തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
ബാഗ്ദാദ്: ഇറാഖിലെ രണ്ട് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ അവസാനിക്കുന്നതിന് മുമ്പാണ് യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍റെ നേരിട്ടുള്ള സൈനിക നടപടി ഉണ്ടായിരിക്കുന്നത്.
അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. യാത്രാവിമാനങ്ങള്‍ മേഖലയില്‍ പ്രവേശിക്കുന്നതില്‍ അമേരിക്ക കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി.. വിശദാംശങ്ങള്‍ ഇങ്ങനെ..
വഴിതിരിച്ചു വിട്ടു
ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Recommended Video
ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
ഇറാഖിലേക്ക് യാത്രാ മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും രംഗത്ത് എത്തിയിട്ടുണ്ട്. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ കാര്യമന്ത്രാലം അറിയിച്ചു. ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ഇറാഖില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാന്‍ വ്യോമപാത ഉപയോഗിക്കരുതെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും
ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിനായി ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീശ് കുമാര്‍ ട്വീറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായിയേയും ഇസ്രയേലിനേയും അക്രമിക്കും
ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായ യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും അക്രമിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പും ലോകരാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
റവല്യൂഷണറി ഗാര്‍ഡ്
റവല്യൂഷണറി ഗാര്‍ഡിന്‍റെ ഭീഷണി ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ ഐആര്‍എന്‍എ ആണ് പുറത്ത് വിട്ടത്. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
താക്കീത് ചെയ്യുകയാണ്
അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും തങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദികളുടെ സംഘമായ യുഎസ് സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കണമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഭീഷണിപ്പെടുത്തുന്നു.
ഞങ്ങളുടെ ലക്ഷ്യമായിരിക്കും
ഇറാനെതിരെ നിങ്ങളുടെ മണ്ണിലെ കേന്ദ്രങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയില്‍ ഞങ്ങള്‍ ബോംബിടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു.
യുദ്ധത്തിലേക്ക് നീങ്ങും
സൈനിക താവളത്തിന് നേരേയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവും ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ജവാദ് സരീഫ്
യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ സ്വീകരിച്ചതെന്നാണ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണത്തെക്കുറിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്.
സ്വയം പ്രതിരോധം
ഇറാന്‍റെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ യുഎന്‍ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി സ്വീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും ജവാദ് സരീഫ് ട്വീറ്റ് ചെയ്തത്.
വിസ നിഷേധിച്ചു
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച്ച സരിഫീന് യുഎസ് വിസ നിഷേധിച്ചിരുന്നു. യുഎസ് സൈന്യത്തേയും പ്രതിരോധ കേന്ദ്രമായ പെന്‍റഗണേയും ഭീകരവാദ സംഘമായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്‍റ് പ്രമേയം പാസക്കിയതിന് പിന്നാലെയായിരുന്നു സരീഫിന് യുഎസ് വിസ നിഷേധിച്ചത്.
പ്രതീക്ഷിച്ചത് 2 ലക്ഷം, ലഭിച്ചത് 2600 മാത്രം, കോൺഗ്രസിന്റെ' ഡിജിറ്റൽ തന്ത്രം' ഗോവയിൽ പാളി
മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ; ഫേസ്ബുക്ക് അല്‍ഗോരിതം, ആശങ്കയിലെ വസ്തുതയെന്തെന്ന് പോലീസ് പറയുന്നു