തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി യുഎസ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയിലേക്ക് ധനസഹായം നല്‍കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതില്‍ നിന്നും തടയുന്നതിലും പാകിസ്ഥാന്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മാത്രമല്ല അവരുടെ ചില സംഘടനകള്‍ക്ക് കഴിഞ്ഞ ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പില്‍ പരസ്യമായി മത്സരിക്കാന്‍ അനുവാദം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാനെയും ഹഖാനി നെറ്റ്വര്‍ക്കിനെയും തങ്ങളുടെ മണ്ണില്‍ സുരക്ഷിത താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. പകരം അഫ്ഗാന്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ അനുരഞ്ജനത്തിന് ഇസ്ലാമാബാദ് തുറന്ന പിന്തുണ നല്‍കിയതായും 2018ലെ രാജ്യങ്ങളുടെ തീവ്രവാദത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌ക്കര്‍ ഇ ത്വയിബയ്ക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരെ ഒരു പോലെ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതായി ആക്ഷേപം ഉയര്‍ത്തുന്നു.
ലഷ്‌ക്കര്‍ ഇ ത്വയിബയും ജെയ്‌ഷെ ഇ മുഹമ്മദും പാകിസ്ഥാനില്‍ നിന്നും പണം സ്വരൂപിക്കുന്നതും ആളുകളെ റിക്രൂട്ട് ചെയ്യുന്നതും പരിശീലനം നടത്തുന്നതും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലഷ്‌ക്കര്‍ ഇ ത്വയിബയുമായി പരസ്യമായി ബന്ധമുള്ള സംഘടനകളിലെ സ്ഥാനാര്‍ഥികളെ അനുവദിച്ചതായി ആഗോള തീവ്രവാദിയായ ഹാഫിസ് സയീദ് സ്ഥാപിച്ച മില്ലി മുസ്ലിം ലീഗിനെ (എംഎംഎല്‍) പരാമര്‍ശിച്ച് റിപ്പോര്‍ട്ട് പറയുന്നു. എംഎംഎല്‍ 2018 ലെ പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.
പാകിസ്ഥാനില്‍ 2018ല്‍ നടന്ന പ്രധാനപ്പെട്ട തീവ്രവാദ ആക്രണങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി), ജമാഅത്ത് ഉല്‍ അഹ്റാര്‍ (ജെയുഎ), ഐസിസിന്റെ ഖൊറാസാന്‍ പ്രവിശ്യ (ഐസിസ്-കെ), വിഭാഗീയ സംഘമായ ലഷ്‌കര്‍-ഇ-ജാങ്വി അല്‍-അലാമി തുടങ്ങിയ നിരവധി സംഘടനകള്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2018ല്‍ ആക്രമണങ്ങളുടെയും നാശനഷ്ടങ്ങളുടെയും തോത് ഗണ്യമായി കുറഞ്ഞെങ്കിലും പാകിസ്താന്‍ വളരെയധികം തീവ്രവാദ ഭീഷണികള്‍ നേരിടുന്നുണ്ട്. പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന പ്രധാന തീവ്രവാദ ഗ്രൂപ്പുകളില്‍ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി), ജമാഅത്ത് ഉള്‍- അഹ്റാര്‍ (ജുഎ), ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസാന്‍ പ്രവിശ്യ (ഐസിസ്-കെ), വിഭാഗീയ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-ജാങ്വി അല്‍ അലാമി (എല്‍ജെഎ) എന്നിവ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര, നയതന്ത്ര ലക്ഷ്യങ്ങള്‍ക്കെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്തി.
പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന ഗ്രൂപ്പുകള്‍ രാജ്യത്തിന് പുറത്ത് ആക്രമണങ്ങള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ അഫ്ഗാന്‍ താലിബാന്‍, എച്ച്ക്യുഎന്‍, എല്‍ഇടി, അതിന്റെ അനുബന്ധ സംഘടനകള്‍, ജെഎം എന്നിവ ഉള്‍പ്പെടുന്നു. വ്യക്തികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, വിപണികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍. ഐഇഡികള്‍, വിബിഇഡികള്‍, ചാവേര്‍ ബോംബാക്രമണങ്ങള്‍എന്നിങ്ങനെയാണ് ഇവരുടെ രീതികളെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സാധാരണക്കാർ, മാധ്യമപ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, സുരക്ഷാ സേന, നിയമപാലകര്‍, സ്‌കൂളുകള്‍ എന്നിവ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ 2018ല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് കാര്യമായ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications