ഗൾഫ് രാജ്യങ്ങളെ മുൻനിർത്തി യുഎസ് സഹായം ആവശ്യപ്പെടാൻ ഇറാൻ ശ്രമം; നീക്കം വെടിനിർത്തൽ ലക്ഷ്യമിട്ട്
ടെഹ്‌റാൻ: ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘർഷത്തിൽ യുഎസ് ഇടപെടലിനായി ഗൾഫ് രാജ്യങ്ങളെ ഇറാൻ സമീപിച്ചുവെന്ന് റിപ്പോർട്ട്. ആണവ ചർച്ചകളിൽ വിട്ടുവീഴ്‌ച ഉറപ്പാക്കുന്നതിന് പകരമായി, ഇറാനുമായുള്ള അടിയന്തര വെടിനിർത്തലിന് ഇസ്രായേലിൽ സ്വാധീനം ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവയോട് ഇറാൻ ആവശ്യപ്പെട്ടതായാണ് വിവരം.
റോയിറ്റേഴ്‌സാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പങ്കുവച്ചത്. ഇറാനിയൻ ഉദ്യോഗസ്ഥരെയും അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ചാണ് ഈ വിവരം അവർ പുറത്തുവിട്ടത്. ഇസ്രായേലും ഇറാനും തമ്മിലുള്ള അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടൽ വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിൽ, ഗൾഫ് നേതാക്കളും അവരുടെ ഉന്നത നയതന്ത്രജ്ഞരും വാരാന്ത്യം മുഴുവൻ ഫോണുകളിലൂടെ യുഎസ് പ്രതിനിധികളുമായി ഉൾപ്പടെ സംസാരിച്ചു എന്നാണ് വിവരം.

വെടിനിർത്തൽ സാധ്യമായാൽ ആണവ ചർച്ചകളിൽ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാണെന്ന് ഇറാനിയൻ വൃത്തങ്ങളിൽ ഒരാൾ പറഞ്ഞു. സംഘർഷം നിയന്ത്രണാതീതമാകുമെന്ന ഭയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സർക്കാർ ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിനെ വെടിനിർത്തലിന് സമ്മതിക്കാനും ആണവ കരാറിനായി ടെഹ്‌റാനുമായി ചർച്ചകൾ പുനരാരംഭിക്കാനും സമ്മർദ്ദം ചെലുത്തണമെന്ന് ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവയെല്ലാം യുഎസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് വിവരം. ഇസ്രായേലുമായുള്ള വെടിനിർത്തൽ ആദ്യം നടപ്പിലാക്കണമെന്ന് ഇറാൻ നിർബന്ധം പിടിച്ചതായാണ് വിവരം.
അതിനിടെ ട്രംപിന് ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ കൊണ്ട് വരാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. മിഡിൽ ഈസ്‌റ്റിലെ സംഘർഷ സാഹചര്യം പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഡൊണാൾഡ് ട്രംപ് നേരത്തെ പോകുന്നുവെന്ന വാർത്ത വന്നപ്പോഴാണ് ഇമ്മാനുവൽ മാക്രോൺ തന്റെ അഭിപ്രായം പങ്കുവച്ചത്.
ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് കുറച്ചു മുമ്പ് പറഞ്ഞതായി മാക്രോൺ അറിയിച്ചു. 'യുണൈറ്റഡ് സ്‌റ്റേറ്റ്സിന് വെടിനിർത്തൽ സാധ്യമാകുമെങ്കിൽ, അത് വളരെ നല്ല കാര്യമാണ്, ഫ്രാൻസ് അതിനെ പിന്തുണയ്ക്കും' എന്നാണ് മാക്രോൺ പറഞ്ഞത്. ഇതോടെ ട്രംപ് വിഷയത്തിൽ കാര്യമായി തന്നെ ഇടപെടാനുള്ള സാധ്യതയാണ് തെളിയുന്നത്.
നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദത്തിന്റെ ഫലമായാണോ ട്രംപ് ജി7നിൽ പെട്ടെന്ന് ട്രംപ് മടങ്ങാനുള്ള കാരണമെന്നോ മാക്രോണിന്റെ വാക്കുകൾ അതാണോ സൂചിപ്പിക്കുന്നതെന്നും പറയാൻ കഴിയാത്ത സാഹചര്യമാണ്. എങ്കിലും ഇറാൻ യുഎസ് ഇടപെടൽ തന്നെയാണ് പ്രധാനമായും ഇതിൽ തേടുന്നത്.
ആക്രമണത്തിനിരയാകുമ്പോൾ ചർച്ചയ്ക്കില്ലെന്നും ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകിയതിനുശേഷം മാത്രമേ ഗൗരവമേറിയ ചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്നും ഇറാൻ ഒമാനോടും ഖത്തറിനോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തിരിച്ചറിഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന ഇന്ന് അറിയിച്ചു. ഭീഷണി തടയാൻ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും യാതൊരു വിട്ടുവീഴ്‌ചയും കൂടാതെയാണ് പരസ്‌പരം ആക്രമിക്കുന്നത്. സമ്പൂർണ യുദ്ധത്തിലേക്ക് സംഘർഷം മാറുമോ എന്നാണ് എല്ലാവരുടെയും ആശങ്ക.












Click it and Unblock the Notifications