'ഭീകരവാദത്തിന്റെ പേരിൽ ഇരട്ടത്താപ്പ് പാടില്ല, ഇല്ലാതാക്കണം'; പാക് പ്രധാനമന്ത്രിയെ മുന്നിൽനിർത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: യുദ്ധഭൂമിയിൽ വച്ച് ഒരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താനാകില്ലെന്നും എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മിഡിൽ ഈസ്‌റ്റിലെ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടന്നത്. ഈ യുദ്ധം ആഗോളതലത്തിൽ ഇന്ധന വിതരണത്തെയും വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സാന്നിധ്യത്തിൽ സംസാരിച്ച നരേന്ദ്ര മോദി, ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് പണം നൽകുന്നത്, ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, തീവ്രവാദ ആശയങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നത്, ഭീകരർക്ക് സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനവും ഇല്ലാതാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയത്തെയാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഭീകരർക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിരുന്ന പാകിസ്താനിലെ കേന്ദ്രങ്ങൾക്കും പാക് സൈന്യത്തിന്റെ ചില കേന്ദ്രങ്ങൾക്കും നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന രീതിയിലാണെങ്കിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ രാജ്യങ്ങൾ തമ്മിൽ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റും പാകിസ്ഥാൻ പ്രധാനമന്ത്രിയും ഒരേ വേദിയിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ ഏറ്റവും അനുയോജ്യമായ വേദിയായിരുന്നു ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയെന്നാണ് വിലയിരുത്തൽ.
ചൈനയും പാകിസ്ഥാനും ചേർന്ന് നടപ്പാക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പാക് അധീന കശ്‌മീരിലൂടെ കടന്നുപോകുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ചൈനയിലെ ഷിൻജിയാങ് പ്രദേശത്തെ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഏകദേശം 3000 കിലോമീറ്റർ നീളമുള്ള റോഡുകൾ, റെയിൽപാതകൾ തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ശൃംഖലയാണ് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി.
പരസ്‌പര വിശ്വാസം, സൗഹൃദം, നല്ല അയൽബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. അതിനാൽ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
2001ലാണ് ഷാങ്ഹായ് സഹകരണ സംഘടന രൂപീകരിച്ചത്. ചൈന, റഷ്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളായിരുന്നു സ്ഥാപക അംഗങ്ങൾ. 2017ൽ ഇന്ത്യയും പാകിസ്ഥാനും പൂർണ അംഗങ്ങളായി. 2023ൽ ഇറാനും 2024ൽ ബെലാറസും അംഗങ്ങളായി. നിലവിൽ 10 രാജ്യങ്ങളാണ് സംഘടനയിലെ അംഗങ്ങൾ.


Click it and Unblock the Notifications