ഗാസയിൽ യുഎസിന്റെ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ; മുന്നറിയിപ്പ്, ജാഗ്രതയോടെ ഹമാസ്
ടെൽ അവീവ്: ഗാസയിൽ അമേരിക്കയുടെ വെടിനിർത്തൽ കരാർ നിർദ്ദേശം അംഗീകരിച്ച് ഇസ്രായേൽ. ഈ വിഷയവുമായി ബന്ധപ്പെട്ട ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്, 60 ദിവസത്തേക്കാം ആക്രമണം നിർത്തിവയ്ക്കുകയും പലസ്‌തീൻ പ്രദേശത്തേക്ക് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഹമാസിന് കൈമാറുന്നതിന് മുമ്പ് ഇസ്രായേൽ കരാറിന്റെ നിബന്ധനകളിൽ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ അവർ തയ്യാറായിരുന്നില്ല. രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ ആ തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്‌കോഫിൽ നിന്ന് മധ്യസ്ഥർ വഴി ലഭിച്ച വെടിനിർത്തൽ നിർദ്ദേശം സംബന്ധിച്ച് ഇറാൻ പിന്തുണയുള്ള സംഘം പലസ്‌തീൻ വിഭാഗങ്ങളുമായി കൂടിയാലോചിച്ചുവരുന്നു എന്നാണ് ഹമാസ് ഇന്നലെ അറിയിച്ചത്. എങ്കിലും ടെലിഗ്രാം വഴിയുള്ള ഹ്രസ്വ പ്രസ്‌താവനയിൽ വിശദാംശങ്ങൾ അവർ വ്യക്തമാക്കിയിട്ടില്ല.
ഹമാസ് 10 ബന്ദികളെ മോചിപ്പിക്കുകയും തടവിൽ കിടന്ന് മരിച്ച 18 പേരുടെ ഭൗതികാവശിഷ്‌ടങ്ങൾ തിരികെ നൽകുകയും ചെയ്യുക എന്നതാണ് വെടിനിർത്തലിന്റെ മറ്റ് വ്യവസ്ഥകൾ എന്നാണ് വിവരം. ഈ വിഷയം ചർച്ച ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇസ്രായേലി ഉദ്യോഗസ്ഥരാണ് കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് വിശദാംശങ്ങൾ പങ്കുവച്ചത്.
11 ആഴ്‌ച നീണ്ടുനിന്ന ഉപരോധത്തിനുശേഷം ഗാസയിലേക്കുള്ള ചില സഹായ വിതരണങ്ങൾ ഇസ്രായേൽ പുനരാരംഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള വിതരണത്തിലേക്ക് മടങ്ങുന്നത്, സംഘടനയെ മാറ്റിനിർത്താനുള്ള ഇസ്രായേൽ സർക്കാരിന്റെ മുൻ തീരുമാനത്തെ മറികടന്നുകൊണ്ടാണ്, മാത്രമല്ല ഇതിലൂടെ ഹമാസിനെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.
ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ
ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഹമാസിന് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. മേൽപറഞ്ഞ വ്യവസ്ഥകൾക്ക് പുറമേ 1236 പലസ്‌തീൻ തടവുകാരെയും 180 മൃതദേഹങ്ങൾക്കൊപ്പം കൈമാറാനും നിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതുവരെ ഗാസയിൽ ഇസ്രായേലിന്റെ സൈനിക പ്രവർത്തനങ്ങൾ പൂർണ ശക്തിയോടെ തുടരുമെന്നും ഇസ്രായേൽ സൈനികരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശക്തമായ വ്യോമ, കര, കടൽ ആക്രമണങ്ങൾ നടത്തുമെന്നും കാറ്റ്സ് ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ കരസേനയ്‌ക്കൊപ്പം വ്യോമസേനയും ഗാസ മുനമ്പിലുടനീളം ഡസൻ കണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും ഭീകരരെ ഇല്ലാതാക്കി, ആയുധങ്ങൾ പൊളിച്ചുമാറ്റുകയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ, ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.
നിലവിൽ കരുതലോടെയാണ് ഹമാസ് ഈ മുന്നറിയിപ്പിനെ നോക്കി കാണുന്നത്. ഏറ്റവും പുതിയ പദ്ധതി അടിസ്ഥാനപരമായി ഗാസയിലെ അധിനിവേശം നിലനിർത്തുന്ന ഒരു ഇസ്രായേലി നിർദ്ദേശമാണെന്നാണ് ഹമാസ് മുതിർന്ന നേതാക്കൾ പോലും പറയുന്നത്. ഈ സാഹചര്യത്തിൽ അവർ വെടിനിർത്തൽ കരാർ അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
2023 ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേലിനെ ആക്രമിച്ച് 1200 പേരെ കൊല്ലുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതോടെ ആരംഭിച്ച 20 മാസത്തോളം നീണ്ടുനിന്ന പോരാട്ടത്തിന് അന്ത്യം കുറിക്കാനാണ് വെടിനിർത്തൽ ലക്ഷ്യമിടുന്നത്. ഗാസയിൽ ഇതുവരെ 54,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications