യുഎസിൽ കാണാതായ യാത്രാവിമാനം അലാസ്‌കയിൽ തകർന്നനിലയിൽ; പത്ത് യാത്രക്കാരും കൊല്ലപ്പെട്ടു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വിമാനാപകടം. അലാസ്‌കയിൽ യാത്രക്കാരുമായി ചെറുയാത്രാ വിമാനം തകർന്നുവീണു. വിമാനത്തിൽ ഉണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടതായാണ് അധികൃതർ സ്ഥിരീകരിച്ചത്. നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്‌കയിൽ നിന്ന് കാണാതായ ബെറിംഗ് എയർ കമ്മ്യൂട്ടർ വിമാനമാണ് അലാസ്‌കയുടെ പടിഞ്ഞാറൻ തീരത്ത് മഞ്ഞിൽ തകർന്നു വീണതായി കണ്ടെത്തിയത്.
ഇന്നലെയാണ് വിമാനം കാണാതായത്. യുഎസ് കോസ്‌റ്റ് ഗാർഡാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. വിമാനത്തിൽ ഒൻപത് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്. നോമിന് ഏകദേശം 12 മൈൽ തെക്കുകിഴക്കായാണ് വിമാനം കണ്ടെത്തിയത്. അവസാനമായി സിഗ്നൽ ലഭിച്ച ഇടം കേന്ദ്രീകരിച്ച് നടത്തിയ വ്യോമ പരിശോധനയിലാണ് വിമാനം തകർന്നതായി മനസിലായത്.

Representative Image
മൂന്ന് പേരുടെ മൃതദേഹം മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ മൃതദേഹം വിമാനത്തിന്റെ അവശിഷ്‌ടങ്ങൾക്ക് അടിയിൽപെട്ട് കിടക്കുന്നതായാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ബെറിംഗ് എയറിന്റെ ഫ്ളീറ്റ് സ്പെസിഫിക്കേഷനുകൾ അനുസരിച്ച്, തകർന്ന സെസ്‌ന കാരവൻ, സിംഗിൾ എഞ്ചിൻ ടർബോപ്രോപ്പ് വിമാനമായിരുന്നു. മുഴുവൻ യാത്രക്കാരുടെ ശേഷിയിലായിരുന്നു ഇതുണ്ടായിരുന്നു. ഉച്ചയ്ക്ക് 2:37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ട വിമാനം സ്ഥിരമായി നടത്തുന്ന സർവീസ് ആയിരുന്നു ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
വിമാനവുമായുള്ള ബന്ധം നഷ്‌ടമായതിന് പിന്നാലെ പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ തിരച്ചിൽ പങ്കെടുത്തിരുന്നു. കോസ്‌റ്റ് ഗാർഡിന്റെ എംഎച്ച്-60 ജേഹോക്ക് ഹെലികോപ്റ്റർ ആദ്യം കടൽ മഞ്ഞിൽ തകർന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തുകയും അന്വേഷണത്തിനായി രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും ചെയ്‌തു. ഇവർ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ മറ്റ് വിവരങ്ങൾ ലഭ്യമായത്.
പല വിദൂര കമ്മ്യൂണിറ്റികൾക്കും റോഡ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അലാസ്‌കയിലുടനീളമുള്ള ഗതാഗതത്തിന് വിമാന യാത്ര അത്യന്താപേക്ഷിതമാണ്. എന്നാൽ കഠിനമായ ശൈത്യകാല സാഹചര്യങ്ങളും പരുക്കൻ ഭൂപ്രദേശങ്ങളും വ്യോമയാന അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത് അലാസ്‌കയിലെ വ്യോമഗതാഗതം കൂടുതൽ കഠിനമാക്കുന്നു.
അതേസമയം, കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളില്‍ യുഎസ് വ്യോമയാന മേഖലയെ നടുക്കിയ മൂന്നാമത്തെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് ഇത്. ഇക്കഴിഞ്ഞ ജനുവരി 29ന് വാഷിങ്ടണ്‍ ഡിസിയില്‍ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഫിലാഡാൽഫിയയിലും അപകടമുണ്ടായിരുന്നു, അവിടെ 6 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications