ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി; ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു, ഇരുന്നൂറിലധികം പേർക്ക് പരിക്ക്
ടെൽ അവീവ്: ഗാസയിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. ഖാൻ യൂനിസിലെ ഹൗസിംഗ് ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 71 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിന്റെ നേതൃത്വത്തിലുള്ള ഗാസ സർക്കാർ ആക്രമണത്തെ 'കൂട്ടക്കൊല' എന്നാണ് വിശേഷിപ്പിച്ചത്.
കൊല്ലപ്പെട്ടവരിൽ സിവിൽ എമർജൻസി സർവീസ് അംഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. അതേസമയം, ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫിനെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ആക്രമണത്തിൽ ഡെയ്‌ഫ് കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

തെക്കൻ നഗരമായ ഖാൻ യൂനിസിന്റെ പടിഞ്ഞാറ്, ഇസ്രായേൽ ഏർപ്പെടുത്തിയ ഹ്യുമാനറ്റേറിയൻ മേഖലയായ അൽ-മവാസിയിലെ ഒരു കെട്ടിടത്തിലാണ് ഡെയ്‌ഫ് ഒളിച്ചിരിക്കുന്നതെന്ന് ഇസ്രായേൽ ആർമി റേഡിയോ സന്ദേശത്തിൽ പറയുന്നു. ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിനെതിരായ ഹമാസിന്റെ ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ഡെയ്‌ഫ്.
ഇഴ വട്ടമാണ് ഇസ്രേയേൽ നടത്തിയ വധശ്രമങ്ങളെ ഡെയ്‌ഫ് അതിജീവിച്ചത്, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ മോസ്‌റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാമതാണ് ഇയാൾ. അതിനിടെ ദോഹയിലും കെയ്‌റോയിലും നടക്കുന്ന വെടിനിർത്തൽ ചർച്ചകളെ ഏറ്റവും പുതിയ ആക്രമണം എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഇത്രയധികം ആൾനാശം ഉണ്ടായ സാഹചര്യത്തിൽ ഇത് ചർച്ചകളെ ബാധിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ആശങ്ക.
ഇസ്രായേലി ആരോപണങ്ങളെ "വിഡ്ഢിത്തം" എന്ന് തള്ളിപ്പറഞ്ഞ ഒരു മുതിർന്ന ഹമാസ് സൈനിക ഉദ്യോഗസ്ഥൻ പക്ഷേ ഡെയ്‌ഫിന്റെ സാന്നിധ്യത്തെ കുറിച്ച് കൃത്യമായ ഉത്തരം നൽകിയില്ല. കൊല്ലപ്പെട്ടവർ എല്ലാം സാധാരണക്കാർ ആണെന്നും അമേരിക്കൻ പിന്തുണയോടെ തുടരുന്ന വംശഹത്യയുടെ തോത് വർധിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിന് വെടിനിർത്തലിനോട് താൽപര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ കുറഞ്ഞത് 38,345 പേർ കൊല്ലപ്പെട്ടതായും 88,295 പേർക്ക് പരിക്കേറ്റതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ഒക്ടോബർ 7ന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് തുറന്ന യുദ്ധം ആരംഭിച്ചത്. ഇതിന് ശേഷം ഗാസ മുനമ്പിൽ നൂറുകണക്കിന് പേരുടെ ജീവനാണ് ഓരോ ആക്രമണത്തിലും പൊലിയുന്നത്.












Click it and Unblock the Notifications