ഇറാനിലെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖാംനഇ കോമയിൽ; ആക്രമണത്തിൽ ഒരു കാലും നഷ്‌ടപ്പെട്ടു, റിപ്പോർട്ട്
ന്യൂയോർക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖാംനഇ കോമയിലാണെന്നും ഒരു കാൽ നഷ്‌ടപ്പെട്ടുവെന്നും ബ്രിട്ടീഷ് ടാബ്ലോയിഡായ 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണിത്. അതേ ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടിരുന്നു.
56 വയസുകാരനായ മൊജ്‌തബക്ക് വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു എന്നാണ് വിവരം. നിലവിൽ ടെഹ്‌റാനിൽ ചികിത്സയിലാണ് അദ്ദേഹമെന്നും സൂചനകളുണ്ട്. പുതിയ നേതാവിന് ഒരു കാൽ നഷ്‌ടപ്പെടുകയും വയറിലോ കരളിലോ ഗുരുതരമായ ക്ഷതങ്ങൾ സംഭവിക്കുകയും ചെയ്‌തുവെന്നുമാണ് 'ദി സൺ' വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

ഫെബ്രുവരി 28ന് പിതാവ് 86 വയസ്സുകാരൻ ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിലാണോ മൊജ്‌തബയ്ക്കും പരിക്കേറ്റതെന്ന് വ്യക്തമല്ല. ആഗോള ഊർജ്ജ വിപണിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയ ഇറാന്റെ യുദ്ധതന്ത്രത്തിന് മൊജ്‌തബ ഇപ്പോൾ നേതൃത്വം നൽകുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. ടെഹ്‌റാനിലെ സീന യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ കനത്ത സുരക്ഷയിലാണ് ഖാംനഇയുടെ ചികിത്സയെന്നാണ് വിവരം.
അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഇറാനിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി സൺ പറയുന്നു. മൊജ്‌തബയെ ചികിത്സിക്കുന്ന യൂണിറ്റ് സീൽ ചെയ്‌ത് കനത്ത സുരക്ഷയിലാക്കിയിട്ടുണ്ട്. ഡോക്‌ടർമാർ തീവ്രപരിചരണം തുടരുന്നു. ഇറാന്റെ ആരോഗ്യ മന്ത്രിയും ട്രോമ സർജനുമായ മുഹമ്മദ് റെസ സഫർഗണ്ടിയാണ് ഈ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
അതിനിടെ ഖാംനഇ അധികാരം ഏറ്റെടുത്ത ശേഷം ആദ്യ പ്രസ്‌താവനയെന്ന് വിശേഷിപ്പിച്ച് സ്‌റ്റേറ്റ് ടെലിവിഷൻ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്‌തിരുന്നു. ഇത് നേതൃത്വ സാന്നിദ്ധ്യം നിലനിർത്താനുള്ള ശ്രമമായാണ് പലരും വിലയിരുത്തുന്നത്. എന്തെന്നാൽ മൊജ്‌തബയുടെ പ്രസ്‌താവന വായിച്ചത് വാർത്താ അവതാരകനായിരുന്നു, അദ്ദേഹം നേരിട്ടായിരുന്നില്ല.
ഇറാനിയൻ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും ഹോർമുസ് കടലിടുക്ക് തടയുമെന്ന ഭീഷണിയുൾപ്പെടെ പ്രാദേശിക ഷിപ്പിംഗ് റൂട്ടുകളിലെ ആക്രമണങ്ങൾ തുടരുമെന്നും പ്രസ്‌താന മുന്നറിയിപ്പ് നൽകിയിരുന്നു. ഖാംനഇയുടെ ഉത്തരവുകളില്ലാതെയും ഇറാന്റെ നേതൃത്വം യുദ്ധം തുടർന്നേക്കാം. മാത്രമല്ല നേതൃത്വം ഇല്ലാതെയും കാര്യങ്ങൾ ചെയ്യാനും കൃത്യമായി പ്രവർത്തിക്കാനും ശേഷിയുള്ള സംവിധാനം ഇറാനിൽ ഉണ്ടെന്നാണ് വിവരം.
ഇത്രയൊക്കെ ആണെങ്കിലും ഇറാനിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങളും ചികിത്സ നടക്കുന്നെന്ന് പറയപ്പെടുന്ന മേഖലയ്ക്ക് ചുറ്റുമുള്ള കനത്ത സുരക്ഷയും കാരണം ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്‌ത ദി സൺ പറയുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.
അതിനിടെ മൊജ്‌തബ ഖാംനഇ ജീവനോടെ ഉണ്ടെന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ അദ്ദേഹം ഏതെങ്കിലും രൂപത്തിൽ ജീവിച്ചിരിപ്പുണ്ടെന്നും ഞാൻ കരുതുന്നു; എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതോടെ അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാവുകയാണ്.












Click it and Unblock the Notifications