തിരിച്ചടിയുടെ വ്യാപ്‌തിയും സമയവും ഒക്കെ സൈന്യം തീരുമാനിക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ
ന്യൂയോർക്ക്: ഇസ്രായേലുമായുള്ള സംഘർഷത്തിൽ മറുപക്ഷം ചേർന്ന് ആക്രമണം നടത്തിയ യുഎസിന് എതിരെ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളിലൂടെ നയതന്ത്രം തകർക്കാൻ അമേരിക്ക തീരുമാനിച്ചതായും ഇതിനുള്ള തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്‌തി എന്നിവ ഇറാനിയൻ സൈന്യം തീരുമാനിക്കുമെന്നും അവർ പറഞ്ഞു. യുഎൻ പ്രത്യേക സമ്മേളനത്തിൽ ആയിരുന്നു ഇറാന്റെ പ്രതികരണം.
'അന്താരാഷ്ട്ര നിയമപ്രകാരം യുഎസ് ആക്രമണത്തിനും ഇസ്രായേലി കടന്നുകയറ്റത്തിനും എതിരെ സ്വയം പ്രതിരോധിക്കാനുള്ള പൂർണവും നിയമാനുസൃതവുമായ അവകാശം ഇറാൻ നിലനിർത്തിയിട്ടുണ്ടെങ്കിലും, ഇറാന്റെ ആനുപാതിക പ്രതികരണത്തിന്റെ സമയം, സ്വഭാവം, വ്യാപ്‌തി എന്നിവ തീരുമാനിക്കുന്നത് അതിന്റെ സായുധ സേനയായിരിക്കും' യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇറവാനി വ്യക്തമാക്കി.

ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ളിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ട് ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്ക പങ്കാളിയായതിന് മണിക്കൂറുകൾക്ക് ശേഷമാണ് നിർണായകമായ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേർന്നത്. അതിലാണ് ഇറാനിയൻ അംബാസിഡർ നിലപാട് അറിയിച്ചത്.
കെട്ടിച്ചമച്ചതും അസംബന്ധവുമായ ഒരു കാര്യത്തിന്റെ മറവിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുഎസ് ആക്രമണം അഴിച്ചുവിട്ടെന്ന് ഇറവാനി ആരോപിച്ചു. മാത്രമല്ല സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുന്നതിൽ ഇസ്രായേലിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തു. സംഘർഷം രണ്ടാഴ്‌ചയിലേക്ക് കടക്കുമ്പോഴും ഇതുവരെ സമാധാനത്തിനുള്ള സൂചനകൾ ഒന്നും മേഖലയിൽ നിന്ന് ഉയർന്നുവരുന്നില്ല.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് സുരക്ഷാ കൗൺസിലിന്റെ അടിയന്തര പ്രത്യേക സമ്മേളനം "അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണികൾ" എന്ന അജണ്ട ഇനത്തിന് കീഴിലാണ് വിളിച്ചുചേർത്തത്. ഈ യോഗത്തിലാണ് ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുമെന്ന് യുഎന്നിലെ ഇറാൻ അംബാസിഡർ അറിയിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയെ വലിയ വില കൊടുക്കേണ്ടിവരുന്ന , അടിസ്ഥാനരഹിതവുമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതായി ഇറവാനി ആരോപിക്കുന്നു. യുഎസിന്റെയും ഇസ്രായേലിന്റെയും നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ വിമർശിച്ച ഇറവാനി യുഎസ്, യുകെ, ഫ്രാൻസ്, അവരുടെ യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവരുടെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടികളുടെ ഫലമാണിതെന്നും വാദിച്ചു. ഈ രാജ്യങ്ങളുടെ നിശബ്‌ദതയും ഇരട്ടത്താപ്പുമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം പറയുന്നു.
നേരത്തെ 14 ബങ്കർ-ബസ്‌റ്റർ ബോംബുകളും രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും 125-ലധികം സൈനിക വിമാനങ്ങളും ഉപയോഗിച്ച് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ തങ്ങളുടെ സൈന്യം നശിപ്പിച്ചതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. മധ്യപൂർവേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ തീവ്രത ഉയർത്തുന്നതാണ് യുഎസിന്റെ ഈ നടപടി.
ജൂൺ പതിമൂന്ന് മുതലാണ് മേഖലയിൽ യുദ്ധ സമാന സാഹചര്യം ഉരുത്തിരിഞ്ഞത്. ആദ്യം കയറി ആക്രമിച്ചതാവട്ടെ ഇസ്രായേലും ആയിരുന്നു. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 950 പേർ കൊല്ലപ്പെടുകയും 3450 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത മനുഷ്യാവകാശ സംഘടനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications