യുഎസുമായുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തി; ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും നീക്കം
ന്യൂയോർക്ക്: തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളിൽ പ്രതിഷേധിച്ച്, മധ്യസ്ഥർ വഴിയുള്ള അമേരിക്കയുമായുള്ള ആശയവിനിമയം നിർത്താനും ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമമായ ടാസ്‌നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഇസ്രായേൽ ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെ നടത്തുന്ന സൈനിക നടപടികളാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ലെബനനിലെ കൈവശമേഖലകളിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുകയും ഗാസയിലും ലെബനനിലും ആക്രമണങ്ങൾ നിർത്തുകയും ചെയ്യുന്നതുവരെ ചർച്ചകളില്ലെന്ന് ടാസ്‌നിം വ്യക്തമാക്കി.

'സയണിസ്‌റ്റുകളെയും അവരുടെ അനുഭാവികളെയും ശിക്ഷിക്കാൻ പ്രതിരോധ മുന്നണിയും ഇറാനും ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തടയാനും ബാബൽ മണ്ഡേബ് ഉൾപ്പെടെ മറ്റ് മേഖലകൾ സജീവമാക്കാനും തീരുമാനിച്ചു' റിപ്പോർട്ടിൽ പറയുന്നു. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയാണ് ബാബൽ മണ്ഡേബ്.
ടാസ്‌നിം റിപ്പോർട്ടിന് പിന്നാലെ ആഗോള എണ്ണവില 7 ശതമാനം അധികം കുതിച്ചുയർന്നു. നാല് മാസമായി തുടരുന്ന യുദ്ധത്തിന് നയതന്ത്രപരമായ ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങൾ പാളുകയാണെന്നതിന്റെ സൂചനയാണിത്. മൂന്ന് ദിവസം മുമ്പ്, സംഘർഷത്തിന് താൽക്കാലിക വിരാമം നൽകാനുള്ള കരാറിന് വൈറ്റ് ഹൗസിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും അന്തിമ തീരുമാനമുണ്ടായില്ല.
പിന്നാലെ യുഎസും ഇറാനും പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടു, ഇത് ദുർബലമായ വെടിനിർത്തലിനെ കൂടുതൽ വഷളാക്കി. അതേസമയം, ഇസ്രായേൽ ലെബനനിലെ സൈനികാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹിസ്ബുള്ള നിയന്ത്രിത ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ ആക്രമണത്തിന് നെതന്യാഹു തിങ്കളാഴ്‌ച ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ലെബനനിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും ബാധകമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്‌ച ഒരു എക്‌സ് പോസ്‌റ്റിൽ കുറിച്ചു. 'ഒരു മേഖലയിലെ ലംഘനം എല്ലാ മേഖലകളിലെയും ലംഘനമാണ്. ഏതൊരു പ്രത്യാഘാതങ്ങൾക്കും യുഎസും ഇസ്രായേലുമാണ് ഉത്തരവാദികൾ' അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ടാസ്‌നിം റിപ്പോർട്ടിനെക്കുറിച്ച് വൈറ്റ് ഹൗസോ യുഎസ് സെൻട്രൽ കമാൻഡോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ ഉപരോധം ശക്തമാക്കുമെന്ന ഇറാന്റെ ഭീഷണി പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി ഉടൻ വർധിപ്പിക്കില്ലെന്നതിന്റെ സൂചന കൂടിയാണ്. ഇതാണ് ആഗോള തലത്തിൽ ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യം.
നേരത്തെ യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ ഈ കടലിടുക്കിലൂടെയുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന്റെ നേർക്ക് ആദ്യ ആക്രമണം നടത്തുന്നതിന് മുമ്പ് ലോക എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഹോർമുസ് വഴിയായിരുന്നു. എന്നാൽ ഇറാൻ നിലവിൽ അവിടെ ഉപരോധങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നതിനാൽ സാഹചര്യം കൂടുതൽ മോശമാണ്.












Click it and Unblock the Notifications