വീണ്ടും ഹൂത്തി മിസൈല്‍ ആക്രമം: ആകാശത്ത് തന്നെ പ്രതിരോധിച്ച് യുഎഇ, 2 പേർക്ക് പരിക്ക്
അബൂദാബി:യു എ ഇക്കെതിരെ വീണ്ടും ഹുത്തികളുടെ മിസൈലാക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചുവെന്നാണ് യു എ ഇ പ്രതിരോധ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആകാശത്ത് വെച്ച് നിർവീര്യമാക്കിയ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള പ്രത്യേക പ്രദേശങ്ങളിൽ വീണതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവർ പ്രവാസികളായ തൊഴിലാളികളാണെന്നാണ് റിപ്പോർട്ട് പുലർച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായത്. ആകാശത്ത് വെച്ച് മിസൈലുകള്‍ പ്രതിരോധിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രദേശവാസികളാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. സൗദി അറേബ്യയ്ക്കും യുഎഇക്കുമെതിരായ വിപുലമായ സൈനിക നടപടിയുടെ വിശദാംശങ്ങൾ മണിക്കൂറുകൾക്കുള്ളിൽ സംഘം പ്രഖ്യാപിക്കുമെന്ന് ഹൂതിയുടെ നേതൃത്വത്തിലുള്ള അൽ മസീറ ടെലിവിഷൻ ഇതിനിടയില്‍ അറിയിച്ചിട്ടുണ്ട്.

ഹൂത്തികളുടെ ഭാഗത്ത് നിന്നും കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാർ ഉള്‍പ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അബൂദബി വ്യവസായ മേഖലയായ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കുകൾ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഇതിന് പിന്നാലെ ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി സൗദി സഖ്യരാജ്യങ്ങൾ രംഗത്ത് എത്തിയിരുന്നു. യുഎഇ മണ്ണിൽ നടന്ന ആക്രമണത്തിന് തക്കശിക്ഷ നൽകാതിരിക്കില്ലെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചിരുന്നു.
മആരിബിലും സൻആയിലും സഖ്യസേനയുടെ ഭാഗത്ത് നിന്നും വലിയ ആക്രമണമായിരുന്നു നടത്തിയത്. യമനില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് വ്യക്തമാക്കി ഹൂത്തി വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്.
യു എ ഇക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തു. അക്രമണത്തെ അറബി ലീഗ് അപലപിക്കുകയും എല്ലാ ഗള്‍ഫ് രാജ്യങ്ങളും യു എ ഇക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആറ് വർഷത്തിലേറെയായി, യുഎഇ ഉൾപ്പെടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ യമനിലെ ഹൂത്തികളുടെ ഭാഗത്ത് നിന്നും നിരന്തരം ആക്രമണം ഉണ്ടാവുന്നുണ്ട്. സൗദി അറേബ്യയ്‌ക്കെതിരെ ആവർത്തിച്ച് അതിർത്തി കടന്നുള്ള മിസൈലുകളും ഡ്രോൺ ആക്രമണങ്ങളുമാണ് ഇക്കാലയളവില്‍ ഉണ്ടായത്. എന്നാല്‍ ജനുവരി 17 ന് യുഎഇക്കെതിരേയുണ്ടായ ആക്രമം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്.












Click it and Unblock the Notifications