മഹാപ്രളയ സമയത്തെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ; പ്രധാനമന്ത്രി മോദിക്കും പ്രശംസ
നേപ്പാൾ: രാജ്യത്ത് 600ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്‌ത മഹാ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകുന്ന സഹായത്തെ പ്രശംസിച്ച് നേപ്പാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഘട്ടത്തിൽ അസാധാരണമായ ഉദാരമനസ്‌കത കാണിച്ചുവെന്നും നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി ഇന്ത്യ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ മഞ്ഞുമല ഇടിച്ചിലിന് പിന്നാലെയാണ് വലിയ ദുരന്തമുണ്ടായത്. ബുധനാഴ്‌ച ഉണ്ടായ ദുരന്തത്തിൽ വെള്ളവും ചെളിയും അവശിഷ്‌ടങ്ങളും ശക്തമായ ഒഴുക്കോടെ മധ്യ നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുകയായിരുന്നു. നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ഇതിൽ തകർന്നു.

വീടുകൾ, വാഹനങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവ ഒഴുക്കിൽപ്പെട്ട് നശിക്കുകയും നിരവധി ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. പ്രളയത്തിൽ 600ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം 2400ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഏകദേശം 2500 പേരെ ഇതിനകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ദുരന്തമുണ്ടായ ദിവസം മുതൽ ഇന്ത്യ നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് 57.6 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. നേപ്പാൾ സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് മെഡിക്കൽ ജീവനക്കാരും തുരങ്ക രക്ഷാപ്രവർത്തന വിദഗ്‌ധരും ഉൾപ്പെടുന്ന 11 അംഗ ഇന്ത്യൻ സംഘവും നേപ്പാളിലെത്തി. പ്രാദേശിക രക്ഷാപ്രവർത്തകർക്ക് സഹായം നൽകുന്നതിനും ദുരന്തബാധിതരെ രക്ഷപ്പെടുത്തുന്നതിനുമാണ് സംഘം എത്തിയിരിക്കുന്നത്.
പ്രതിസന്ധിയെ വിവിധ ഘട്ടങ്ങളായി നേരിടുകയാണ് നേപ്പാൾ ഇപ്പോൾ ചെയ്യുന്നതെന്ന് ധനമന്ത്രി സ്വർണിം വാഗ്ലെ പറഞ്ഞു. രക്ഷപ്പെടുത്താൻ കഴിയുന്ന ആളുകളെ എത്രയും വേഗം രക്ഷപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് ജലവൈദ്യുത നിലയങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും മറ്റിടങ്ങളിൽ ഒറ്റപ്പെട്ടുപോയവരെയും സുരക്ഷിതമായി പുറത്തെത്തിക്കേണ്ടതുണ്ട്. നേപ്പാൾ സൈന്യം ഇതുവരെ 1930 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.
റോഡുകൾ തകർന്നതിനെ തുടർന്ന് പുറംലോകവുമായി ബന്ധം നഷ്‌ടപ്പെട്ട ധുൻചെ, റാസുവ, സ്യാഫ്രു ബെസി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ വിമാനമാർഗം എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അടുത്ത ഘട്ടമായി അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കും.
താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുക, ജോലി ചെയ്യുന്നതിന് പകരം വേതനം നൽകുന്ന ക്യാഷ്-ഫോർ-വർക്ക് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയായിരിക്കും ഈ ഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ. അതിന് ശേഷമായിരിക്കും തകർന്ന വീടുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കുന്ന വലിയ ദൗത്യം ആരംഭിക്കുക.
പ്രളയബാധിത മേഖലകളിലെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങൾക്കുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 5000ലധികം പേർ നേപ്പാൾ സൈനികരാണ്. കാണാതായവരെ കണ്ടെത്തുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ കനത്ത മഴയ്ക്കിടയിലും തുടരുകയാണ്.
പ്രതിസന്ധി നേരിടുന്നതിനായി മറ്റ് രാജ്യങ്ങളോടും സഹായം തേടുമോ എന്ന ചോദ്യത്തിന് നേപ്പാൾ ധനമന്ത്രി അതെ എന്ന് മറുപടി നൽകി. എന്നാൽ ഇന്ത്യ ഇതിനകം നൽകുന്ന സഹായത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രി മോദിയും അസാധാരണമായ ഉദാരതയാണ് കാണിച്ചത്. 2015ലെ ഭൂകമ്പം ഉണ്ടായപ്പോൾ ഞാനും സർക്കാരിന്റെ ഭാഗമായിരുന്നു. അന്ന് ഇന്ത്യൻ സർക്കാരിന്റെ സഹായവും ഉദാരതയും ഏറെ ശ്രദ്ധേയമായിരുന്നു; വാഗ്ലെ പറഞ്ഞു.
നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക ദുരിതാശ്വാസ സാമഗ്രികൾ ന്യൂഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ വളരെ വലിയ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നേപ്പാൾ ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സഹായത്തിന് പുറമെ നേപ്പാളിന്റെ മറ്റ് അയൽരാജ്യങ്ങളിൽ നിന്നും സമാനമായ പിന്തുണ ലഭിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications