ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ആക്രമിച്ച് ഇസ്രായേൽ; ലക്ഷ്യം സാമ്പത്തികമായി തകർക്കൽ?
ടെൽ അവീവ്: ഇറാനിലെ അടിസ്ഥാന സൗകര്യ, സാമ്പത്തിക മേഖലയെ കൂടി ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം. ഇറാന്റെ തെക്കൻ ബുഷെഹർ മേഖലയിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ റിഫൈനറിയിൽ ശനിയാഴ്‌ച തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ഇസ്രായേൽ ആക്രമണങ്ങൾ നടന്നതായാണ് ഏറ്റവും പുതിയ വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദന കേന്ദ്രമായ ഗ്യാസ് ഫീൽഡിൽ ഡ്രോണിനോട് സാമ്യമുള്ള ഒരു ചെറിയ വിമാനം ഇടിച്ചതായി ഇറാനിയൻ സ്‌റ്റേറ്റ് മീഡിയ ഫാർസ് പ്രാദേശിക ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിന്റെ തീവ്രതയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗ്യാസ് ഫീൽഡിലെ തീ നിയന്ത്രണവിധേയമാക്കാൻ ഇറാനിയൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്യാസ് ഫീൽഡിന്റെ ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫേസ് 18 നെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗ്യാസ് ഫീൽഡിന്റെ 14-ാം ഘട്ടത്തിൽ നിന്നുള്ള ഏകദേശം 12 ദശലക്ഷം ക്യുബിക് മീറ്റർ വാതകത്തിന്റെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം. അതിനിടെ പേർഷ്യൻ ഗൾഫ് തീരത്ത് അബദാനിലുള്ള ഇറാനിലെ എണ്ണ ശുദ്ധീകരണശാലയിൽ ശനിയാഴ്‌ചയും ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പേർഷ്യൻ ഗൾഫിൽ വ്യാപിച്ചുകിടക്കുന്ന വാതക പാടം ഇറാൻ ഖത്തറുമായി പങ്കിടുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്നതിനിടെ, ഇറാനിലുടനീളം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം ശനിയാഴ്‌ച വീണ്ടും പുതിയ ആക്രമണങ്ങൾ നടത്തി.
അതിനിടെ ഇറാൻ മിസൈലുകൾ പ്രയോഗിക്കുന്നത് തുടർന്നാൽ ടെഹ്‌റാൻ കത്തുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി നൽകിയ മുന്നറിയിപ്പ്. ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത ആക്രമണം നിരവധി ഉന്നത ജനറൽമാരുടെ മരണത്തിലേക്ക് നയിച്ചിരുന്നു. കൂടാതെ ആണവ പരീക്ഷണ ലാബുകളും തകർത്തിരുന്നു എന്നാണ് വിവരം.
ഇറാനിലെ ആയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ ലക്ഷ്യങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തി. ഇസ്രായേൽ ആക്രമണങ്ങൾ ടെഹ്‌റാൻ ആണവ പദ്ധതിക്ക് യഥാർത്ഥ പ്രഹരം ഏൽപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന വേളയിലാണ് ഈ പരാമർശം.
'സമീപ ഭാവിയിൽ തന്നെ, ടെഹ്‌റാനിലെ ആകാശത്തിന് മുകളിലൂടെ ഇസ്രായേലി വ്യോമസേനാ വിമാനങ്ങൾ നിങ്ങൾ കാണും. ആയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ സ്ഥലങ്ങളെയും ഞങ്ങളുടെ ലക്ഷ്യങ്ങളെയും ആക്രമിക്കും' എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
ഇറാനെ സാമ്പത്തികമായും തകർക്കാൻ ശ്രമം?
ഏറ്റവും പുതിയ ആക്രമണങ്ങളിൽ കേവലം ആണവ, സൈനിക കേന്ദ്രങ്ങൾ മാത്രമല്ല ഇസ്രായേൽ ലക്ഷ്യമിട്ടത് എന്നതാണ് പ്രധാന കാര്യം.ഇറാന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വരുന്ന ഓയിൽ റിഫൈനറികൾ, ഗ്യാസ് ഫീൽഡുകൾ എന്നിവ കൂടി അവർ നോട്ടമിടുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിലൂടെ ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്ന് വ്യക്തമാണ്.
ഇസ്രേയേൽ ഇറാനെ ലക്ഷ്യമിട്ടത് എങ്ങനെ?
വ്യോമാക്രമണങ്ങൾ: ഇറാനിലുടനീളം കുറഞ്ഞത് 100 ലക്ഷ്യങ്ങളിൽ 200-ലധികം ഇസ്രായേലി ജെറ്റുകൾ വ്യോമാക്രമണം നടത്തി. നതാൻസ് ആണവ കേന്ദ്രം, ബാലിസ്‌റ്റിക് മിസൈൽ കേന്ദ്രങ്ങൾ, ടെഹ്‌റാൻ, ഷിറാസ്, തബ്രിസ്, ഇസ്ഫഹാൻ, കെർമൻഷാ എന്നിവയ്ക്ക് ചുറ്റുമുള്ള സൈനിക താവളങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഈ ആക്രമണങ്ങൾ നടന്നത്.
കൃത്യമായി ലക്ഷ്യം വയ്ക്കൽ: ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതും ഈ ഓപ്പറേഷനിലെ പ്രധാന കാര്യമാണ്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്‌റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ ജനറൽ ഹൊസൈൻ സലാമി എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, ഇറാന്റെ ആണവ പരിപാടിയിൽ നിർണായക പങ്കുവഹിച്ച ഫെറെയ്‌ഡൂൺ അബ്ബാസി, മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി തുടങ്ങിയ വ്യക്തികൾ ഉൾപ്പെടെ ഒമ്പത് മുതിർന്ന ആണവ ശാസ്ത്രജ്ഞരെയും അവർ ഇല്ലാതാക്കി.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കൽ: ഇറാന്റെയും ഇറാഖിയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ ശേഷം ഇസ്രായേൽ ജെറ്റുകൾ സിറിയ വഴി ഇറാനിയൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചു. അതുവഴി പ്രതിരോധം കുറച്ചുകൊണ്ട് ആക്രമണങ്ങളുടെ വിജയം ഉറപ്പാക്കി.
അടിക്കാൻ തിരഞ്ഞെടുത്ത സമയം പ്രധാനം: ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന്, സംഘർഷം രൂക്ഷമായ ഒരു കാലഘട്ടത്തിൽ, ഓപ്പറേഷൻ സമയക്രമീകരിച്ചിരുന്നു. ആസൂത്രിതമായ ആണവ ചർച്ചകൾ പോലുള്ള നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങളെ തടസ്സപ്പെടുത്താനും ഈ സമയം ഉദ്ദേശിച്ചിരിക്കാം.
അന്തർദേശീയ പ്രാധാന്യം: ആക്രമണത്തിൽ യുഎസിന് നേരിട്ട് പങ്കില്ലായിരുന്നു, പക്ഷേ അവരെ മുൻകൂട്ടി അറിയിച്ചിരുന്നു, തിരിച്ചടിച്ചാൽ ഇസ്രായേലിനെ പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഈ കണ്ണോട് കൂടി കാണണം. ഇസ്രായേൽ-ഇറാൻ സംഘർഷത്തിലെ അവരുടെ നിലപാട് കൃത്യമായി യുഎസ് അടയാളപ്പെടുത്തി.












Click it and Unblock the Notifications