Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയും ട്രംപും തമ്മിൽ കാണും, കശ്‌മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ല'; ആ സൂചന നൽകി യുഎസ് ഉദ്യോഗസ്ഥൻ

ന്യൂയോർക്ക്: റഷ്യൻ എണ്ണ ഇടപാടും യുക്രൈൻ യുദ്ധത്തിലെ ബന്ധവും ഒക്കെ ആരോപിച്ച് അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ വഷളായ ഇന്ത്യ യുഎസ് ഉഭയകക്ഷി ബന്ധത്തിൽ തിരിച്ചുവരവിന്റെ സൂചന നൽകി മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ. ഇരു രാജ്യങ്ങൾക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുന്നുവെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് പറഞ്ഞത്.

മാത്രമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച യഥാസമയം നടക്കുമെന്നും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അടുത്ത ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയുടെ തീയതി നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ലഭ്യമായ വിവരം. അവിടെ വച്ചാവും ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തുക.

moditrumpmeet

'മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച തീർച്ചയായും കാണാൻ കഴിയും. അവർക്കിടയിൽ വളരെ നല്ല ഒരു ബന്ധമുണ്ട്. ക്വാഡ് ഉച്ചകോടി ഉണ്ട്, ഞങ്ങൾ അത് ആസൂത്രണം ചെയ്യാൻ ശ്രമിക്കുകയാണ്. ഈ വർഷമല്ലെങ്കിൽ അടുത്ത വർഷമായിരിക്കും അത് സംഭവിക്കുക. അതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അതിനാൽ യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ വരാനിരിക്കുന്നുണ്ട്, പോസിറ്റീവ് ആയ മുന്നേറ്റം നമുക്ക് കാണാനാകുമെന്ന് ഞാൻ കരുതുന്നു' യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉന്നതൻ പറയുന്നു.

ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിലെ ഉഭയകക്ഷി സംഘർഷങ്ങൾ കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നില്ല എന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നിരുന്നാലും, അതിനുശേഷം ഇരു രാജ്യങ്ങളും ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്, എന്ന് മാത്രമല്ല വ്യാപാര കരാറുകൾക്കായി ചർച്ചകൾ മറ്റൊരു വഴിക്ക് നടക്കുന്നുമുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുകയാണെന്നും വരും ആഴ്‌ചകളിൽ അതിന് ഒരു പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും പങ്കുവച്ച പ്രസ്‌താവനയിൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അത് വലിയ ആശ്വാസം നൽകുന്ന വാർത്താ തന്നെയാണ് എന്നതാണ് യാഥാർഥ്യം.

ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിച്ചു കാണാൻ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്ന് അവർ കൂട്ടിച്ചേർത്തു, അതേസമയം ട്രംപ് ഭരണകൂടം കശ്‌മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നേരത്തെ ട്രംപ് ഇതിന് മുതിരുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥൻ തന്നെ തള്ളിക്കളഞ്ഞത്.

'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്‌നമാണിതെന്ന് ഞങ്ങൾ പണ്ടേ അംഗീകരിച്ചിട്ടുള്ള നയമാണ്. എല്ലാ വിഷയങ്ങളിലും പ്രസിഡന്റ് ചെയ്യുന്നതുപോലെ, വാഗ്‌ദാനം ആവശ്യപ്പെട്ടാൽ ഞങ്ങളുടെ ഓഫീസുകൾ എല്ലാത്തിനും തയ്യാറാണ്. പക്ഷേ, അദ്ദേഹത്തിന് ഇപ്പോൾ തന്നെ ധാരാളം പ്രതിസന്ധികളുണ്ട്. ഇത് പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്ഥാനും ചേർന്നാണ്' യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ വർഷം മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചതിനുശേഷം, കശ്‌മീർ തർക്കത്തിൽ ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. മാത്രമല്ല ഇരുകൂട്ടർക്കും ഇടയിലെ വെടിനിർത്തലിനായി താനാണ് മധ്യസ്ഥത വഹിച്ചതെന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിൽ നിന്നുള്ള നിലപാട് മാറ്റത്തെയാണ് ഈ പ്രസ്‌താവന അടയാളപ്പെടുത്തുന്നത്.

ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങിയത് ബന്ധത്തിൽ സംഘർഷങ്ങൾക്ക് കാരണമായെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചെങ്കിലും, പ്രശ്‌നം പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ ഈ വിഷയത്തിൽ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന വിശ്വാസമാണ് യുഎസ് ഉദ്യോഗസ്ഥനും പങ്കുവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+