റഷ്യക്ക് പറ്റിയൊരു കൈയബദ്ധം? അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നതിൽ ക്ഷമ ചോദിച്ച് പുടിൻ
മോസ്‌കോ: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാനിലെ വിമാനാപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അസർബൈജാൻ പ്രധാനമന്ത്രി ഇൽഹാം അലിയേവിനോട് ക്ഷമാപണം നടത്തി. ടെലിഫോണിലൂടെയാണ് പുടിൻ സംഭവത്തിൽ ക്ഷമ ചോദിച്ചത്. യുക്രൈനിയൻ ഡ്രോണുകളെ നേരിടാൻ അപകടമുണ്ടായ സമയം റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നു എന്നാണ് പുടിൻ അലിയേവിനെ അറിയിച്ചത്.
അസർബൈജാൻ വിമാനം ഗ്രോസ്‌നിയിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുത്ത സമയത്ത് ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമം ആയിരുന്നുവെന്നാണ് ക്രെംലിൻ അറിയിക്കുന്നത്. ഗ്രോസ്‌നി, മോസ്ഡോക്ക്, വ്ലാഡികാവ്കാസ് എന്നീ പട്ടണങ്ങളിൽ യുക്രൈനിയൻ യുദ്ധ ഡ്രോണുകൾ ആക്രമണം അഴിച്ചുവിട്ടുവെന്നും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ ചെറുക്കുകയായിരുന്നു എന്നുമാണ് ക്രെംലിൻ നൽകുന്ന വിശദീകരണം.

എന്നാൽ അപകടത്തിന് കാരണം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തന്നെയാണെന്ന് ക്രെംലിൻ ഉറപ്പിച്ചു പറഞ്ഞിട്ടുമില്ല. ദാരുണമായ സംഭവം നടന്നത് റഷ്യൻ വ്യോമാതിർത്തിയിൽ ആയതിനാൽ കൂടിയാണ് പുടിൻ ക്ഷമാപണം നടത്തിയത്. റഷ്യൻ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിന് ബാഹ്യ ഇടപെടൽ അനുഭവപ്പെട്ടതായി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പുടിനുമായുള്ള ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി.
'അസർബൈജാൻ എയർലൈൻസ് പാസഞ്ചർ വിമാനം റഷ്യൻ വ്യോമാതിർത്തിയിലായിരിക്കെ ബാഹ്യമായ ശാരീരികവും സാങ്കേതികവുമായ ഇടപെടൽ നേരിട്ടെന്നും അതിന്റെ ഫലമായി വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്‌ടപ്പെട്ടുവെന്നും പ്രസിഡന്റ് ഇൽഹാം അലിയേവ് ഊന്നിപ്പറഞ്ഞു' എന്നാണ് അസർബൈജാൻ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കൂടാതെ ആശയവിനിമയത്തിനിടെ നിരവധി തെളിവുകളും അലിയേവ് പുടിന് ചൂണ്ടിക്കാണിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാബിൻ ക്രൂവിന്റെ മൊഴികൾ, വിമാനത്തിന്റെ പുറത്തുള്ള ആക്രമണം ഏറ്റത് പോലെയുള്ള പാടുകൾ, യാത്രക്കാർക്ക് ഉണ്ടായ പരിക്കുകൾ എന്നിവ അലിയേവ് എടുത്തുപറഞ്ഞുവെന്നാണ് സൂചന.
അതേസമയം, വിമാനം തകർന്നതുമായി ബന്ധപ്പെട്ട് റഷ്യയും യുക്രൈനും പരസ്‌പരം പഴിചാരൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിമാർ തമ്മിലുള്ള ആശയവിനിമയം നടന്നിരിക്കുന്നത്. റഷ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ദിമിത്രി യാദ്രോവ് യുക്രൈൻ ഡ്രോണുകളെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അഭിപ്രായം പങ്കുവച്ചത്.
എന്നാൽ ഇതേ നാണയത്തിൽ യുക്രൈനും തിരിച്ചടിച്ചിരുന്നു. റഷ്യയ്ക്കാണ് വിമാനം തകർന്നതിൽ ഉത്തരവാദിത്തമെന്നാണ് അവർ പറയുന്നത്. നേരത്തെ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിഷയത്തിൽ റഷ്യയുടെ സാധ്യമായ പങ്കിനെ കുറിച്ച് റിപ്പോർട്ടുകൾ പങ്കുവച്ചിരുന്നു. അസർബൈജാൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications