ചൈനയ്ക്ക് യുഎസിനെ കബളിപ്പിക്കാൻ ഇന്ത്യയും കൂട്ടുനിന്നു; മറ്റ് 40 രാജ്യങ്ങൾക്ക് എതിരെയും ആരോപണം
ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന അമേരിക്കൻ തീരുവ ഒഴിവാക്കാൻ സഹായിക്കുന്ന 'ഷാഡോ ട്രാൻസ്-ഷിപ്പ്മെന്റ് നെറ്റ്‌വർക്കിന്റെ' ഭാഗമാണ് ഇന്ത്യ ഉൾപ്പെടെ 40ലധികം രാജ്യങ്ങളെന്ന ആരോപണവുമായി യുഎസ്. 'ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്പ്മെന്റ് സ്‌കാം' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ആരോപണം.
യുഎസ് വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ചരക്കുനീക്കങ്ങൾ കണ്ടെത്തുന്നതിനായി അമേരിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ട്രംപ് ഭരണകൂടം ചൈനയുടെ അന്യായമായ വ്യാപാര രീതികൾക്കെതിരെ സെക്ഷൻ 301 തീരുവ ഏർപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം രാജ്യങ്ങൾ വഴിയുള്ള ചരക്കുനീക്കം കൂടുതൽ വ്യാപകമായതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

അനധികൃതമായി മൂന്നാം രാജ്യങ്ങൾ വഴി മാറ്റി അയയ്ക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ വാർഷിക മൂല്യം 40 ബില്യൺ ഡോളർ (3.85 ലക്ഷം കോടി രൂപ) മുതൽ 303 ബില്യൺ ഡോളർ (29 ലക്ഷം കോടി രൂപ) വരെ ആകാമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. ഇന്ത്യക്ക് പുറമേ മെക്‌സിക്കോ, കാനഡ, യൂറോപ്യൻ യൂണിയൻ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികളുൾപ്പെടെ 40ലധികം രാജ്യങ്ങൾ ചൈനയുടെ ഈ ശൃംഖലയിൽ ഉൾപ്പെടുന്നതായി നവാരോ ആരോപിച്ചു.
ചൈനീസ് ഉൽപ്പന്നങ്ങളുടെ യഥാർഥ ഉത്ഭവരാജ്യം മറച്ചുവയ്ക്കാൻ ചെറിയ തോതിലുള്ള സംസ്‌കരണം, ലേബൽ മാറ്റൽ, പാക്കിങ് മാറ്റൽ, ഇൻവോയ്‌സ് മാറ്റൽ, ഗതാഗത പാത മാറ്റൽ തുടങ്ങിയ രീതികൾ ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മറ്റൊരു രാജ്യത്ത് നിർമ്മിച്ചതെന്ന പ്രതീതി സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറഞ്ഞ ചെലവിലുള്ള തൊഴിലാളികളുടെ ലഭ്യത, ദുർബലമായ കസ്‌റ്റംസ് പരിശോധന, കൂടുതൽ ഇളവുകളുള്ള ഫ്രീ സോണുകൾ, അമേരിക്കൻ വിപണിയിലേക്കുള്ള പ്രത്യേക വ്യാപാര ആനുകൂല്യങ്ങൾ തുടങ്ങിയവയുള്ള രാജ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ കടത്തിവിടുന്നതാണ് പ്രധാന രീതിയെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ഇന്ത്യയിലെ പൂനെ-ഗുജറാത്ത്-ചെന്നൈ വ്യവസായ മേഖല ചൈനയിൽ നിന്നുള്ള പമ്പുകളും കംപ്രസറുകളും ഉൾക്കൊള്ളുന്നതായി നവാരോ ആരോപിച്ചു.
ഇത്തരം ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് രേഖപ്പെടുത്തി അമേരിക്കൻ വിപണിയിലെത്തുമ്പോൾ, അവ അമേരിക്കയിലെ സിൻസിനാറ്റി, ഡേട്ടൺ, കൊളംബസ് തുടങ്ങിയ വ്യവസായ മേഖലകളിലെ ഉൽപ്പാദനത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം രാജ്യങ്ങൾ വഴി അമേരിക്കൻ വിപണിയിലെത്തുന്ന സംശയാസ്‌പദമായ ചരക്കുകൾ കണ്ടെത്താൻ എഐ അധിഷ്ഠിത സംവിധാനം ഉപയോഗിക്കാനാണ് യുഎസ് പദ്ധതിയിടുന്നത്.
ചരക്കുകളുടെ ഷിപ്പ്മെന്റ് വിവരങ്ങൾ, ഗതാഗത ചരിത്രം, ഉൽപ്പന്നങ്ങളുടെ വർഗീകരണം, ഉടമസ്ഥാവകാശ ബന്ധങ്ങൾ, ഉൽപ്പാദന ശേഷി തുടങ്ങിയ നിരവധി വിവരങ്ങൾ എഐ സംവിധാനം പരിശോധിക്കും.
നിയമാനുസൃതമായ വിദേശ നിക്ഷേപത്തെയും മൂന്നാം രാജ്യങ്ങളിലെ ഉൽപ്പാദനത്തെയും അനധികൃതമായി ചൈനീസ് ഉൽപ്പന്നങ്ങൾ വഴിതിരിച്ചുവിടുന്നതിൽ നിന്ന് വേർതിരിച്ചറിയുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.
സംശയാസ്‌പദമായ ചരക്കുകൾ കണ്ടെത്തിയാൽ തടയൽ, തീരുവ ഈടാക്കൽ, പിഴ ചുമത്തൽ, അമേരിക്കൻ വിപണിയിൽ പ്രവേശനം തടയൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പീറ്റർ നവാരോ നേരത്തെയും സമാനമായി ഇന്ത്യയെ വിമർശിച്ചിരുന്നു. എന്നാൽ ഇക്കുറി ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളെയും പ്രതി ചേർത്താണ് അദ്ദേഹത്തിന്റെ പ്രതികരണം.


Click it and Unblock the Notifications