ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!
തെഹറാന്‍: അമേരിക്കയുമായുള്ള പോര്‍വിളി ഒരുവശത്ത് കത്തിനില്‍ക്കുകയാണ്. അതിനിടെ സാമ്പത്തിക ഭദ്രത മോശമാവുകയും ചെയ്തു. സത്യം പറഞ്ഞാല്‍ ഇറാന്‍ പ്രതിസന്ധികള്‍ക്ക് നടുവിലാണ്. അതിലേറെ പ്രശ്‌നങ്ങളാണ് ഹസന്‍ റൂഹാനിയെ കാത്തിരിക്കുന്നത്. എന്തായാലും തന്ത്രപരമായ സമീപനത്തിലൂടെ യുഎസിനെ തളയ്ക്കാനാണ് റൂഹാനിയുടെ ശ്രമം. അമേരിക്കയുടെ പ്രധാന എതിരാളിയായ അറിയപ്പെടുന്ന ചൈനയെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇറാന്‍. ഇതുവഴി പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും.
അതേസമയം യുഎസ് ഉപേക്ഷിച്ച് പോയ ആണവക്കരാറില്‍ ചൈനയെ ഭാഗമാക്കാണ് ഇറാന്റെ നീക്കം. ഡൊണാള്‍ഡ് ട്രംപിനെ ഞെട്ടിക്കുന്ന തീരുമാനവുമാണിത്. ചൈന ഇതിന് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. യുഎസിന്റെ പ്രകോപിപ്പിക്കുന്ന നീക്കം കൂടിയാണിത്. ചൈനയെ ഒപ്പംകൂട്ടിയാല്‍ ഉപരോധത്തെ അനായാസം നേരിടാന്‍ ഇറാന് സാധിക്കും. അങ്ങനെയെങ്കില്‍ റൂഹാനിയുടെ രാഷ്ട്രീയ വിജയം കൂടിയാവും ഇത്.
ചൈനയുടെ പിന്തുണ വേണം
ആണവക്കരാര്‍ വിഷയത്തില്‍ ഇറാനെ ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് റൂഹാനി പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. ഇതുവഴി മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇറാന്റെ ശ്രമം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സൂചന. ചൈനയുടെ പിന്തുണ ഇതിന് പിന്നാലെ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി. ആണവക്കരാര്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വലിയ സാമ്പത്തികശക്തി
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈന. അവരെ ഒപ്പം കൂട്ടിയാല്‍ യുഎസുമായി പിടിച്ച് നില്‍ക്കാന്‍ ഇറാന് സാധിക്കും. ആഗോള സാമ്പത്തിക മേഖലയില്‍ അമേരിക്കയ്ക്കുള്ള സ്വാധീനം കുറഞ്ഞുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളും സഖ്യകക്ഷികളോടുള്ള മോശം പെരുമാറ്റവും യുഎസിന് തിരിച്ചടിയാണ്. എന്നാല്‍ ചൈന ഇത് നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഇറാന് അനുകൂലമായി മാറ്റാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ പ്രസ്താവനയില്‍ ഉള്ളത്.
ഉപരോധത്തെ പിന്തുണയ്ക്കില്ല
അമേരിക്ക പറയുന്നത് പോലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനാവില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. അതായത് യുഎസിന്റെ ഉപരോധത്തെ പിന്തുണയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് നേരത്തെ ട്രംപ് തങ്ങളുടെ സുഹൃദ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത പക്ഷം അവര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ സംഘം ചൈനയില്‍
ഇറാനെതിരായ ഉപരോധത്തെ കുറിച്ച് ഷീ ജിന്‍ പിങിനെ ബോധ്യപ്പെടുത്താനായി അമേരിക്കന്‍ സംഘം ചൈനയിലെത്തിയിരുന്നു. നവംബര്‍ നാലിന് മുമ്പ് ഇറാനില്‍ നിന്നുള്ള എണ്ണയുടെ കയറ്റുമതി അവസാനിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് അതൊന്നും നടക്കില്ലെന്നും ഇറാനുമായി നല്ല ബന്ധമാണുള്ളതെന്നും ചൈന പറഞ്ഞിരുന്നു. ഇറാന്‍ ഇപ്പോഴും ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം. അങ്ങനെയുള്ളപ്പോള്‍ ആണവക്കരാറിന് പ്രസക്തിയില്ലെന്നും ട്രംപ് പറയുന്നു.
ഇറാന്‍ കൊമ്പുകോര്‍ക്കുന്നു
ചൈനയുടെ ബലത്തില്‍ യുഎസുമായി കൊമ്പുകോര്‍ക്കാനാണ് ഇറാന്റെ തീരുമാനം. ഹോര്‍മുസ് കടലിടുക്കാണ് ഇതിനായി ഉപയോഗിക്കുന്നു. എണ്ണ കയറ്റുമതിയെ തടഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്ക് തടസപ്പെടുത്തുമെന്നാണ് ഇറാനിയന്‍ സൈന്യം അറിയിച്ചിരിക്കുന്നത്. യുദ്ധസന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇറാനിയന്‍ നാവിക സേന കമാന്‍ഡര്‍ ഹുസൈന്‍ കന്‍സാദിയുടെ പ്രസ്താവനകളും പ്രകോപനം നിറ്ഞതായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തടസപ്പെടുത്താന്‍ സൈന്യം സജ്ജമായതായി അദ്ദേഹം പ്രഖ്യാപിച്ചു.
സൈനികാഭ്യാസം
കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളെയും അമേരിക്കയെയും സൈനികാഭ്യാസത്തിലൂടെ ഞെട്ടിക്കാനാണ് ഇറാന്റെ തീരുമാനം. 100ലധികം പടക്കപ്പലുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഈ കപ്പലുകള്‍ കാഴ്ച്ചയില്‍ ചെറുതാണെങ്കിലും വന്‍ ആയുധശേഖരം അടങ്ങിയതാണ്. മിസൈല്‍ സംവിധാനം വരെയുണ്ട്. ലോകത്തെ സാമ്പത്തിക മേഖലയെ സമ്മര്‍ദത്തിലാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് തടയുന്നതിലൂടെ ഇറാന് സാധിക്കും. ഇറാന്റെ നീക്കത്തില്‍ ഏറ്റവും പ്രശ്‌നം സൗദി അറേബ്യയ്ക്കാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല വഴിയാണ് അവരുടെ എണ്ണ കയറ്റുമതി പ്രധാനമായും കടന്നുപോകുന്നത്.
പ്രത്യേക ഉച്ചകോടി
സുഹൃദ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇറാനെതിരെ നടപടികള്‍ ശക്തമാക്കാനാണ് യുഎസിന്റെ നീക്കം. ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇതില്‍ പങ്കെടുക്കുമെന്നാണ് സൂചന. മാധ്യമങ്ങളിലൂടെ ഇറാനെതിരെ വ്യാപക പ്രചാരണം നടത്താനും ശ്രമമുണ്ട്. അതേസമയം ഈ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപുമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അലി മോട്ടഹാരി പറഞ്ഞു. അതേസമയം ഇറാന്‍ ഇപ്പോഴുള്ള നീക്കത്തില്‍ വിജയിച്ചാല്‍ അമേരിക്കയ്ക്ക് ആണവക്കരാറിനെ തള്ളിപ്പറഞ്ഞ് അധികകാലം മുന്നോട്ട് പോകാനാവില്ല.
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ തടയാന്‍ പ്രതിപക്ഷം..... ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി!!
ഗണേഷ് കുമാറിനെതിരെ ഉമ്മൻചാണ്ടിയുടെ മൊഴി.. സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ്