വീണ്ടും ട്രംപ്; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അടുത്ത പണി, 100 ശതമാനം തീരുവ ബില്ലിന് പ്രാഥമിക അനുമതി
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ പ്രാഥമിക അനുമതി ലഭിച്ചു. ഇറാനെതിരായ യുഎസിന്റെ നിലവിലെ ഉപരോധങ്ങൾ തുടരാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
'ലിന്‍ഡ്‌സി ഒ ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് 2026' എന്ന ബിൽ ചൊവ്വാഴ്‌ച വൈകുന്നേരം ഹൗസിലെ നടപടിക്രമപരമായ ഘട്ടം കടന്നു. രണ്ട് ഡെമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ അംഗങ്ങൾക്കൊപ്പം ബില്ലിനെ പിന്തുണച്ചതോടെയാണ് നടപടി മുന്നോട്ട് പോയത്. ബില്ലിൽ അന്തിമ വോട്ടെടുപ്പ് ബുധനാഴ്‌ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യൻ ഉപരോധ ബിൽ ഉൾപ്പെടെ നിരവധി നിയമനിർമ്മാണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രമേയം 214നെതിരെ 211 വോട്ടുകൾക്കാണ് പാസായത്. ഹൗസിലെ ഡെമോക്രാറ്റിക് നേതൃത്വത്തെ ഈ ഫലം അമ്പരപ്പിച്ചു. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളിൽ മുതിർന്ന അംഗമായ ഗ്രിഗറി മീക്സ് ബില്ലിനെ എതിർത്തിരുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്നതാണ് ബില്ലെന്ന് അദ്ദേഹം വാദിച്ചു.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് 86നെതിരെ 11 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. റഷ്യൻ നേതൃത്വത്തിനും ഊർജ മേഖലയ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം, എണ്ണ കയറ്റുമതിയിലെ ഉപരോധങ്ങൾ മറികടക്കാൻ മോസ്കോയെ സഹായിക്കുന്ന ഷാഡോ ഫ്ലീറ്റ് എന്നറിയപ്പെടുന്ന കപ്പലുകൾക്കെതിരെയും നടപടിയെടുക്കാൻ ബിൽ ലക്ഷ്യമിടുന്നു.
റഷ്യയുടെ അസംസ്‌കൃത എണ്ണ വ്യാപാരം യുക്രൈനെതിരായ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നതായി യുഎസ് വിലയിരുത്തുന്നു. അതിനാൽ റഷ്യയുടെ പ്രധാന എണ്ണ വ്യാപാര പങ്കാളികളായ ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകാനും ബിൽ ലക്ഷ്യമിടുന്നു. എന്നാൽ ഓഗസ്‌റ്റ് 7ന് സെനറ്റ് പാസാക്കിയ ബില്ലിന്റെ പതിപ്പിൽ റഷ്യയുടെ വ്യാപാര പങ്കാളികളുടെ പേരുകൾ നേരിട്ട് പറയുന്നില്ല.
പകരം കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെയാണ് പരാമർശിക്കുന്നത്. യുഎസിൽ യുക്രൈൻ അനുകൂല സംഘടനകൾ ലോബിയിങ് ശക്തമാക്കിയിരിക്കുന്ന സമയത്താണ് ഹൗസിലെ വോട്ടെടുപ്പ് നടക്കുന്നത്. അമേരിക്കൻ കോയലിഷൻ ഫോർ യുക്രൈൻ സംഘടിപ്പിക്കുന്ന യുക്രൈൻ ആക്ഷൻ സമ്മിറ്റും നിലവിൽ നടക്കുകയാണ്. യുക്രൈന് തുടർന്നും പിന്തുണ നൽകണമെന്ന് യുഎസ് നിയമനിർമാതാക്കളോട് ആവശ്യപ്പെടുകയാണ് സംഘടനകൾ.
അതേസമയം, ബിൽ ഹൗസിൽ പാസായ ശേഷമേ പ്രസിഡന്റിന്റെ ഒപ്പിനായി അയയ്ക്കുകയുള്ളൂ. വ്യാഴാഴ്‌ച മുതൽ ഹൗസ് നേരത്തെയുള്ള ഇടവേളയിലേക്ക് കടക്കും. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം നവംബർ 9ന് ഹൗസ് വീണ്ടും സമ്മേളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി ബിൽ പാസാവാനാണ് സാധ്യത. ബ്രിക്‌സ് ഉച്ചകോടി വലിയ ശ്രദ്ധ ക്ഷണിച്ച സാഹചര്യത്തിൽ അതിലെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ബില്ലിനും പ്രാധാന്യമേറെയാണ്.


Click it and Unblock the Notifications
