ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുന്നു, കശ്മീരില്‍ അവസാനം വരെ പൊരുതുമെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍!!
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ പാക് അധീന കശ്മീരില്‍ യുദ്ധത്തിന് ശ്രമിക്കുകയാണെന്നും, എന്നാല്‍ പാകിസ്താന്‍ അവസാന ശ്വാസം വരെ പൊരുതുമെന്നും ഇമ്രാന്‍ പറഞ്ഞു. പാക് അധീന കശ്മീര്‍ നിയമസഭയിലെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും, നാസികളുടെ സിദ്ധാന്തമാണ് അവര്‍ക്കുള്ളതെന്നും ഇമ്രാന്‍ പറയുന്നു.
പാക് സൈന്യത്തിന് ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. അവര്‍ കശ്മീരിലാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് കൊണ്ട് ഇന്ത്യ അവസാനിപ്പിക്കില്ല. അത് പാക് അധീന കശ്മീരിലേക്ക് നീങ്ങും. എന്നാല്‍ പാകിസ്താന്‍ ഒരിക്കലും നോക്കിയിരിക്കില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. അല്ലാഹുവിന്റെ മുന്നില്‍ അല്ലാതെ മുസ്ലീങ്ങള്‍ ആരുടെയും മുന്നിലും തലക്കുനിക്കില്ല. മോദി ദുഷ്ട ലക്ഷ്യങ്ങളുമായി കശ്മീരിലേക്ക് വന്നാല്‍ അയാളെ പാകിസ്താന്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.
ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ അതിന് കാരണക്കാര്‍ യുദ്ധം തടയുന്നതിനായി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനകളാണ്. ലോകത്തെ മുസ്ലീം ജനസംഖ്യ മുഴുവന്‍ ഐക്യരാഷ്ട്ര സഭയിലേക്ക് ഉറ്റുനോക്കുകയാണ്. യുഎന്‍ അസംബ്ലി സെഷനില്‍ ലോകത്തിന് വലിയ പ്രതീക്ഷയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. മോദി കശ്മീരില്‍ വലിയൊരു അബദ്ധമാണ് കാണിച്ചിരിക്കുന്നത്. അത് ബിജെപി സര്‍ക്കാരിനും മോദിക്കും വലിയ പ്രശ്‌നങ്ങളുണ്ടാകും. കശ്മീരില്‍ മോദിക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീരിനെ ഇന്ത്യ അന്താരാഷ്ട്രവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ കശ്മീരിലും പാകിസ്താനിലുമാണ്. ഇനി കശ്മീരിന്റെ ശബ്ദം ഞാനായിരിക്കും. സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീര്‍ വിഷയം ഉന്നയിക്കും. പാകിസ്താന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലും ഈ വിഷയം ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം മോദി അവസാന ആയുധം കശ്മീരില്‍ പ്രയോഗിച്ചതോടെ, കശ്മീരിന്റെ സ്വാതന്ത്ര്യം എത്രയും വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവേ ഫലം; 37 ശതമാനം പേരുടെ പിന്തുണ