡനങ്ങളില്‍ പാകിസ്താന്‍ തണുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രശ്‌നത്തില്‍ പാക് സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണ അനിവാര്യമാണെന്നും ഹാഫിസ് സയീദ് ചൂണ്ടിക്കാണിക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട കശ്മീരി ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പാക് സര്‍ക്കാര്‍ ഇന്ത്യയോട് സ്വീകരിക്കുന്ന നിലപാടിനെയാണ് ഹാഫിസ് സയീദ് വിമര്‍ശിക്കുന്നത്. വെള്ളിയാഴ്ച നടത്തിയ മതപ്രഭാഷണത്തിനിടെയായിരുന്നു സയീദിന്റെ പ്രതികരണം. കശ്മീരികളെ പിന്തുണച്ചുകൊണ്ട് പാക് സര്‍ക്കാരോ പ്രധാനമന്ത്രിയോ ഒന്നോ രണ്ടോ പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് ഫലമില്ല, പ്രായോഗിക പിന്തുണ നല്‍കണമെന്നുമാണ് സയീദ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലും പങ്കുള്ളതായി പിന്നീട് വെളിപ്പെട്ടിരുന്നു. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഹാഫിസ് ന്റെ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പാകിസ്താന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയ്ക്ക് വിലക്കേർപ്പെടുത്തണമെന്നായിരുന്നു ആവശ്യം.