വടക്കൻ ഗാസയിൽ ഇസ്രായേൽ ആക്രമണം; ജബാലിയ അഭയാർത്ഥി ക്യാമ്പിൽ 22 പേർ കൊല്ലപ്പെട്ടു, 90 പേർക്ക് പരിക്ക്
ടെൽ അവീവ്: ഗാസയെ വിറപ്പിച്ച് വീണ്ടും ഇസ്രായേൽ ആക്രമണം. വടക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമാക്കി അവർ നടത്തിയ ആക്രമണത്തിൽ 22 പേരോളമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 90ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാദേശിക കേന്ദ്രങ്ങൾ നൽകുന്ന വിവരം. പരിക്കേറ്റവരെ അൽ അഹ്ലി ബാപ്റ്റിസ്‌റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗാസയിലെ വിവിധ ഇടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാമ്പിലെ എട്ടോളം സ്‌കൂളുകൾ ഉൾപ്പെടെ ആക്രമണത്തിന് ഇരയായി എന്നാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന വിവരം സൂചിപ്പിക്കുന്നത്.

മരണ സംഖ്യ കുത്തനെ ഉയരുന്നതിനിടെ വടക്കൻ ഗാസയിലെ ജബാലിയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കഴിയുന്നവരോട് തെക്കൻ ഭാഗത്തേക്ക് നീങ്ങുവാനാണ് ഇസ്രായേൽ സൈന്യം നൽകുന്ന നിർദേശം. ഇതുമായി ബന്ധപ്പെട്ട ഒഴിപ്പിക്കൽ നിർദ്ദേശവും അവർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് നിരവധി പലസ്‌തീനികളാണ് മേഖലയിൽ നിന്ന് പലായനം ചെയ്യുന്നത്.
ഹമാസിനെ വീണ്ടും സംഘടിക്കുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ സൈന്യം കഴിഞ്ഞ ഒരാഴ്‌ചയായി ജബാലിയ മേഖലയിൽ മാരകമായ ആക്രമണം ആരംഭിച്ചത്. എന്നാൽ ഇതോടെ മേഖലയിൽ ആയിരക്കണക്കിന് പേർ കുടുങ്ങിപ്പോവുകയായിരുന്നു. പലസ്‌തീനികൾ മാത്രമല്ല അന്താരാഷ്ട്ര ചാരിറ്റി സംഘനകളുടെ ഡോക്‌ടർമാരും ഇവിടെ കുടുങ്ങിയതിൽ ഉൾപ്പടുന്നുണ്ടെന്നാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതേസമയം, വടക്കൻ ഗാസയിലെ വിവിധ മേഖലകളിൽ പന്ത്രണ്ട് ദിവസത്തോളമായി ഭക്ഷണം പോലും എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്താരാഷ്ട്ര സംഘടനയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ വടക്കൻ ഗാസയിൽ ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ എത്രനാളത്തേക്കുള്ള ഭക്ഷണം അവിടെ ഉണ്ടെന്ന് കൃത്യമായ അറിവില്ലെന്നും ഡബ്ള്യുഎഫ്‌പി ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ അമേരിക്കൻ പിന്തുണയോടെയാണ് ഇസ്രായേൽ ഈ ക്രിമിനൽ വംശഹത്യകൾ നടത്തുന്നതെന്നാണ് ഹമാസ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അവരുടെ പ്രതികരണം. ജനങ്ങൾ അവിടെ നിന്ന് മാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതെന്നും അവർ ആരോപിക്കുന്നു.
ഇസ്രായേൽ-ഹമാസ് സംഘർഷം ഈ നിലയ്ക്ക് വഷളായിട്ട് ഒരു വർഷം തികയുന്ന സമയം കൂടിയാണിത്. നിലവിൽ കഴിഞ്ഞ 12 മാസങ്ങൾക്കിടെ 42,175 പേർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും അധികമാണ്. ഏകദേശം ഒരു ലക്ഷം പേർക്ക് ഗാസയിൽ മാത്രം പരിക്കേറ്റിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications