'ഇന്ത്യക്കെതിരെ സർവശക്തിയും എടുത്ത് പ്രയോഗിക്കും'; ആണവായുധ ഭീഷണി മുഴക്കി റഷ്യയിലെ പാക് പ്രതിനിധി
കറാച്ചി: ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തി റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ. ന്യൂഡൽഹി അയൽരാജ്യത്തെ ആക്രമിച്ചാൽ ഇസ്ലാമാബാദ് ആണവായുധങ്ങൾ ഉൾപ്പെടെയുള്ള പൂർണ ശക്തി തന്നെ പ്രയോഗിക്കുമെന്നാണ് മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തുറന്ന വെല്ലുവിളിയുമായി പാക് പ്രതിനിധിയുടെ വരവ്.
പാകിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുമെന്നും ഒരു സംഘർഷം ആസന്നമാണെന്നും ചോർന്ന ചില രേഖകൾ വെളിപ്പെടുത്തിയതായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റഷ്യയിലെ പാക് പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലി അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആണവായുധം ഉൾപ്പെടെ പ്രയോഗിക്കുമെന്ന ഭീഷണി മുഴക്കിയത്.

'ഇന്ത്യയിലെ മാധ്യമങ്ങളുടെ ആവേശവും അവിടെ നിന്ന് വരുന്ന നിരുത്തരവാദപരമായ പ്രസ്‌താവനകളും ഞങ്ങളെ നിർബന്ധിതരാക്കുകയാണ്. പാകിസ്ഥാനിലെ ചില പ്രദേശങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചതായി കാണിക്കുന്ന മറ്റ് ചില രേഖകൾ ചോർന്നിട്ടുണ്ട്. അതിനാൽ, ഇത് സംഭവിക്കുമെന്നും ആസന്നമാണെന്നും ഞങ്ങൾക്ക് തോന്നുന്നു' ജമാലി പറഞ്ഞു.
'ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം വരുമ്പോൾ, സംഖ്യാബലത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽ ഞങ്ങൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, പരമ്പരാഗതവും ആണവപരവുമായ മുഴുവൻ ശക്തിയും ഞങ്ങൾ ഉപയോഗിക്കും' അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ജനങ്ങളുടെ പിന്തുണയോടെ സായുധ സേന പൂർണ ശക്തിയോടെ തന്നെ പ്രതികരിക്കുമെന്ന് ജമാലി നിലപാട് വ്യക്തമാക്കി.
നേരത്തെ പാകിസ്ഥാൻ മന്ത്രി ഹനീഫ് അബ്ബാസിയും ഇന്ത്യയെ ആണവ പ്രതികാര നടപടികളുടെ പേരിൽ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു, ഘോരി, ഷഹീൻ, ഗസ്‌നവി മിസൈലുകളും 130 ആണവ പോർമുനകളും ഉൾപ്പെടെയുള്ള പാകിസ്ഥാന്റെ ആയുധശേഖരം ഇന്ത്യയ്ക്ക് വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് പാകിസ്ഥാന്റെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ, അത് ഒരു പൂർണ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുക്കലാവുമെന്ന് അബ്ബാസി പറഞ്ഞു. നിരന്തരം പാക് മന്ത്രിമാർ ഇത്തരത്തിൽ ഭീഷണി മുഴക്കുമ്പോഴും ഇന്ത്യ മൗനം പാലിക്കുകയാണ്. എന്നാൽ ഉടൻ തന്നെ ഒരു തിരിച്ചടി ഉണ്ടാവുമെന്നാണ് പാകിസ്ഥാൻ ഭയക്കുന്നത്.
ഏപ്രിൽ 22ന്, കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാവുന്ന ബൈസരൻ താഴ്‌വര സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ ഒരു കൂട്ടത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. അതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചത്.












Click it and Unblock the Notifications