ഇസ്രായേലിനെ സഹായിച്ചാൽ ഒന്നും ബാക്കിയുണ്ടാവില്ല; ബ്രിട്ടനും ഫ്രാൻസിനും യുഎസിനും ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം മുറുകുമ്പോൾ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ഇസ്രായേലിലേക്ക് തൊടുത്തുവിടാൻ ഇറാനിയൻ മിസൈലും ഡ്രോണും തടയാൻ സഹായിച്ചാൽ അവരുടെ സൈനിക താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാൻ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ടെഹ്‌റാൻ ആണവ പദ്ധതിയെച്ചൊല്ലി ഇതിനകം തന്നെ രക്തരൂക്ഷിതമായ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയത്.
ഇസ്രായേലിനെ പ്രതിരോധിക്കാൻ യുഎസ് സഹായിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിയൻ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിനെ സമീപിക്കുമ്പോൾ വെടിവച്ചുവീഴ്ത്താൻ യുഎസ് സൈന്യം ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവരികയും ചെയ്‌തിരുന്നു.

ഇറാനിയൻ പ്രതികാര നടപടികളിൽ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കാൻ തന്റെ രാജ്യം സഹായിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ യുകെ സർക്കാർ മാത്രമാണ് ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത്. സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ തങ്ങൾ ഇസ്രായേലിന് ഒരു സൈനിക സഹായവും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.
ഇസ്രായേലിന് നേരെ തൊടുത്തുവിടുന്ന മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടയപ്പെടുന്ന ഈ സാഹചര്യത്തിൽ, ഇസ്രായേൽ പ്രതിരോധത്തിനുള്ള പാശ്ചാത്യ പിന്തുണയെ തടയാനാണ് ഇറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് നിലവിൽ ഈ മൂന്ന് സുപ്രധാന ശക്തികൾക്ക് നേരെ ഭീഷണിയുമായി അവർ വന്നിരിക്കുന്നതും.
എന്നാൽ അവരുടെ പുതിയ നീക്കം ഒരുപക്ഷേ അവർക്ക് തന്നെ തിരിച്ചടിയായേക്കും എന്നാണ് പലരും വിലയിരുത്തുന്നത്. തുടർച്ചയായ ഇസ്രായേലി ബോംബാക്രമണത്തിന്റെ തീവ്രതയിൽ ഇതിനകം തന്നെ രാജ്യം വലയുമ്പോൾ കൂടുതൽ പാശ്ചാത്യ ശക്തികളെ കൂടി സംഘർഷത്തിലേക്ക് ആകർഷിക്കാൻ ഇത് കാരണമാവും എന്നാണ് കരുതപ്പെടുന്നത്.
അതിനിടെ വ്യോമയുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തിന് ശ്രമിച്ചപ്പോൾ, ഇസ്രായേൽ വിമാനങ്ങൾ ടെഹ്‌റാനിൽ ബോംബാക്രമണം നടത്തിയാണ് മറുപടി നൽകിയത്. ഇറാന്റെ ആണവ പദ്ധതിയെ തകർക്കാനുള്ള ഇസ്രായേൽ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇസ്രായേലിൽ ഇറാൻ നടത്തിയ പ്രതികാര മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ എങ്കിലും കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. സിവിലിയന്മാർക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടാൽ ടെഹ്‌റാൻ കത്തിയെരിയുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് നൽകിയ മുന്നറിയിപ്പ്.
പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി ആണവ ചർച്ചകൾ തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യവും ഇസ്രായേലിന്റെ നീക്കങ്ങളും കണക്കിലെടുക്കുമ്പോൾ ചർച്ചകൾ ന്യായീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസിനോട് അബ്ബാസ് അരഖ്ച്ചി അറിയിച്ചു.
വാഷിംഗ്‌ടണിന്റെ അംഗീകാരത്തോടെയാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയതെന്നും അതിനാൽ യുഎസുമായുള്ള ചർച്ചകൾ അർത്ഥശൂന്യമാണെന്നുമാണ് ഇറാന്റെ ഭാഷ്യം. മാത്രമല്ല ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആറാം റൗണ്ട് ചർച്ചകളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്‌മയിൽ ബഖായിയും വ്യക്തമാക്കി.
നിലവിൽ പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. ഇരു രാജ്യങ്ങൾക്കും ഇടയിൽ യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഒരിടവേളയ്ക്ക് ശേഷം മിഡിൽ ഈസ്‌റ്റ് വീണ്ടും ലോകശ്രദ്ധയിൽ വരികയാണ്. നിലവിലെ സാഹചര്യത്തിൽ എണ്ണവില അടക്കമുള്ള വിഷയങ്ങളിൽ ഇപ്പോഴത്തെ സംഘർഷം കാര്യമായ മാറ്റം വരുത്തുമെന്നാണ് ആശങ്ക.












Click it and Unblock the Notifications