'ഇന്ത്യയെ തോൽപ്പിച്ചിരിക്കും, ഇല്ലെങ്കിൽ എന്റെ പേര് ഷരീഫ് എന്നല്ല'; വെല്ലുവിളിച്ച് പാക് പ്രധാനമന്ത്രി
ലാഹോർ: വികസന കാര്യത്തിലും സമ്പദ് വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നേരത്തെയും തന്റെ പ്രസംഗങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയുള്ള ഷെരീഫിന് പക്ഷേ ഇക്കുറി സ്വന്തം പേര് തന്നെ ഈ വക്കിൽ അടിയറവ് വയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇന്ത്യയെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ പേര് ഷരീഫ് അല്ലെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാനിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ, തന്റെ പൊതു റാലിയിൽ വച്ചാണ് ഷരീഫ് പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെയുള്ള തന്റെ ചേഷ്‌ടകൾക്കും പേരുകേട്ട ആളായ ഷരീഫ് ഗാസി ഖാനിലെ പൊതുവേദിയിൽ വച്ച് മുഷ്‌ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തുകയും പ്രസംഗിക്കുന്ന പോഡിയത്തിൽ കൈകൊണ്ട് ഇടിക്കുകയും അവിടെ നിന്ന് ചാടി കളിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ തന്റെ സർക്കാർ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ഷരീഫ് ഉറപ്പ് നൽകി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലായിരുന്നു രാജ്യം. 'പാകിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ രാവും പകലും പ്രവർത്തിക്കും. സർവ്വശക്തൻ എപ്പോഴും പാകിസ്ഥാനെ അനുഗ്രഹിച്ചിട്ടേ ഉള്ളൂ' ഷരീഫ് പറഞ്ഞു.
എന്നാൽ ഈ പ്രസ്‌താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വാക്കുകൾ അദ്ദേഹം പങ്കുവച്ചത്. വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ, നമ്മുടെ ശ്രമങ്ങൾ കാരണം പാകിസ്ഥാൻ ഇന്ത്യയെ പിന്നിലാക്കിയില്ലെങ്കിൽ എന്റെ പേര് ഷെഹബാസ് ഷരീഫ് എന്നായിരിക്കില്ല; പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.
'ഞാൻ നവാസ് ഷരീഫിന്റെ ആരാധകനാണ്, അദ്ദേഹത്തിന്റെ അനുയായിയാണ്. ഇന്ന് അദ്ദേഹത്തിൻ്റെ അനുഗ്രഹീതമായ ജീവിതത്തെ പിടിച്ച് ഞാൻ സത്യം ചെയ്യുന്നു, അതിനുള്ള ശക്തിയും ഇച്ഛാശക്തിയും ഉള്ള ദിവസം വരെ, പാകിസ്ഥാനെ മഹത്വത്തിലേക്ക് കൊണ്ടുപോകാനും ഇന്ത്യയെ പരാജയപ്പെടുത്താനും ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും' സഹോദരനും മുൻ പാക് പ്രധനമന്ത്രിയുമായ നവാസ് ഷരീഫിന്റെ പേരെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഷഹബാസ് ഷെരീഫിന്റെ ദേര ഗാസി ഖാൻ സന്ദർശനം ജനങ്ങൾ ഉയർത്തിക്കാട്ടുന്ന സാമ്പത്തികവും സാമൂഹികവുമായ ആശങ്കകൾ പരിഹരിക്കാനുള്ള തന്റെ സർക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവർക്ക് ഉറപ്പുനൽകുന്നതായിരുന്നു. മാത്രമല്ല ഈ സന്ദർശന വേളയിൽ മേഖലയിലെ ചില അവശ്യ അടിസ്ഥാന സൗകര്യ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചതായും സൂചനയുണ്ട്.
ഇന്ത്യയെ തോൽപിക്കണം എന്ന പ്രഖ്യാപനത്തിന് മുൻപ്, കൃത്യമായി പറഞ്ഞാൽ രണ്ടാഴ്‌ച മുൻപ് ഇന്ത്യയുമായുള്ള ചർച്ചകൾ പുനരാരംഭിക്കണം എന്ന് ഷരീഫ് ആഹ്വാനം ചെയ്‌തിരുന്നു. എന്നാൽ ചർച്ചകൾ നടക്കണമെങ്കിൽ പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ഏതാണ്ട് മരവിച്ച നിലയിലാണ്.












Click it and Unblock the Notifications