പുടിൻ പ്രഖ്യാപിച്ച വെടിനിർത്തൽ വെറുംവാക്കായോ? അതിർത്തിയിൽ റഷ്യൻ ആക്രമണം തുടരുന്നുവെന്ന് സെലൻസ്‌കി
കീവ്: മേഖലയിൽ 30 മണിക്കൂർ ഈസ്‌റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, റഷ്യയുടെ അതിർത്തി പ്രദേശങ്ങളായ കുർസ്‌ക്, ബെൽഗൊറോഡ് എന്നിവിടങ്ങളിൽ പോരാട്ടം തുടരുകയാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി. 'കുർസ്‌ക്, ബെൽഗൊറോഡ് മേഖലകൾ, പുടിന്റെ ഈസ്‌റ്റർ പ്രഖ്യാപനങ്ങൾ ഈ പ്രദേശത്തേക്ക് വ്യാപിച്ചില്ല, പോരാട്ടം തുടരുന്നു, റഷ്യൻ ആക്രമണം തുടരുന്നു' സെലൻസ്‌കി ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.
ശനിയാഴ്‌ച വൈകുന്നേരം 6 മണി മുതൽ ഞായറാഴ്‌ച അർധരാത്രി വരെ, യുക്രൈനെതിരായ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കാൻ റഷ്യൻ സൈന്യത്തോട് ആവശ്യപ്പെട്ട്, പുടിൻ ശനിയാഴ്‌ച വൈകുന്നേരം മുതൽ 30 മണിക്കൂർ ഈസ്‌റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമാണ് സെലൻസ്‌കിയുടെ പുതിയ ആരോപണം വന്നിരിക്കുന്നത്.

മുൻനിരയിൽ പീരങ്കി ആക്രമണങ്ങൾ തുടരുകയാണെന്നും വെടിനിർത്തൽ ലംഘിച്ച് റഷ്യ ഡ്രോണുകൾ ഉൾപ്പെടെ ആക്രമണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും സെലൻസ്‌കി ആരോപിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ കീവിലും മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയെന്നാണ് സെലൻസ്‌കി ആരോപിക്കുന്നത്.
'റഷ്യ ഇപ്പോൾ പെട്ടെന്ന് പൂർണ്ണവും നിരുപാധികവുമായ നിശബ്‌ദത പാലിക്കാൻ തയ്യാറായാൽ, യുക്രൈൻ അതനുസരിച്ച് പ്രവർത്തിക്കും. റഷ്യയുടെ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ. നിശബ്‌ദതയ്ക്ക് മറുപടിയായി നിശബ്‌ദത, ആക്രമണങ്ങൾക്ക് മറുപടിയായി പ്രതിരോധ ആക്രമണങ്ങൾ' സെലൻസ്‌കി തന്റെ നിലപാട് വ്യക്തമാക്കി.
30 ദിവസത്തെ പൂർണ വെടിനിർത്തലിനുള്ള യുഎസ് പിന്തുണയുള്ള നിർദ്ദേശം യുക്രൈൻ നേരത്തെ അംഗീകരിച്ചിരുന്നു, എന്നാൽ റഷ്യ അത് നിരസിച്ചിരുന്നു. 'വാർത്തകളിൽ ഇടം നേടാൻ 30 മണിക്കൂർ മതി, പക്ഷേ യഥാർത്ഥ ആത്മവിശ്വാസം വളർത്തുന്ന നടപടികൾക്ക് അത് മതിയാകില്ല. മുപ്പത് ദിവസങ്ങൾ സമാധാനത്തിന് ഒരു അവസരം നൽകിയേക്കാം' എന്ന് പറഞ്ഞുകൊണ്ട് ഒരിക്കൽക്കൂടി സെലൻസ്‌കി നീണ്ട വെടിനിർത്തലിന് പിന്തുണ അറിയിച്ചിരുന്നു.
പുടിന്റെ ഒരു ദിവസത്തെ വെടിനിർത്തൽ ഓഫർ ഒരിക്കലും പര്യാപ്‌തമല്ലെന്നാണ് യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞത്. 'മുപ്പത് ദിവസത്തിന് പകരം മുപ്പത് മണിക്കൂർ മാത്രം. നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ അദ്ദേഹത്തിന്റെ പ്രവൃത്തികളുമായി പൊരുത്തപ്പെടാത്തതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്' സിബിഹ പറയുന്നു.
അതിനിടെ തുടർച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് ഇടയിലും റഷ്യയും യുക്രൈനും ശനിയാഴ്‌ച സുപ്രധാനമായ തടവുകാരുടെ കൈമാറ്റം നടത്തിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ മധ്യസ്ഥതയിൽ ഇരു വിഭാഗങ്ങളും ബന്ദികളാക്കിയ 246 സൈനികരെ വീതം തിരിച്ചയച്ചു കൊണ്ടായിരുന്നു നടപടികൾ പുരോഗമിച്ചത്.
നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതാണ് ഇന്നലെ നടന്ന ബന്ദി കൈമാറ്റം. പിടിക്കപ്പെട്ട 277 യുക്രൈനിയൻ സൈനികരെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് സെലൻസ്‌കി പറഞ്ഞത്. ബന്ദികളായ 246 യുക്രൈനിയൻ സൈനികരെ അതേ എണ്ണം റഷ്യൻ സൈനികർക്ക് പകരം നൽകിയതായും. കൂടാതെ റഷ്യ 31 പരിക്കേറ്റ യുക്രൈനിയൻ സൈനികരെ പരിക്കേറ്റ 15 റഷ്യൻ സൈനികർക്ക് പകരം നൽകിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, 30 ദിവസത്തെ വെടിനിർത്തലിനുള്ള യുഎസ് നിർദ്ദേശം മുമ്പ് നിരസിച്ച മോസ്കോ, ചർച്ചകളിൽ സ്‌തംഭനാവസ്ഥ തുടരുന്നതിനാൽ, യുഎസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾ മന്ദഗതിയിലാണ്. യുക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വ്യക്തമായ പുരോഗതിയില്ലെങ്കിൽ, ദിവസങ്ങൾക്കുള്ളിൽ യുഎസ് ശ്രമം ഉപേക്ഷിക്കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
അതിനിടെ ഈ വർഷം യുക്രൈനെതിരായ ഏറ്റവും മാരകമായ മിസൈൽ ആക്രമണം റഷ്യയുടെ അധിനിവേശത്തിന് ശേഷമുള്ള സിവിലിയൻ മരണസംഖ്യ വർധിപ്പിക്കുകയാണ്. എന്നിട്ടും ഇതുവരെ യുദ്ധത്തിന്റെ അവസാനത്തെ ചൊല്ലിയുള്ള ചർച്ചകൾ എവിടെയും എത്തിയിട്ടില്ല എന്നതാണ് ആശങ്ക ഉയർത്തുന്ന കാര്യം.












Click it and Unblock the Notifications