ലയണൽ മെസിയുടെ പിതാവ് ജോജ് മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസത്തിന്റെ കരിയറിലെ നെടുംതൂൺ
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ജോജ് മെസി അന്തരിച്ചു. 68 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്‌ച രാത്രി അർജന്റീനയിലെ റോസാരിയോയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജോജ് മെസി.
മകൻ ആദ്യകാലങ്ങളിൽ ഫുടബോൾ കളിച്ചുതുടങ്ങിയത് മുതൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ഉയർന്നതുവരെയുള്ള യാത്രയിൽ അദ്ദേഹം മെസിക്കൊപ്പം നിന്നിരുന്നു. ക്ലബുകളുമായും വാണിജ്യ സ്ഥാപനങ്ങളുമായുമുള്ള കരാർ ചർച്ചകളിൽ മെസിയുടെ പ്രതിനിധിയായി പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു.

ജോജിന്റെ വിയോഗത്തിൽ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമേബോൾ അനുശോചനം രേഖപ്പെടുത്തി. ലയണൽ മെസിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഈ ദുഃഖഘട്ടത്തിൽ ആദരവും പിന്തുണയും അറിയിക്കുന്നതായി സംഘടന വ്യക്തമാക്കി. മെസിയെ കൂടാതെ റോഡ്രിഗോ, മാറ്റിയാസ്, മരിയ സോൾ എന്നിവരാണ് മറ്റ് മക്കൾ.
കുട്ടിക്കാലത്ത് ലയണൽ മെസിക്ക് വളർച്ചാ ഹോർമോണിന്റെ കുറവ് കണ്ടെത്തിയപ്പോൾ, ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയത് പിതാവ് ജോജ് മെസിയായിരുന്നു. പിന്നീട് മെസിക്ക് 13 വയസു ള്ളപ്പോൾ, കുടുംബം അദ്ദേഹത്തെ ബാഴ്‌സലോണയിലേക്ക് മാറ്റാനായി സ്പെയിനിലേക്ക് യാത്ര ചെയ്‌തപ്പോഴും ജോജ് മകനൊപ്പമുണ്ടായിരുന്നു.
ആ യാത്ര പിന്നീട് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കാര്യമായി മാറി. 2000 ഡിസംബറിൽ, മെസിയെ സൈൻ ചെയ്യുമോ എന്ന കാര്യത്തിൽ കുടുംബത്തിന് ആശങ്ക നിലനിന്നിരുന്ന സമയത്ത്, ബാഴ്‌സലോണയുടെ അന്നത്തെ സ്പോർട്ടിംഗ് ഡയറക്‌ടർ കാർലെസ് റെക്‌സാക്ക് ഒരു നാപ്‌കിനിൽ കരാർ ഉറപ്പിക്കുന്ന തരത്തിൽ ഒപ്പുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് കൗമാരക്കാരനായ മെസിയുടെ ബാഴ്‌സലോണ യാത്രയ്ക്ക് വഴിയൊരുങ്ങിയത്.
മെസി വളർന്ന് ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾസ്കോററായി മാറിയപ്പോഴും ജോർജ് അദ്ദേഹത്തിന്റെ കരിയറിൽ സജീവമായി തുടർന്നു. മെസിയുടെ കരാറുകൾ, ട്രാൻസ്‌ഫറുകൾ, മറ്റ് പ്രൊഫഷണൽ കാര്യങ്ങൾ എന്നിവയുടെ പ്രധാന ഭാഗങ്ങൾ ജോജ് ആയിരുന്നു കൈകാര്യം ചെയ്‌തത്. ഇതിലൂടെ മെസിക്ക് തന്റെ ശ്രദ്ധ പൂർണമായും ഫുട്ബോളിൽ കേന്ദ്രീകരിക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ പിതാവിന്റെ നഷ്‌ടം മെസിയെ സംബന്ധിച്ച് ഒരിക്കലും നികത്താനാവാത്തതാണ്.


Click it and Unblock the Notifications