പാകിസ്ഥാൻ ട്രെയിൻ റാഞ്ചൽ; 16 ഭീകരരെ വധിച്ച് സുരക്ഷാ സേന, 104 ബന്ദികളെ മോചിപ്പിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ലാഹോർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ഭീകർക്ക് എതിരെ നടപടിയുമായി സുരക്ഷാ. ഏറ്റുമുട്ടലിൽ 16 വിഘടനവാദികളെയാണ് സേന വധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിൻ റാഞ്ചൽ നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യത്തിന്റെ തിരിച്ചടി. ആദ്യഘട്ടത്തിൽ നൂറിലധികം ബന്ദികളെയും സൈന്യം മോചിപ്പിച്ചിട്ടുണ്ട്.
ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 104 ബന്ദികളെയാണ് മോചിപ്പിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ ഭാഗത്തുനിന്നുള്ള മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദികളുമായുള്ള തുടർച്ചയായ വെടിവെപ്പിലും ഏറ്റുമുട്ടലിനു ഒടുവിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 104 യാത്രക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

എല്ലാ യാത്രക്കാരെയും ട്രെയിനിൽ നിന്ന് പുറത്ത് കടത്തുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില തീവ്രവാദികൾ മലനിരകളിലേക്ക് ബന്ദികളെയും കൊണ്ട് കടന്നതായും സൂചനകളുണ്ട്, സുരക്ഷാ സേന ഇരുട്ടിൽ അവരെ പിന്തുടരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.58 പുരുഷന്മാരും 31 സ്ത്രീകളും 15 കുട്ടികളും അടങ്ങുന്ന യാത്രക്കാരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ യാത്രക്കാരെ മറ്റൊരു ട്രെയിനിൽ മാച്ചിലേക്ക് അയച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടാൻ തീവ്രവാദികൾ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുവെന്നും പക്ഷേ സുരക്ഷാ സേന തുരങ്കം വളഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന യാത്രക്കാരെ ഉടൻ രക്ഷപ്പെടുത്തുമെന്നാണ് സൈന്യം പറയുന്നത്.
കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ലെങ്കിലും, ട്രെയിൻ തുരങ്കത്തിൽ നിർത്തിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെ സൈനികർ ഉൾപ്പെടെയുള്ള സുരക്ഷാ സേന തുരങ്കം സ്ഥിതി ചെയ്യുന്ന ദുർഘടമായ പ്രദേശത്തേക്ക് എത്തുകയായിരുന്നു എന്നാണ് ബലൂചിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധി വ്യക്തമാക്കുന്നത്.
ഭീകരർ ട്രെയിൻ തട്ടിക്കൊണ്ടുപോയ തുരങ്കത്തിന് സമീപം തീവ്രമായശക്തമായ വെടിവെപ്പും സ്ഫോടനങ്ങളും നടന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീവ്രവാദികൾ ചില സ്ത്രീകളെയും കുട്ടികളെയും ട്രെയിനിന് പുറത്ത് ബന്ദികളാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നാലോ അഞ്ചോ സർക്കാർ ഉദ്യോഗസ്ഥരും ട്രെയിനിൽ ഉണ്ടായിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ക്വറ്റ റെയിൽവേ സ്‌റ്റേഷനിൽ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് റെയിൽവേ നിരവധി സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ ട്രെയിൻ റാഞ്ചിയ പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications