കാനഡയിൽ ഹിന്ദു ക്ഷേത്രത്തിലെ വിശ്വാസികളെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ; തള്ളിപറഞ്ഞ് ട്രൂഡോ
ഒട്ടാവ: കാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിശ്വാസികളാണ് ഹിന്ദു സഭ മന്ദിരിൽ വച്ച് ഖാലിസ്ഥാൻ വാദികളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അപലപിച്ചു. ബ്രാംപ്റ്റണിലെ ഹിന്ദു സഭാ മന്ദിരത്തിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. ഓരോ കനേഡിയനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ട്രൂഡോ എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഖാലിസ്ഥാനി അനുകൂലികൾ ക്ഷേത്രത്തിന് പുറത്ത് നടത്തിയ പ്രതിഷേധത്തിന് എതിരായ വിശ്വാസികൾ ഇന്ത്യൻ പതാകയുമായി നടത്തിയ പ്രതിഷേധമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഖാലിസ്ഥാനി അനുകൂല പതാകകൾ ഏന്തിയാണ് പ്രതിഷേധക്കാർ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയത്.
ഖാലിസ്ഥാനി അനുകൂല സംഘടനയിലെ അംഗങ്ങൾ 1984ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരായ പ്രതിഷേധത്തിനാണ് ഇവിടെ കൂത്തുകൂടിയാണതെന്നാണ് വിലയിരുത്തൽ. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് കടക്കാൻ ശ്രമിച്ച ഹിന്ദു മത വിശ്വാസികൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഖാലിസ്ഥാൻ അനുകൂലികൾ വാദികളും മറ്റും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു.
തുടർന്ന് പോലീസ് ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ട്രൂഡോയ്ക്ക് പുറമേ നിരവധി നേതാക്കളാണ് ശക്തമായ വിമർശനവുമായി രംഗത്ത് വരുന്നത്. പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ, ഇന്ത്യൻ വംശജ കൂടിയായ ഗതാഗത മന്ത്രി അനിത ആനന്ദ് എന്നിവർ ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നു.
പാർലമെന്റ് അംഗം ചന്ദ്ര ആര്യയും ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ അപലപിക്കുകയുണ്ടായി. നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന ഇടങ്ങൾ വരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നിലെത്തിയ വിശ്വാസികളെ ഇവർ ആക്രമിക്കുന്നത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം. നേരത്തെ ഖാലിസ്ഥാൻ നേതാവ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്ക് ചൂണ്ടിക്കാണിച്ച് കാനഡയുടെ നിലപാട് പക്ഷേ ഇന്ത്യയുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. അതിന് ശേഷം ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.












Click it and Unblock the Notifications